city-gold-ad-for-blogger

കാഞ്ഞങ്ങാട്ടെ വിവാദ ബാര്‍; കെ.പി.സി.സി ജനറല്‍ സെക്രട്ടറി തെളിവെടുപ്പ് നടത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.05.2014) കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ രാജ് റെസിഡന്‍സി ഫോര്‍ സ്റ്റാര്‍ ബാറിന് അനുമതി നല്‍കിയ കാഞ്ഞങ്ങാട് നഗരസഭയുടെ വിവാദ തീരുമാനം സംബന്ധിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ കാഞ്ഞങ്ങാട്ടെത്തി തെളിവെടുപ്പ് നടത്തി.

കാഞ്ഞങ്ങാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു വ്യാഴാഴ്ച രാവിലെ തെളിവെടുപ്പ്. കാഞ്ഞങ്ങാട്ടെ കെ.പി.സി.സി-ഡി.സി.സി അംഗങ്ങള്‍, ഭാരവാഹികള്‍, ബ്ലോക്ക്-മണ്ഡലം പ്രസിഡണ്ടുമാര്‍, പ്രദേശിക ഭാരവാഹികള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവരില്‍ നിന്നാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തെളിവെടുപ്പ് നടത്തിയത്.

കോണ്‍ഗ്രസ് ഭരണത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പുതിയ മദ്യ ഷാപ്പുകള്‍ക്കും ബാറുകള്‍ക്കും അനുമതി നല്‍കരുതെന്ന കെ.പി.സി.സി യുടെ സര്‍ക്കുലറിന് വിരുദ്ധമായി കാഞ്ഞങ്ങാട്ട് കോണ്‍ഗ്രസിന് കൂടി ഭരണ പങ്കാളിത്തമുള്ള നഗരസഭ പുതിയ ബാറിന് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറിനെ അന്വേഷണ കമ്മീഷനായി നിയമിച്ചത്.

ബാറിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകന്‍ വാഴുന്നോറോടി, കൗണ്‍സില്‍ അനില്‍ വാഴുന്നോറോടി എന്നിവരെ അന്വേഷണ വിധേയമായി കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കാഞ്ഞങ്ങാട്ടെ ബാറിന് അനുമതി നല്‍കിയ കൗണ്‍സില്‍ യോഗത്തില്‍ പ്രഭാകരന്‍ വാഴുന്നോറോടി, അനില്‍ വാഴുന്നോറോടി എന്നീ കൗണ്‍സിലര്‍മാര്‍ മാത്രമാണ് കോണ്‍ഗ്രസില്‍ നിന്നും പങ്കെടുത്തത്. മറ്റു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യോഗത്തിനെത്തിയിരുന്നില്ല. ഐക്യകണ്‌ഠേനയായിരുന്നു കൗണ്‍സില്‍ യോഗം ബാറിന് അനുമതി നല്‍കിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡണ്ട് കാസര്‍കോട് ഡി.സി.സി നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

കാഞ്ഞങ്ങാട്ടെ വിവാദ ബാര്‍; കെ.പി.സി.സി ജനറല്‍ സെക്രട്ടറി തെളിവെടുപ്പ് നടത്തി
മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വവും സംഭവത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും കൗണ്‍സിലര്‍മാര്‍ ബാര്‍ അനുവദിച്ചതില്‍ വിയോജന കുറിപ്പ് തയ്യാറാക്കി സര്‍ക്കാറിന് അയച്ച് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ബാറിന് അനുമതി നല്‍കിയ നടപടി റദ്ദാക്കിയിരുന്നു.

സര്‍ക്കാറിന്റെ ഈ നടപടിക്ക് അംഗീകാരം നല്‍കുന്നതിനായി വീണ്ടും കൗണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും ഭൂരിപക്ഷം ഇല്ലാത്തതിനെ തുടര്‍ന്ന് അനുമതി റദ്ദാക്കാന്‍ കഴിഞ്ഞിരുന്നില്ല. കൗണ്‍സില്‍ യോഗത്തില്‍ നിന്നും സി.പി.എം, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോവുകയും രണ്ട് ഐ.എന്‍.എല്‍ അംഗങ്ങള്‍ യോഗത്തില്‍ എത്താതിരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കൗണ്‍സിലിന്റെ മിനുട്‌സില്‍ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ കൗണ്‍സിലര്‍മാരും അജണ്ട അംഗീകരിച്ചുവെന്ന് എഴുതിച്ചേര്‍ത്തത് വിവാദമായിരിക്കുകയാണ്. സി.പി.എം ഈ നടപടിക്കെതിരെ നിയമ നടപടിയും ആരംഭിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് കെ.പി.സി.സി നിയോഗിച്ച കമ്മീഷന്‍ തെളിവെടുപ്പിനെത്തിയിരിക്കുന്നത്.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തെരഞ്ഞെടുപ്പ് പരാജയം: രാഹുല്‍ഗാന്ധിയെ കുറ്റപ്പെടുത്തി മിലിന്ദ് ദിയോറ രംഗത്ത്
Keywords:  Kanhangad, Bar, KPCC, Secretary, New Bus stand, K.P Anilkumar, Council, INL, CPM, BJP.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia