city-gold-ad-for-blogger

സുഹൃത്തിനെ 200 രൂപക്ക് വേണ്ടി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം നല്‍കി

സുഹൃത്തിനെ 200 രൂപക്ക് വേണ്ടി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം നല്‍കി
Balakrishnan Nair
കാഞ്ഞങ്ങാട്: കരിച്ചേരി മൊട്ടനടി ക്വാറയിലെ തൊഴിലാളി ശാസ്താം കോട്ടയിലെ കെ ബാലകൃഷ്ണന്‍ നായരെ(57) കൊലപ്പെടുത്തി കേസില്‍ പ്രതിയും ബാലകൃഷ്ണന്‍നായരുടെ ചങ്ങാതിയുമായ കെട്ടിട നിര്‍മ്മാണ തൊഴിലാളി കരിച്ചേരി ചിറക്കല്‍ തൂവല്‍ കുന്നിത്തൊട്ടിയിലെ എം ബാലകൃഷ്ണന്‍ നമ്പ്യാര്‍(50)ക്കെതിരെ ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അനേ്വഷണസംഘം തിങ്കളാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ഏപ്രില്‍ 8 ന് രാത്രിയാണ് കൊലപാതകം നടന്നത്. ഈ കേസില്‍ 37 സാക്ഷികളുണ്ട്. 90 ദിവസം തികയുന്നതിന് ഒരു ദിവസം മുമ്പാണ് പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ശാസ്താംകോട്ട കുന്നുമ്മലിലെ പുതുതായി പണിയുന്ന വീടിനടുത്താണ് ബാലകൃഷ്ണന്‍ നായരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്ത് മാരകമായി പരിക്കേറ്റിരുന്നു. ഇതൊരു കൊലപാതകമാണെന്ന് തുടക്കത്തിലെ ഉറപ്പിച്ച പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലക്ക് പിന്നില്‍ സുഹൃത്ത് ബാലകൃഷ്ണന്‍ നമ്പ്യാരാണെന്ന് കണ്ടെത്തിയത്.

കൊല്ലപ്പെട്ട ബാലകൃഷ്ണന്‍ നായരും പ്രതി ബാലകൃഷ്ണന്‍ നമ്പ്യാരും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി ബാലകൃഷ്ണന്‍ നമ്പ്യാര്‍ കൊല്ലപ്പെട്ട ബാലകൃഷ്ണന്‍ നായര്‍ക്ക് 200 രൂപ നല്‍കാനുണ്ടായിരുന്നു. ഇതേ ചൊല്ലി മാസങ്ങളായി ഇടക്കിടെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു. പൂരോത്സവത്തോടനുബന്ധിച്ച് കരിച്ചേരി തായത്തൊടി തറവാട്ടില്‍ ഭക്ഷണ വിതരണത്തിനിടയില്‍ ഇരുവരും പണത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ മുമ്പില്‍ വെച്ച് ബാലകൃഷ്ണന്‍ നമ്പ്യാര്‍ അപമാനിതനായിരുന്നു. ഇതിലുള്ള പകയും വൈരാഗ്യവുമാണ് ബാലകൃഷ്ണന്‍ നമ്പ്യാരെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. പൂരോത്സവ സമയത്ത് നടന്ന വാക്കേറ്റ പ്രശ്‌നത്തിന് ശേഷം ഇരുവരും തമ്മില്‍ കണ്ടാല്‍ മിണ്ടാട്ടമില്ലായിരുന്നു. സംഭവ ദിവസം സന്ധ്യയോടെ പ്രതി ബാലകൃഷ്ണന്‍ നമ്പ്യാര്‍ കുഞ്ഞിരാമന്‍ എന്നയാളുടെ കടയിലെത്തുകയും ഈ കടയുടെ പരിസരത്ത് വെച്ച് മദ്യപിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ബാലകൃഷ്ണന്‍ നായരും കടയിലെത്തി. നല്ല മദ്യലഹരിയിലായിരുന്നു ഇരുവരും. ഇവിടെ വെച്ച് 200 രൂപയെ ചൊല്ലി വീണ്ടും തര്‍ക്കം ഉടലെടുത്തു. വഴക്കും വാക്കേറ്റവും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കടയുടമ കുഞ്ഞിരാമന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ബാലകൃഷ്ണന്‍ നമ്പ്യാരോട് 200 രൂപ വാങ്ങി ബാലകൃഷ്ണന്‍ നായര്‍ക്ക് നല്‍കുകയും ചെയ്തു. ഇതിനിടയില്‍ ബാലകൃഷ്ണന്‍ നായര്‍ തനിക്ക് 1000 രൂപ തരാനുണ്ടെന്ന് ബാലകൃഷ്ണന്‍ നമ്പ്യാര്‍ വിളിച്ചു പറഞ്ഞു.

എന്നാല്‍ ഇത് നിഷേധിച്ച ബാലകൃഷ്ണന്‍ നായര്‍ തായത്തൊടി തറവാട്ടില്‍ സത്യം ചെയ്യാന്‍ ബാലകൃഷ്ണന്‍ നായരെ വെല്ലുവിളിച്ചു. ഒടുവില്‍ കാനത്തൂര്‍ ക്ഷേത്രത്തില്‍ വെച്ച് സത്യം ചെയ്യാമെന്നും ഇരുവരും വിളിച്ചു പറഞ്ഞുവത്രെ. ഇരുവരും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ത്തതോടെ കുഞ്ഞിരാമന്‍ രണ്ട് പേരെയും പിന്തിരിപ്പിക്കുകയും കടയടച്ച് വീട്ടിലേക്ക് പോകുകയും ചെയ്തു. ബാലകൃഷ്ണന്‍ നമ്പ്യാര്‍ കടയില്‍ തന്നെ ഇരുന്നെങ്കില്‍ ബാലകൃഷ്ണന്‍ നായര്‍ നേരെ ശാസ്താം കോട്ടയില്‍ പുതുതായി പണിയുന്ന വീട്ടിലേക്ക് പോകുകയും വീടിന് മുന്നിലെ തറയില്‍ കിടക്കുകയും ചെയ്തു. മദ്യപിച്ചാല്‍ ബാലകൃഷ്ണന്‍ നായര്‍ ഇവിടെയും ബാലകൃഷ്ണന്‍ നമ്പ്യാര്‍ കുഞ്ഞിരാമന്റെ പീടികയിലെ ബെഞ്ചിലുമാണ് പതിവായി കിടന്നുറങ്ങാറുള്ളത്. അന്ന് രാത്രി 9 മണിയോടെ തന്റെ സ്വന്തം ബൈക്കില്‍ ബാലകൃഷ്ണന്‍ നായര്‍ കിടന്നുറങ്ങുന്ന സ്ഥലത്തെത്തിയ ബാലകൃഷ്ണന്‍ നമ്പ്യാര്‍ ബൈക്കില്‍ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്ത് ബാലകൃഷ്ണന്‍ നായരുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് കിടന്ന കിടപ്പില്‍ തന്നെ ബാലകൃഷ്ണന്‍ നായര്‍ മരണപ്പെട്ടു.

Keywords:  Murder-case, Kanhangad, police-enquiry, court, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia