city-gold-ad-for-blogger

മരിച്ച സ്ത്രീയുടെ സ്വത്ത് തട്ടിയെടുക്കാന്‍ സന്നദ്ധപ്രവര്‍ത്തകന്റെ ഗൂഢനീക്കം

മരിച്ച സ്ത്രീയുടെ സ്വത്ത് തട്ടിയെടുക്കാന്‍ സന്നദ്ധപ്രവര്‍ത്തകന്റെ ഗൂഢനീക്കം
Mammayi
കാഞ്ഞങ്ങാട് : മരണക്കിടക്കയില്‍ എത്തുന്നതുവരെയും ഉറ്റവരും ഉടയവരും കാര്യമായി പരിചരിക്കാനോ തിരിഞ്ഞുനോക്കാനോ തയ്യാറാകാതിരുന്ന ഹൊസ്ദുര്‍ഗ് നിട്ടടുക്കത്തെ മമ്മായിയുടെയും സഹോദരി സുന്ദരിയുടെയും പേരിലുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്ത് കൈക്കലാക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയതായി ആരോപണം.
ഈ വൃദ്ധ സഹോദരങ്ങളും സുന്ദരിയുടെ മകള്‍ വീട്ടുവേലക്കാരി രോഹിണിയും ജീവിതം എന്തെന്ന് തിരിച്ചറിയാന്‍ കഴിയാതെ ജീവിക്കുന്ന മമ്മായിയുടെ മകന്‍ സിങ്കണ്ണന്‍ എന്ന പുരുഷുവും താമസിക്കുന്ന പുതിയകോട്ട കാരാട്ടു വയല്‍ നിട്ടടുക്കത്തെ വീടും 45 സെന്റ് സ്ഥലവും തട്ടിയെടുക്കാനാണ് നീക്കം നടക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശ്രയ പദ്ധതിയനുസരിച്ച് കാഞ്ഞങ്ങാട് നഗരസഭ പണിതുനല്‍കിയതാണ് വീട്. വര്‍ഷം പത്ത് കഴിഞ്ഞിട്ടും ഈ വീട്ടില്‍ വെളിച്ചമെത്തിയിട്ടില്ല. കുടിവെള്ളത്തിനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല. അയല്‍വാസി കാട്ടിയ മനുഷ്യത്വം മൂലം ഒരു വീട്ടില്‍ നിന്ന് പൈപ്പ് വലിച്ച് സുന്ദരിയുടെ വീട്ടില്‍ ഇപ്പോള്‍ വെള്ളം എത്തിച്ചുകൊണ്ടിരിക്കുന്നു. ഈ വീടുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി സന്നദ്ധ സംഘടനകളുടെ ചുക്കാന്‍ പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യക്തി സുന്ദരിയുടെയും മമ്മായിയുടെയും സ്വത്ത് കൈക്കലാക്കാന്‍ ശ്രമം തുടങ്ങിയതായി പ്രചരണമുണ്ട്.
വര്‍ഷങ്ങളായി കിടന്ന കിടപ്പിലായിരുന്നു മമ്മായി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുറച്ചുദിവസം മുമ്പ് മമ്മായിയെ ജില്ലാശുപത്രിയില്‍ പ്രേവശിപ്പിച്ചിരുന്നു. ആരും തിരിഞ്ഞുനോക്കാനില്ലെന്ന് മനസിലാക്കിയ ഈ സന്നദ്ധസംഘടനാ പ്രവര്‍ത്തകന്‍ തീര്‍ത്തും സംശയകരമായ സാഹചര്യത്തില്‍ മമ്മായിയെ ആര്‍ക്കും അങ്ങനെ പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്ത കിഴക്കന്‍ മലയോര പ്രദേശമായ കള്ളാറിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന ബെത്‌ലഹേം വൃദ്ധസദനത്തില്‍ എത്തിക്കുകയായിരുന്നു. നാലോളം ദിവസം അവിടെ കഴിഞ്ഞ മമ്മായി അവിടെ വെച്ച് മരണപ്പെട്ടു.
മരിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മരണസര്‍ട്ടിഫിക്കറ്റ് വഴിവിട്ട രീതിയില്‍ തരപ്പെടുത്താന്‍ ഈ വ്യക്തി ശ്രമം നടത്തിയ വിവരവും പുറത്തുവന്നിട്ടുണ്ട്. മരണം നടന്നത് കള്ളാര്‍ പഞ്ചായത്തിലാണെങ്കിലും കാഞ്ഞങ്ങാട് നഗരസഭയിലെ ചിലരെ സ്വാധീനിച്ച് മരണം നിട്ടടുക്കത്തെ വീട്ടില്‍ വെച്ചാണ് നടന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് നഗരസഭ ഓഫീസില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താനായിരുന്നു ഈ വ്യക്തിയുടെ ശ്രമം. ഇതിനുവേണ്ടി ഈ വ്യക്തി തന്നെ കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലെത്തി മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്ന ഹെല്‍ത്ത് വിഭാഗത്തിലെ ചിലരെ കഴിഞ്ഞ ദിവസം നേരിട്ട് കണ്ടിരുന്നു.
മമ്മായിയുടെ മരണസര്‍ട്ടിഫിക്കറ്റ് കള്ളാര്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നാണ് അനുവദിക്കേണ്ടത്. അത് അറിയാമായിരുന്നിട്ടും കാഞ്ഞങ്ങാട് നഗരസഭ ഓഫീസിനെ ഈ വ്യക്തി സമീപിച്ചത് വലിയ ദുരൂഹതയാണ് ഉയര്‍ത്തിയിട്ടുള്ളത്. നാട്ടില്‍ ഇതുമായി ബന്ധപ്പെട്ട് പല പ്രചരണങ്ങളും നടക്കുന്നുണ്ട്. മമ്മായിയുടെ മരണസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ ഈ വ്യക്തിയെ ആരും ചുമതലപ്പെടുത്തുകയോ സമീപിക്കുകയോ ചെയ്തിരുന്നില്ല. മരിച്ച മമ്മായിയുമായി ഇദ്ദേഹത്തിന് രക്തബന്ധമോ കുടുംബന്ധമോ ഇല്ല. അതുകൊണ്ട് തന്നെ ഇയാളുടെ നീക്കങ്ങള്‍ സംശയകരമാണ്.
Keywords: Kanhangad, സ്വത്ത്, ഗൂഢനീക്കം, Assets,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia