city-gold-ad-for-blogger

കാഞ്ഞങ്ങാട് നഗരത്തിലെ ഭൂര്‍ഗര്‍ഭ വൈദ്യുതി ഫീഡര്‍ ഓഗസ്റ്റ് 15ന് പ്രവര്‍ത്തനക്ഷമമാകും

കാഞ്ഞങ്ങാട് നഗരത്തിലെ ഭൂര്‍ഗര്‍ഭ വൈദ്യുതി ഫീഡര്‍ ഓഗസ്റ്റ് 15ന് പ്രവര്‍ത്തനക്ഷമമാകും
കാഞ്ഞങ്ങാട്: നഗരത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് സ്ഥിര പരിഹാരം കാണുവാന്‍ അനുവദിച്ച ഡെഡിക്കേറ്റഡ് ഫീഡര്‍ സ്വാതന്ത്ര്യ ദിനത്തില്‍ പ്രവര്‍ത്തനക്ഷമമാകും. മാവുങ്കാല്‍ സബ് സ്റ്റേഷനില്‍ നിന്ന് ഭൂമിക്കടിയിലൂടെ വൈദ്യുതി കൊണ്ടുവരുന്ന പദ്ധതിയാണ് ഓഗസ്റ്റ് 15 മുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ വലിക്കുന്നതില്‍ ഏറ്റവും വലിയ കടമ്പയായ ഹൈവേ ക്രോസിംഗ് ഞായറാഴ്ച പൂര്‍ത്തിയാക്കിയതോടെയാണ് പദ്ധതി രണ്ടാഴ്ചക്കകം യാഥാര്‍ത്ഥ്യമാകാന്‍ പോവുന്നത്. ഞായറാഴ്ച രാവിലെ അഞ്ചു മണിക്കൂര്‍ നേരത്തെ ശ്രമഫലമായാണ് ഹൈവേ തുരന്നത്.

കോഴിക്കോട്ടുനിന്നെത്തിയ സ്വകാര്യ കമ്പനിയാണ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. ഭൂനിരപ്പില്‍ നിന്ന് രണ്ട് മീറ്റര്‍ താഴ്ത്തിയാണ് മണ്ണ് തുരന്നത്. ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അടങ്ങിയ ഹൊറിസോണ്ടല്‍ ഡ്രില്ലിംഗ് യന്ത്രം ഉപയോഗിച്ചാണ് ആറ് ഇഞ്ച് വ്യാസത്തില്‍ തുരന്നത്. അറുപത് മീറ്റര്‍ നീളത്തിലാണ് തുരങ്കുമുണ്ടാക്കി പൈപ്പിട്ടത്. ഭൂമിക്കടിയിലുള്ള ടെലിഫോണ്‍ കേബിളുകളുടെ സ്ഥാനം ക്യാമറയില്‍ കണ്ടെത്തി അവയ്ക്ക് കേടുവരുത്താതെയാണ് ഹൈവേ ക്രോസ് ചെയ്തത്. 90,000 രൂപയാണ് ഹൈവേ ക്രോസ് ചെയ്യുന്ന ജോലിക്ക് ചിലവായത്. മാവുങ്കാല്‍ സബ് സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ നീളത്തിലാണ് ഭൂമിക്കടിയിലൂടെ വൈദ്യുതി ലൈന്‍ കടത്തിവിടുന്നത്. മേലാങ്കോട്ട് വരെ എത്തിച്ച് അവിടവെച്ചാണ് ട്രാന്‍സ്‌ഫോര്‍മറില്‍ ഘടിപ്പിച്ച് നഗരത്തിലേക്ക് എത്തിക്കുന്നത്. എട്ടു വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ടൗണിലെ പതിനായിരത്തോളം ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ഡെഡിക്കേറ്റഡ് ഫീഡര്‍ വഴിയായിരിക്കും വൈദ്യുതി ലഭിക്കുക.

ഹൊസ്ദുര്‍ഗ്ഗ് കോട്ട പരിസരം മുതല്‍ ഇഖ്ബാല്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വരെയായിരിക്കും പുതിയ ഫീഡര്‍ പരിധി. നഗരത്തില്‍ ഇടക്കിടെ ഉണ്ടാകുന്ന വൈദ്യുതി തടസ്സം ഈ പദ്ധതി ആരംഭിക്കുന്നതോടെ ഒഴിവാക്കാന്‍ കഴിയും. മാവുങ്കാല്‍ സബ് സ്റ്റേഷനു കീഴില്‍ കാഞ്ഞങ്ങാട്, ചിത്താരി, ഫീഡറുകളാണ് ഉള്ളത്. ഈ പരിധിയില്‍ മരംപൊട്ടിവീണും മറ്റും വൈദ്യുതി ഓഫ് ചെയ്യുമ്പോള്‍ നഗരത്തിലും ഇത് ബാധിക്കുന്നു. ഇതൊഴിവാക്കികൊണ്ടാണ് രണ്ട് ഫീഡറുകളിലും പെടാതെ നഗരത്തെ പ്രത്യേക ഫീഡറാക്കി മാറ്റിയത്. കേന്ദ്ര ഊര്‍ജ്ജ കോര്‍പ്പറേഷന്റെ സഹായത്തോടെ ഒരു കോടി രൂപ ചിലവിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് പദ്ധതി പൂര്‍ത്തിയാക്കിയത്.

പദ്ധതിയില്‍ ഏറെ പ്രയാസമാകുമായിരുന്ന ഹൈവേ ക്രോസിംഗ് എത്തുന്ന നൂലാമാല ഒഴിവാക്കുന്നതിന് ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ പ്രത്യേക താല്പര്യം എടുത്തതിനെ തുടര്‍ന്ന് സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അനുവാദം ലഭിച്ചത് പദ്ധതിയുടെ പൂര്‍ത്തീകരണം എളുപ്പമാക്കി.

Keywords:  Underground electricity, Kanhangad. Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia