city-gold-ad-for-blogger

ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ ഉറുമ്പരിച്ച കേസില്‍ പ്രതിയായ പിതാവ് കീഴടങ്ങി

ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ ഉറുമ്പരിച്ച കേസില്‍ പ്രതിയായ പിതാവ് കീഴടങ്ങി
കാഞ്ഞങ്ങാട്: ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞ് ഉറുമ്പരിക്കാനിടയായ കേസില്‍ പ്രതിയായ പിതാവ് കോടതിയില്‍ കീഴടങ്ങി.
ചെമ്മനാട് കൂവതൊട്ടിയിലെ അബ്ദുല്‍ ഹമീദാണ് (55) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (2) കോടതിയില്‍ കീഴടങ്ങിയത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അബ്ദുല്‍ ഹമീദിന് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചു.

1998മെയ് 10ന് ഭാര്യ മുംതാസിന്റെ സഹോദരന്‍ നിസാറിന്റെ ചിത്താരി ചേറ്റുകുണ്ടിലെ വീട്ടിലായിരുന്ന ആറ് വയസ്സുള്ള സല്‍വാനയെ ഹമീദ് ബലമായി കൊണ്ടുപോയി കൂവതൊട്ടിയിലെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. 1999 ജൂലായ് 10 വരെ കുട്ടിയെ ഹമീദ് ചെമ്മനാട് കൂവതൊട്ടിയിലെ വീട്ടില്‍ താമസിപ്പിച്ചു. പിന്നീട് ഈ വീട് വില്‍പ്പന നടത്തിയ ശേഷം ഹമീദ് കുഞ്ഞിനെയും കൊണ്ട് മറ്റൊരു വീട്ടിലേക്ക് താമസം മാറുകയായിരുന്നു. തുടര്‍ന്ന് സല്‍വാനയെ ഈ വീട്ടില്‍ ഉപേക്ഷിച്ച ശേഷം ഹമീദ് എങ്ങോട്ടോ പോവുകയാണുണ്ടായത്. ദിവസങ്ങളോളം അടിച്ചിട്ട വീട്ടിനുള്ളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതം അനുഭവിച്ച സല്‍വാനയുടെ ശരീരം പിന്നീട് ശോഷിച്ച് വരികയും ഉറുമ്പരിക്കുകയുമായിരുന്നു.

വീട്ടിനകത്തുനിന്ന് നേര്‍ത്ത കരച്ചില്‍ കേട്ട് പരിസരവ വാസിയായ ഒരാള്‍ ജനലിലൂടെ നോക്കിയപ്പോള്‍ ഉറുമ്പരിച്ച നിലയില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ബേക്കല്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി വീട്ടില്‍ നിന്ന് കുഞ്ഞിനെ മോചിപ്പിക്കുകയും ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

സല്‍വാനയുടെ മാതാവ് മുംതാസിന്റെ പരാതി പ്രകാരം ഹമീദിനെതിരെ ഇതു സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭക്ഷണവും മരുന്നും ചികിത്സയും ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വതിയായ കുഞ്ഞിന്റെ സംരക്ഷണ ചുമതല ദേളി സ അദിയ്യ അധികൃതര്‍ ഏറ്റെടുക്കുകയാണുണ്ടായത്. ഹമീദിനെ അറസ്റ്റ് ചെയ്ത പോലീസ് കോടതിയില്‍ ഹാജരാക്കുകയും പ്രതിയെ റിമാന്റ് ചെയ്യുകയുമായിരുന്നു. ഈ കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണ നടത്തി ഹമീദിനെ കോടതി 2010 ജൂലായ് 1ന് രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.

ഹൊസ്ദുര്‍ഗ് വിധിക്കെതിരെ ഹമീദ് ജില്ലാ കോടതിയില്‍ ഹരജി നല്‍കിയെങ്കിലും കീഴ്‌ക്കോടതി വിധി ശരിവെക്കുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ പോകാതിരുന്ന ഹമീദിനെതിരെ ഹൊസ്ദുര്‍ഗ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കോടതി വാറണ്ട് പ്രകാരം ഹമീദിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച വൈകുന്നേരം ഹമീദ് കോടതിയില്‍ കീഴടങ്ങിയത്.

ഹൊസ്ദുര്‍ഗ് കോടതിയുടെ വാറണ്ടിനെ തുടര്‍ന്ന് ഒളിവില്‍പോയ ഹമീദ് ഹൈക്കോടതിയില്‍ ഹാജരായി ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. ജാമ്യം അനുവദിച്ച ഹൈക്കോടതി ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങി ജാമ്യമെടുക്കാനാണ് ഹമീദിന് നിര്‍ദ്ദേശം നല്‍കിയത്. ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവുമായി ഹൊസ്ദുര്‍ഗ് കോടതിയിലെത്തിയ ഹമീദ് പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.


Keywords: Kasaragod, Kanhangad, Salvana, Abdul Hameed, Child.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia