വീണ്ടും പേവിഷബാധ: ഏഴുവയസുകാരി ഗുരുതരാവസ്ഥയിൽ; വാക്‌സിൻ എടുത്താലും അപകടസാധ്യതയെന്ന് ഡോക്ടർ

● കൊല്ലം സ്വദേശിനിക്ക് കഴിഞ്ഞ മാസമാണ് നായയുടെ കടിയേറ്റത്.
● മൂന്ന് ഡോസ് വാക്‌സിൻ നൽകിയിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
● സംസ്ഥാനത്ത് ഈ മാസം ആറ് പേവിഷബാധ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
● തെരുവുനായ നിയന്ത്രണം കാര്യക്ഷമമല്ലെന്ന വിമർശനം ശക്തം.
● വാക്‌സിൻ ഫലപ്രാപ്തിയെക്കുറിച്ചും അന്വേഷണം വേണമെന്ന് ആവശ്യം.
● കുട്ടിയെ കടിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം: (KasargodVartha) തെരുവുനായയുടെ കടിയേറ്റ് പേവിഷബാധ ബാധിച്ച് എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള ഏഴ് വയസ്സുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം വിളക്കുടി സ്വദേശിനിയായ ഹബീറയുടെ മകൾ നിയ ഫൈസലിന് കഴിഞ്ഞ മാസമാണ് നായയുടെ കടിയേറ്റത്. വാക്‌സിൻ എടുത്താലും ഞരമ്പുകളിൽ മുറിവേറ്റാൽ അപകട സാധ്യത കൂടുതലാണെന്ന് എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോക്ടർ എസ്. ബിന്ദു അറിയിച്ചു.
ഏപ്രിൽ എട്ടിന് ഉച്ചയോടെ വീടിൻ്റെ മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. താറാവിനെ ഓടിച്ചിട്ട് പിന്നാലെ വന്ന നായ കുട്ടിയെ കടിച്ചു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരം പേവിഷബാധക്കെതിരായ വാക്‌സിൻ ഉൾപ്പെടെയുള്ള പ്രതിരോധ ചികിത്സ നൽകുകയും ചെയ്തുവെന്ന് മാതാപിതാക്കൾ പറഞ്ഞു.
എന്നാൽ മൂന്ന് ഡോസ് വാക്‌സിൻ നൽകിയതിന് ശേഷമാണ് കുട്ടിക്ക് പനി തുടങ്ങിയത്. വാക്‌സിൻ്റെ അവസാന ഡോസ് ചൊവ്വാഴ്ച എടുക്കാനിരിക്കെയാണ് നിയയ്ക്ക് 28-ാം തീയതി പനി ശക്തമായത്. തുടർന്ന് എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പേവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ കുട്ടി വെൻ്റിലേറ്ററിലാണ്. കുട്ടിയെ കടിച്ച നായയെ രണ്ടു ദിവസത്തിന് ശേഷം ചത്ത നിലയിൽ കണ്ടെത്തിയെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.
മലപ്പുറത്ത് വാക്സീന്‍ എടുത്തിട്ടും പേവിഷബാധയെ തുടര്‍ന്ന് അഞ്ചര വയസ്സുകാരി മരിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കൊല്ലത്ത് സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 29നാണ് പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സല്‍മാന്‍ ഫാരിസിന്റെ മകള്‍ സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം. തലയിലും കാലിലുമാണ് കടിയേറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയല്‍വാസിയായ റാഹിസിനും പരിക്കേറ്റു. മറ്റു അഞ്ച് പേരെയും കൂടി അന്ന് നായ കടിച്ചിരുന്നു. മൂന്ന് മണിക്കൂറിനുള്ളില്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രതിരോധ വാക്‌സിന്‍ നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയും ചികിത്സയിലിരിക്കെ ഏപ്രില്‍ 28 ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
എന്നാല്‍, ഈ സംഭവത്തില്‍ കുട്ടിക്ക് തലയ്ക്ക് കടിയേറ്റതാണ് പ്രതിറോധ വാക്‌സീന്‍ ഫലിക്കാതിരിക്കാന്‍ കാരണമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. ഐഡിആര്‍വി വാക്‌സീനും, ഇമ്മ്യൂനോ ഗ്ലോബിനും കുട്ടിക്ക് നല്‍കിയിട്ടുണ്ടായിരുന്നുവെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. റാബീസ് വൈറസ് തലച്ചോറിനെയാണ് ബാധിക്കുക. തലയ്ക്ക് കടിയേറ്റതിനാലാണ് പ്രതിരോധ വാക്‌സീന്‍ ഫലിക്കാതെ വന്നതെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.
അതേസമയം, കാല്‍നടയാത്രക്കാരെയും സ്‌കൂള്‍ കുട്ടികളെയും നടക്കാനിറങ്ങുന്ന വയോധിക ജനങ്ങളെയും ആശങ്കയിലാക്കി സംസ്ഥാനത്ത് ഈ മാസം മാത്രം ആറ് പേവിഷബാധ മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. തെരുവുനായ നിയന്ത്രണം വാക്കുകളിലും ഫയലുകളിലും മാത്രം ഒതുങ്ങിയെന്നും വാക്‌സിന്റെ കാര്യത്തില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും പഠനത്തിനുപോലും ആരോഗ്യവകുപ്പ് ഒരുക്കവുമല്ലെന്നുമാണ് വിമര്‍ശനം.
വാക്‌സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ കുട്ടിയുടെ ദയനീയ അവസ്ഥയിൽ പങ്കുചേരാം. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.
Seven-year-old girl in Thiruvananthapuram is in critical condition with rabies despite receiving anti-rabies vaccination after a street dog bite last month in Kollam. Doctors at SAT Hospital note that nerve injuries increase the risk. This case follows a similar death in Malappuram, raising public concern over rabies and the effectiveness of current prevention measures, especially regarding stray dog control and vaccine efficacy.
#RabiesOutbreak, #VaccineFailureKerala, #StrayDogMenace, #PublicHealthEmergency, #SATHospital, #KeralaFightsRabies