രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് തടസ്സം ഡോക്ടർമാരുടെ കുറവ്; ഡോക്ടറെ തിരിച്ചുവിളിപ്പിച്ച് ജോലി ചെയ്യിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെജിഎംഒഎ

● 24 മണിക്കൂർ പോസ്റ്റ്‌മോർട്ടത്തിന് മൂന്ന് സർജന്മാരെയാണ് കോടതി നിർദ്ദേശിച്ചത്.
● ഒരു സർജൻ മാത്രമുള്ളിടത്ത് രാത്രി പോസ്റ്റ്‌മോർട്ടം പ്രായോഗികമല്ല.
● ഡ്യൂട്ടി സമയം കഴിഞ്ഞ ഡോക്ടറെ തിരിച്ചുവിളിക്കുന്നത് മനുഷ്യാവകാശ ലംഘനം.
● വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തി.
● കൂടുതൽ ഡോക്ടർമാരെ നിയമിച്ചാൽ മാത്രമേ സംഘടന സഹകരിക്കൂ.
കാസർകോട്: (KasargodVartha) രാത്രികാല പോസ്റ്റ്‌മോർട്ടം കാര്യക്ഷമമായി നടപ്പാക്കുന്നതിന് കൂടുതൽ ഫോറൻസിക് സർജന്മാരെ നിയമിക്കണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) കാസർകോട് ഘടകം ആവശ്യപ്പെട്ടു.
ജൂൺ ഒന്നിന് ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ട് ഒരു ഫോറൻസിക് സർജനെ കുറ്റപ്പെടുത്തുന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും, സംഘടന ഇതിനെ ശക്തമായി അപലപിക്കുന്നതായും കെ.ജി.എം.ഒ.എ പ്രസ്താവനയിൽ അറിയിച്ചു.
മൂന്ന് വർഷം മുമ്പ് 24 മണിക്കൂറും പോസ്റ്റ്‌മോർട്ടം ആരംഭിച്ചെങ്കിലും, ജനറൽ ആശുപത്രിയിൽ നിലവിൽ ഒരു ഫോറൻസിക് സർജന്റെ തസ്തിക മാത്രമാണുള്ളത്. 24 മണിക്കൂറും പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് മൂന്ന് ഫോറൻസിക് സർജന്മാരെ നിയമിക്കാനാണ് കോടതി നിർദ്ദേശിച്ചിരുന്നത്.
ടാറ്റാ ആശുപത്രിയിലെ ഫോറൻസിക് ബിരുദമുള്ള ഡോക്ടറെ ജോലി ക്രമീകരണാർത്ഥം ജനറൽ ആശുപത്രിയിൽ നിയമിച്ചാണ് രാത്രികാല പോസ്റ്റ്‌മോർട്ടം ആരംഭിച്ചത്.
നിയമപ്രകാരം, ഒരു ഫോറൻസിക് സർജൻ മാത്രമുള്ള സ്ഥലത്ത് രാത്രി പോസ്റ്റ്‌മോർട്ടം നടത്തേണ്ടതില്ല, അത് പ്രായോഗികവുമല്ലെന്ന് കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടി. പകൽ സമയത്ത് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് നിലവിലെ ഫോറൻസിക് സർജന്റെ ഡ്യൂട്ടി സമയം.
ജൂൺ ഒന്നിനുണ്ടായ സംഭവത്തിൽ, ഉച്ചയ്ക്ക് 12 മണിയോടെ മരിച്ച മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നത് ഏകദേശം ഒന്നരയോടെയാണ്. പോലീസ് ഇൻക്വസ്റ്റിനായി എത്തിയത് വൈകുന്നേരം 3:45-നാണ്. വൈകുന്നേരം നാലുമണിയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കിയാൽ മാത്രമേ അന്നത്തെ പോസ്റ്റ്‌മോർട്ടം സമയബന്ധിതമായി ചെയ്യാൻ സാധിക്കൂ.
ഇത്തരത്തിൽ കാലതാമസം ഉണ്ടായതുകൊണ്ടാണ് പകൽ സമയത്ത് പോസ്റ്റ്‌മോർട്ടം നടക്കാതിരുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞ് തിരിച്ചുപോയ, നിയമപരമായി എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ള ഡോക്ടറെ കുറ്റപ്പെടുത്തി മാധ്യമങ്ങളിൽ വാർത്ത വന്നതിനെ സംഘടന ശക്തമായി അപലപിക്കുന്നുവെന്ന് പ്രസിഡന്റ് ഡോ. ഷമീമ തൻവീറും സെക്രട്ടറി ഡോ. ഷിൻസി വി.കെ.യും അറിയിച്ചു.
ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാതെ, പകൽ ഡ്യൂട്ടി ചെയ്ത ഡോക്ടറെ തിരിച്ചുവിളിച്ച് വീണ്ടും ജോലി ചെയ്യിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ പറഞ്ഞു. പ്രസ്തുത വിഷയം സംഘടനാ നേതാക്കൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തി.
വിഷയത്തിന്റെ ഗൗരവം കളക്ടറുമായി ചർച്ച ചെയ്തതായും, അടിയന്തിരമായി ഫോറൻസിക് വിഭാഗത്തിലെ മാനവവിഭവശേഷി കുറവ് പരിഹരിക്കാൻ സർക്കാരുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും ഭാരവാഹികൾ വ്യക്തമാക്കി. ഡി.എം.ഒയും എം.എൽ.എയും അടക്കം വിളിച്ച് യോഗം ചേരുമെന്നും അറിയിച്ചിട്ടുണ്ട്.
നിലവിലെ സ്ഥിതിയിൽ അധിക ഡോക്ടർമാരുടെ സേവനം ലഭിച്ചാൽ മാത്രമേ 24 മണിക്കൂർ പോസ്റ്റ്‌മോർട്ടം സാധ്യമാകൂ. ഡോക്ടർമാരെ 24 മണിക്കൂറും 365 ദിവസവും ജോലി ചെയ്യിപ്പിക്കുന്നതിനെ സംഘടനക്ക് എതിർക്കാതിരിക്കാൻ സാധിക്കില്ല.
കൂടുതൽ ഫോറൻസിക് സർജന്മാരെ നിയമിച്ചാൽ മാത്രമേ സംഘടന രാത്രികാല പോസ്റ്റ്‌മോർട്ടവുമായി സഹകരിക്കുകയുള്ളൂവെന്ന് നേതാക്കൾ വ്യക്തമാക്കി. പൊതുജനങ്ങളെ നിയമപരമായി കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതിന് പകരം അധിക ജോലി ചെയ്യിച്ച് പ്രശ്നം പരിഹരിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് സംഘടനാ തലത്തിൽ ഗൗരവമായി തന്നെ ഏറ്റെടുക്കുമെന്നും കെ.ജി.എം.ഒ.എ കാസർകോട് ഘടകം അറിയിച്ചു.
രാത്രികാല പോസ്റ്റ്‌മോർട്ടം സൗകര്യം മെച്ചപ്പെടുത്താൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Doctor shortage affects night post-mortems; KGMOA alleges human rights violation.
#KeralaHealth #PostMortem #DoctorShortage #KGMOA #HumanRights #Kasaragod