'പുതുതായി തുടങ്ങിയ ബേക്കറിയിൽ നിന്ന് വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കൾ; പരാതിപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി'
● മഞ്ചേശ്വരം ഹൊസങ്കടിയിലെ ഒരാഴ്ച മുമ്പ് തുടങ്ങിയ ബേക്കറിക്കെതിരെയാണ് പരാതി.
● ബർത്ത് ഡേ ആഘോഷത്തിനായി 2400 രൂപയ്ക്ക് വാങ്ങിയ ചോക്ലേറ്റിലാണ് പുഴുക്കളെ കണ്ടെത്തിയത്.
● ഉപ്പള സ്വദേശിനിയായ ഫാത്തിമത്ത് ഹന്നത്ത് എന്ന ഫായിസയാണ് പരാതിക്കാരി.
● 'പരാതി അറിയിച്ചപ്പോൾ പുഴുക്കൾ ഉള്ള ഒരു ചോക്ലേറ്റിൻ്റെ വിലയായ 128 രൂപ ഉടമ ഗൂഗിൾ പേ വഴി അയച്ചു കൊടുത്തു.'
● 'ബന്ധുക്കൾ ചോക്ലേറ്റുകൾ കഴിക്കാതെ നശിപ്പിച്ചു കളയുകയായിരുന്നു.'
മഞ്ചേശ്വരം: (KasargodVartha) ഒരാഴ്ച മുമ്പ് തുടങ്ങിയ ബേക്കറിയിൽ നിന്നും 2400 രൂപ കൊടുത്ത് ബർത്ത് ഡേ ആഘോഷത്തിനായി വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി. സംഭവം പുറത്തറിയിക്കുമെന്നും ഫുഡ് സേഫ്റ്റി (ഭക്ഷ്യ സുരക്ഷാ) വിഭാഗത്തിന് പരാതി നൽകുമെന്നും പറഞ്ഞ യുവതിയെ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്.
ഉപ്പള സ്വദേശിനിയും കാസർകോട്ട് താമസക്കാരിയുമായ ഫാത്തിമത്ത് ഹന്നത്ത് എന്ന ഫായിസയാണ് പരാതിയുമായി രംഗത്തുള്ളത്. ഹൊസങ്കടിയിലെ ബേക്കറിയിൽ നിന്നുമാണ് ചോക്ലേറ്റുകൾ വാങ്ങിയത്. ആഘോഷ പരിപാടിക്ക് ശേഷം ചോക്ലേറ്റ് കൊണ്ടുപോയ ബന്ധുക്കളാണ് ചിലതിൽ പുഴുക്കൾ ഉള്ള കാര്യം ഫായിസയെ അറിയിച്ചത്. ഫലമായി, പലരും ഇത് കഴിക്കാതെ നശിപ്പിച്ചു കളയുകയായിരുന്നു.
ഇതേ തുടർന്ന് ബേക്കറി ഉടമയോട് പരാതി അറിയിക്കുകയും പുഴുക്കൾ കണ്ടെത്തിയ ചോക്ലേറ്റിൽ ഒരെണ്ണം കടയിൽ ഹാജരാക്കുകയും ചെയ്തു. അതിനിടെ, ഉടമ ചോക്ലേറ്റില്‍ ഒന്നിൻ്റെ വിലയായ 128 രൂപ മാത്രം യുവതിയുടെ ഗൂഗിൾ പേ വഴി അയച്ചുകൊടുക്കുകയായിരുന്നു.
പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോഴാണ് തനിക്ക് നേരെ ഭീഷണിയുണ്ടായതെന്നും ഫാത്തിമത്ത് ഹന്നത്ത് പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട കടയുടമയുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ നിരുത്തരവാദപരമായ സമീപനമുണ്ടായതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് യുവതി.
ഇത്തരം സംഭവങ്ങൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Worms found in birthday chocolates from a new Manjeshwaram bakery.
#FoodSafety #Manjeshwaram #KeralaNews #FoodPoisoning #Bakery #ConsumerRights






