Leprosy Outbreak | കുഷ്ഠരോഗം തിരിച്ചുവരുന്നു; കാസർകോട്ട് കൂടുതൽ രോഗികൾ മധൂരിലും കുമ്പളയിലും; തുടച്ചുനീക്കാൻ ആരോഗ്യ വകുപ്പിന്റെ അശ്വമേധം പരിപാടി

● 'പാടുകൾ നോക്കാം ആരോഗ്യം കാക്കാം' എന്ന സന്ദേശവുമായാണ് കാമ്പയിൻ.
● നാല് വർഷത്തിന്റെ കണക്കെടുപ്പിലാണ് മധൂരിലും കുമ്പളയിലും രോഗികളുടെ എണ്ണം കൂടിയത്.
● പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്ന രോഗമാണിത്.
● സംസ്ഥാന ശരാശരിയേക്കാൾ കുറവ് രോഗികളാണ് കാസർകോട്ട് ഉള്ളത്.
കാസർകോട്: (KasargodVartha) കുഷ്ഠരോഗം വീണ്ടും തിരിച്ചുവരുന്നതായുള്ള റിപ്പോർട്ടുകൾ ശക്തമായി കൊണ്ടിരിക്കെ നിർമാർജനം ചെയ്യുന്നതിനായി ആരോഗ്യ വകുപ്പ് അശ്വമേധം എന്ന പേരിൽ നടത്തുന്ന ഭവന സന്ദർശന പരിപാടിയുടെ ആറാം ഘട്ടത്തിന് ജനുവരി 30ന് ജില്ലയിൽ തുടക്കമാകുമെന്ന് ഡെപ്യുട്ടി ഡിഎംഎയും ജില്ലാ റെപ്രസി ഓഫീസറുമായ ഡോ. സന്തോഷ് കപ്പച്ചേരി കലക്ട്രേറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'പാടുകൾ നോക്കാം ആരോഗ്യം കാക്കാം' എന്ന സന്ദേശവുമായാണ് കാമ്പയിൻ.
ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ മധൂർ, കുമ്പള പഞ്ചായത്തുകളിലാണ്. നാല് വർഷത്തിന്റെ കണക്കെടുപ്പിലാണ് മധൂരിലും കുമ്പളയിലും രോഗികളുടെ എണ്ണം കൂടിയത്. ചെങ്കള - 1, പടന്നക്കാട് - 2, ഉദുമ - 1, ഹൊസ്ദുർഗ് ബീച്ച് - 1, കാസർകോട് നഗരസഭ പരിധിയിൽ - 3, ആനന്ദാശ്രമം- 1, കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ - 1, ബേക്കൽ പള്ളിക്കര - 1, മംഗൽപാടി - 1, പെരിയ - 1, ബേഡഡുക്ക- 1, വോർക്കാടി - 1, മീഞ്ച - 1, മധൂർ - 2, ബദിയഡുക്ക - 1, അതിഥി തൊഴിലാളികൾ - 4, എന്നിങ്ങനെ 23 രോഗികളാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത്.
പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്ന രോഗമാണിത്. രോഗം തുടക്കത്തിൽ കണ്ടവരിൽ ആറ് മാസം കൊണ്ടും അല്ലാത്തവർക്ക് രണ്ട വർഷം കൊണ്ട് ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. സംസ്ഥാന ശരാശരിയേക്കാൾ കുറവ് രോഗികളാണ് കാസർകോട്ട് ഉള്ളത്. 2018, 2022 വർഷങ്ങളിൽ നാല് ഘട്ടങ്ങളിലായി ജില്ലയിൽ അശ്വമേധം പരിപാടി സംഘടിപ്പിച്ചിരുന്നു. 2018 ഡിസംബറിൽ നടത്തിയ ആദ്യഘട്ട ക്യാമ്പയിനിൽ 24 കേസുകളും 2019-2020 ൽ 33ഉം 2020-21 ൽ 18ഉം, 2021-22 ൽ 21 കേസുകളും കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കായിരുന്നു.
നിലവിൽ ചികിത്സയിലുള്ളവരിൽ ആരും തന്നെ അംഗവൈകല്യമുള്ളവരില്ല. ജില്ലയിൽ ഏഴ് വയസ്സുള്ള കുട്ടിയും 80 വയസുള്ള മുതിർന്ന പൗരനും വിജയകരമായി ചികിത്സ പൂർത്തീകരിച്ചിട്ടുണ്ട്. കുട്ടികളിലും സ്ത്രീകളിലും രോഗം കണ്ടുവരുന്നത് ഗൗരവമായി കാണണമെന്ന് അധികൃതർ പറഞ്ഞു. 15 ഉം 16 ഉം വയസുള്ള രണ്ടുപേരും ചികിത്സയിൽ ഉള്ളവരിൽ പെടും. കുഷ്ഠരോഗത്തിന് ഇന്ത്യയിൽ തന്നെ നിർമിച്ച വാക്സിൻ അടുത്തുതന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ത്വക്കിലും മുഖത്തും ഞരമ്പിലുമാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. മൂന്ന് ഔഷധങ്ങൾ ചേർന്നുള്ള ചികിത്സയായിരിക്കും വരുന്ന സെപ്റ്റംബർ മുതൽ രോഗികൾക്ക് നൽകുകയെന്നും അധികൃതർ അറിയിച്ചു.
കുഷ്ഠരോഗത്തിൻ്റെ ലക്ഷണങ്ങൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് അശ്വമേധം പരിപാടിയുടെ ലക്ഷ്യം. ജനുവരി 30 മുതൽ രണ്ടാഴ്‌ചകാലം വരെയാണ് അശ്വമേധം ഭവന സന്ദർശന പരിപാടി നടത്തുന്നത്. ആരോഗ്യവകുപ്പിൻ്റെ നേത്യത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഫിഷറീസ് വകുപ്പ്, തൊഴിൽ വകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
അശ്വമേധം ഭവന സന്ദർശന പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ വീടുകളും ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തി കുഷ്ഠരോഗത്തിനു സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടുപിടിക്കുകയും അവരെ രോഗ നിർണ്ണയത്തിനായി ആശുപത്രിയിൽ പോകുന്നതിനുളള ഉപദേശം നൽകുകയും ചെയ്യുന്നു. ചിട്ടയായ ഭവന സന്ദർശനവും ഗൃഹപരിശോധനയിലൂടെ കണ്ടെത്തിയ രോഗികൾക്ക് തുടർ ചികിത്സയും ഉറപ്പ് വരുത്തുന്നതാണ്. ഭവന സന്ദർശനം സുഗമമായി നടത്തുന്നതിൻറെ ഭാഗമായി 2722 വോളൻ്റീയർമാർക്ക് പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്.
നിറം മങ്ങിയതോ, ചുവന്നതോ ആയ സ്പർശനശേഷി കുറഞ്ഞ പാടുകൾ, പാടുകളിൽ വേദനയോ ചൊറിച്ചലോ ഇല്ലാതിരിക്കുക, കൈകാലുകളിൽ മരവിപ്പ് കട്ടിയുള്ള തിളങ്ങുന്ന ചർമ്മം, തടിപ്പുകൾ, വേദനയില്ലാത്ത വ്രണങ്ങൾ, വൈകല്യങ്ങൾ എന്നിവയാണ് കുഷ്ഠരോഗ ലക്ഷണങ്ങൾ. പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗം പ്രത്യക്ഷപ്പെടാറുള്ളത്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചതിനു ശേഷം 3 മുതൽ 5 വർഷത്തിനുള്ളിൽ ആണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.
ചികിത്സ എടുക്കാത്ത കുഷ്ഠരോഗികളിൽ നിന്ന് മാത്രമേ കുഷ്ഠരോഗം പകരുകയുള്ളു. എംഡിറ്റി (Multi drug Therapy-MDT) യിലൂടെ ഏതവസ്ഥയിലും കുഷഠരോഗം പരിപൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. രോഗാണു സാന്ദ്രത കുറഞ്ഞ കേസുകൾ (PB Paucibacillary) 6 മാസത്തെ ചികിത്സയും കൂടിയ കേസുകൾ (MB Multibacillary) 12 മാസത്തെ ചികിത്സയും എടുക്കണം. കുഷ്ഠരോഗത്തിനുളള ചികിത്സ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. വാർത്താസമ്മേളനത്തിൽ ജില്ലാ മാസ് മീഡിയ ഓഫീസർ പി കെ കൃഷ്ണദാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മധുസൂധനൻ എന്നിവരും പങ്കെടുത്തു
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Leprosy is resurfacing in Kasaragod with an increase in cases. The health department is launching a house-to-house visit campaign starting January 30 to detect and treat the disease.
#Leprosy #Kasaragod #HealthCampaign #Ashwamedham #MedicalInitiative #PublicHealth