തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം വിവാദം: ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

● ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാരണം.
● മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി.
● കഴിഞ്ഞ വർഷം 67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വാങ്ങി.
● നിരവധി ശസ്ത്രക്രിയകൾ നടന്നെന്ന് മന്ത്രിയുടെ ഓഫീസ്.
തിരുവനന്തപുരം: (KasargodVartha) തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമമുണ്ടെന്ന് ആരോപിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഈ പോസ്റ്റും അതിലെ ഉള്ളടക്കവും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്.
മനംമടുത്താണ് താൻ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ മാധ്യമങ്ങളോട് വ്യക്തമാക്കി. രോഗികളോട് മറുപടി പറയാൻ കഴിയാത്ത അവസ്ഥയാണെന്നും, ഇതിന്റെ പേരിൽ നടപടിയുണ്ടായാൽ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ദൂരദിക്കുകളിൽനിന്ന് വരുന്ന രോഗികളെ ഉപകരണങ്ങളില്ലെന്ന് പറഞ്ഞ് മടക്കി അയയ്‌ക്കേണ്ടി വരുന്നത് ഏറെ വിഷമിപ്പിക്കുന്നുണ്ടെന്നും, മാസങ്ങളായി ഇതാണ് അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂപ്രണ്ടിനോടും ആശുപത്രി വികസന സമിതിയോടും പലതവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും ഡോ. ഹാരിസ് വെളിപ്പെടുത്തി. ഈ വർഷം ഒരു കാഷ്വൽ ലീവുപോലും എടുക്കാതെ ആത്മാർത്ഥമായി ജോലി ചെയ്തിട്ടും ദുരനുഭവങ്ങളാണ് നേരിടേണ്ടി വരുന്നതെന്നും, സംവിധാനത്തിനെ നാണം കെടുത്തുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങൾ മന്ത്രിയുടെ ഓഫീസിനെ നേരിട്ട് അറിയിച്ചിരുന്നെങ്കിലും ചില ഉപകരണങ്ങൾ വേണമെന്ന് പറയുമ്പോൾ 'നേരത്തെ പറഞ്ഞവ വാങ്ങിത്തന്നിട്ടില്ലേ' എന്ന് അധികൃതർ ചോദിക്കുകയായിരുന്നത്രെ. ഒരു പ്രത്യേക മാനസികാവസ്ഥയിലാണ് താൻ 'ജീവിതം തന്നെ മടുത്തു' എന്ന് കുറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ. ഹാരിസ് ചിറക്കലിന്റെ ആരോപണം ശ്രദ്ധയിൽപ്പെട്ടയുടൻ ഡി.എം.ഇയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും, നൂറുകണക്കിന് ശസ്ത്രക്രിയകൾ മുടങ്ങിയെന്നത് ചെറിയ കാര്യമല്ലെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാരിന്റെയും ഡി.എം.ഇയുടെയും മുൻപിൽ ഈ പ്രശ്നം എത്തിയിട്ടില്ലെന്നും, എന്താണ് സംഭവിച്ചതെന്ന് സമഗ്രമായി അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി പങ്കുവെച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്ന ശസ്ത്രക്രിയകളുടെ എണ്ണവും, കഴിഞ്ഞ വർഷം സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളുണ്ട്. 2024-25 വർഷം യൂറോളജി വിഭാഗത്തിൽ മാത്രം 67 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വാങ്ങിയത്. കഴിഞ്ഞ വർഷം യൂറോളജി വിഭാഗത്തിൽ 2898 ശസ്ത്രക്രിയകൾ നടന്നു. ഈ വർഷം മേയ് മാസം അവസാനം വരെ 1327 ശസ്ത്രക്രിയകളും മേയ് മാസത്തിൽ മാത്രം 312 ശസ്ത്രക്രിയകളും നടന്നിട്ടുണ്ട്. കഴിഞ്ഞ ജൂൺ 25 വരെ 242 ശസ്ത്രക്രിയകളും, വെള്ളി, ശനി ദിവസങ്ങളിലായി ആറ് ശസ്ത്രക്രിയകളും പൂർത്തിയായി. കഴിഞ്ഞ വർഷം 20 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളും നടന്നിട്ടുണ്ട്. പ്രോബ് കേടായതിനെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഒരു ശസ്ത്രക്രിയ മാറ്റിവെച്ചുവെന്നും ഡി.എം.ഇ റിപ്പോർട്ട് ചെയ്തതായി മന്ത്രി അറിയിച്ചു. എന്ത് കൊണ്ടാണ് അത്തരത്തിൽ ഒരു പോസ്റ്റ് ഉണ്ടായതെന്നും എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്നും വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
ഡോ. ഹാരിസിനെക്കുറിച്ച് സഹപ്രവർത്തകരും ആശുപത്രി ജീവനക്കാരും നല്ല അഭിപ്രായമാണ് പങ്കുവെക്കുന്നത്. സ്വകാര്യ പ്രാക്ടീസിനോട് എന്നും താൽപര്യമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമായിരുന്ന സമയത്തുപോലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. സംഘടനായോഗങ്ങളിലും അദ്ദേഹം സ്വകാര്യ പ്രാക്ടീസിനെ വിമർശിക്കാറുണ്ട്. ഈ നിലപാടുകൾ തന്നെയാണ് കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് അദ്ദേഹത്തെ തിരുവനന്തപുരത്ത് യൂറോളജി വിഭാഗം മേധാവിയാക്കാൻ കാരണം. ജീവനക്കാരുടെയോ ഉന്നതരായ മറ്റുള്ളവരുടെയോ സ്വാധീനത്തിന് അദ്ദേഹം വഴങ്ങാറില്ല. സ്വന്തം മകന് കാഴ്ച പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നപ്പോൾ പോലും തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ഭാഗമായ കണ്ണാശുപത്രിയിൽ നേരിട്ടെത്തി രോഗികൾക്കൊപ്പം ക്യൂനിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയ വ്യക്തിയാണ് അദ്ദേഹമെന്ന് സുഹൃത്തുക്കൾ പറയുന്നു. ഓരോ ദിവസവും നിശ്ചയിച്ചിട്ടുള്ള ഓപ്പറേഷനുകൾ ചെയ്തുതീരുംവരെ എത്ര വൈകിയാലും തീയേറ്ററിൽത്തന്നെ അദ്ദേഹമുണ്ടാകുമെന്നും സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. സാധാരണ ജനങ്ങളുടെ ആശ്രയവും അത്താണിയുമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നും, തനിക്ക് അതിനോട് നീതി പുലർത്താൻ കഴിയുന്നില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും ഡോ. ഹാരിസ് തന്റെ പോസ്റ്റിൽ കുറിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യൂ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Kerala Health Minister orders probe into Thiruvananthapuram Medical College urology department controversy.
#KeralaHealth #MedicalCollege #Thiruvananthapuram #VeenaGeorge #UrologyControversy #DoctorProtest