Job Appointments | കാസർകോടിന് വീണ്ടും അവഗണന; ആരോഗ്യ വകുപ്പിലെ പുതിയ നിയമനങ്ങളിൽ ജില്ലയ്ക്ക് കുറഞ്ഞ പരിഗണന; കിട്ടിയത് ആകെ അനുവദിച്ച 565 തസ്‌തകളിൽ 23 എണ്ണം മാത്രം

● മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിലാണ് പുതിയ നിയമനങ്ങൾ.
● ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കാസർകോട് ആരോഗ്യ മേഖലയിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്.
● ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കുമെന്നാണ് ആശങ്ക.
കാസർകോട്: (KasargodVartha) ആരോഗ്യ വകുപ്പിന് കീഴിൽ 565 പുതിയ തസ്തികകൾ സൃഷ്ടിച്ച് സർകാർ ഉത്തരവിറക്കിയപ്പോൾ, നിയമനങ്ങളിൽ കാസർകോട് ജില്ലയ്ക്ക് ലഭിച്ചത് വളരെ കുറഞ്ഞ പരിഗണന മാത്രം. 565 തസ്തികകളിൽ വെറും 23 എണ്ണം മാത്രമാണ് കാസർകോടിന് ലഭിച്ചത്. മെഡികൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിലാണ് പുതിയ നിയമനങ്ങൾ. ആരോഗ്യ വകുപ്പിന് കീഴിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് ഈ നിയമനങ്ങൾ നടത്തുക.
മെഡിക ൽ ഓഫീസർ തസ്തികയിൽ 35 നിയമനങ്ങളിൽ ഒരെണ്ണം മാത്രമാണ് കാസർകോടിന് അനുവദിച്ചത്. ബന്തടുക്ക എഫ്‌എച്ച്‌സിയിലേക്കാണ് നിയമനം. സ്റ്റാഫ് നഴ്സ് തസ്തികയിൽ 150 നിയമനങ്ങളിൽ മൂന്നെണ്ണം മാത്രമാണ് ലഭിച്ചത്. ചെങ്കള, ആരിക്കാടി, ബന്തടുക്ക എഫ്‌എച്ച്‌സികളിലാണ് നിയമനം നടത്തുക.
ലാബ് ടെക്നീഷ്യൻ തസ്തികയിൽ 135 നിയമനങ്ങളിൽ ഏഴെണ്ണം ജില്ലയ്ക്ക് ലഭിച്ചു. ചിറ്റാരിക്കാൽ, വലിയപറമ്പ്, പടന്ന, പുത്തിഗെ, പെർള, പാണത്തൂർ, ചട്ടഞ്ചാൽ എഫ്‌എച്ച്‌സികളിലേക്കാണ് നിയമനം. ഫാർമസിസ്റ്റ് തസ്തികയിൽ 250 നിയമനങ്ങളിൽ 12 എണ്ണം കാസർകോടിന് ലഭിച്ചു. ചിറ്റാരിക്കാൽ, നർക്കിലക്കാട്, പടന്ന, ചട്ടഞ്ചാൽ, പാണത്തൂർ, ആനന്ദാശ്രമം, പള്ളിക്കര, ചെങ്കള, ഉടുമ്പുന്തല, അടൂർ, കുമ്പഡാജെ, തുരുത്തി എന്നിവിടങ്ങളിലാണ് നിയമനം നടത്തുക.
കാസർകോട് ജില്ലയിലെ ആരോഗ്യ മേഖലയിൽ നിരവധി പ്രശ്നങ്ങളുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പുതിയ നിയമനങ്ങളിൽ ജില്ലയെ അവഗണിച്ചത് ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാക്കുമെന്നാണ് ആശങ്ക. ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ശ്രദ്ധയും നടപടികളും ഉണ്ടാകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Kasaragod district gets only 23 of the 565 new health department appointments, sparking concerns over continued neglect in the region's health sector.
#Kasaragod #HealthDepartment #JobAppointments #KeralaNews #Neglect #HealthSector