കാസർകോടിന് അഭിമാനം, വടക്കൻ കേരളത്തിന്റെ കൈപ്പുണ്യം: ഡോ. മഹേഷ് ഭട്ടിന് സ്നേഹാദരം

● കൊല്ലം സ്വദേശി വിജു ഡോക്ടറുടെ സേവനത്തെ പ്രകീർത്തിച്ചു.
● വിദേശത്ത് പഠിച്ച ഡോക്ടർ നാട്ടിൽ സേവനം ലഭ്യമാക്കുന്നു.
● കാഞ്ഞങ്ങാട് എം.എൽ.എ. ഇ. ചന്ദ്രശേഖരൻ ആദരം അർപ്പിച്ചു.
● കിംസ് ശ്രീചന്ദ് യൂണിറ്റ് ഹെഡ് ഡോ. ദിൽഷാദ് ഡോക്ടറെ പ്രശംസിച്ചു.
● സാമ്പത്തിക പ്രയാസമുള്ളവർക്ക് ഡോക്ടർ സൗജന്യ ചികിത്സ നൽകുന്നു.
● രോഗികളുടെ ചിരിച്ച മുഖങ്ങളാണ് തന്റെ ഊർജ്ജമെന്ന് ഡോക്ടർ പറഞ്ഞു.
കാസർകോട്: (KasargodVartha) വടക്കൻ കേരളത്തിന്റെ ആദരവ് ഏറ്റുവാങ്ങി പ്രമുഖ സീനിയർ ന്യൂറോ സർജൻ ഡോ. മഹേഷ് ഭട്ട്. കാസർകോട് ജില്ലയുടെ അഭിമാനവും കണ്ണൂർ കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിലെ ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. മഹേഷ് ഭട്ടിനെ ആദരിക്കുന്ന ചടങ്ങ് കാസർകോട്ട് നടന്നു.
ആറു മാസത്തിനുള്ളിൽ 150-ഓളം പെൽഡ് (Percutaneous Endoscopic Lumbar Discectomy - PELDE) ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ഡോ. മഹേഷ് ഭട്ട്, മികച്ച പീഡിയാട്രിക് ന്യൂറോ സർജനും ട്യൂമർ ശസ്ത്രക്രിയകളിൽ വിദഗ്ധനുമാണ്. മുൻ മന്ത്രിയും കാഞ്ഞങ്ങാട് എം.എൽ.എയുമായ ഇ. ചന്ദ്രശേഖരൻ മഹേഷ് ഭട്ടിനെ പൊന്നാട അണിയിച്ചു. കാസർകോട് മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം മെമെന്റോ സമ്മാനിച്ചു.
രോഗികളുടെ സാക്ഷ്യം, ഡോക്ടറുടെ പ്രതിബദ്ധത
തലയിൽ രക്തസ്രാവം കാരണം ചികിത്സയ്‌ക്കെത്തി ഒരിക്കലും ഒരു തിരിച്ചുവരവില്ലെന്ന് കരുതിയ ഘട്ടത്തിൽനിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ കൊല്ലം സ്വദേശി വിജു, ഡോക്ടറുടെ കൈകളെ ദൈവതുല്യമായാണ് വിശേഷിപ്പിച്ചത്.
ചടങ്ങിൽ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ന്യൂറോ സർജറി ചികിത്സ കഴിഞ്ഞ് സുഖം പ്രാപിച്ച രോഗികളും അവരുടെ കുടുംബങ്ങളും പങ്കെടുത്തത് ഡോക്ടറുടെ സേവനത്തിന്റെ വ്യാപ്തി വിളിച്ചോതി. കാസർകോട്ടെ സാമൂഹിക, രാഷ്ട്രീയ, മത സംഘടനാ നേതൃത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളത്തിന്റെ അഭിമാനം, സമഗ്രനായ ന്യൂറോ സർജൻ
വിദേശത്ത് പഠിച്ച് വളർന്നിട്ടും സ്വന്തം നാടിന്റെ ആരോഗ്യസംരക്ഷണ മേഖലയിൽ 24 മണിക്കൂറും ഒരു വിളിപ്പുറത്ത് സേവനം ലഭ്യമാക്കുന്ന ഡോ. മഹേഷ് ഭട്ട് കേരളത്തിന്റെ അഭിമാനമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുൻ മന്ത്രിയും കാഞ്ഞങ്ങാട് എം.എൽ.എയുമായ ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഒരു 'പൂർണ ന്യൂറോ സർജൻ' എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന അപൂർവം ഡോക്ടർമാരിൽ ഒരാളാണ് അദ്ദേഹമെന്നും, കേരളത്തിൽനിന്ന് മാത്രമല്ല ഒമാനിൽ നിന്നുപോലും രോഗികൾ അദ്ദേഹത്തെ തേടിയെത്തുന്നുണ്ടെന്നും അധ്യക്ഷനായ കിംസ് ശ്രീചന്ദ് യൂണിറ്റ് ഹെഡ് ഡോ. ദിൽഷാദ് പറഞ്ഞു.
കിംസ് ശ്രീചന്ദിലെ ഈ ചികിത്സയുടെ ലോഞ്ചിങ് ആറ് മാസം മുമ്പ് കാസർകോട് വെച്ചാണ് നടന്നത്. അതുകൊണ്ടാണ് സുള്ള്യ സ്വദേശിയായ ഡോ. മഹേഷ് ഭട്ടിന്റെ തട്ടകമെന്ന നിലയിൽ കാസർകോട് വെച്ചുതന്നെ ഈ ചടങ്ങും സംഘടിപ്പിച്ചത്.
കിംസ് ശ്രീചന്ദിന്റെ മാത്രമല്ല, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്കും ചികിത്സ ലഭ്യമാക്കാൻ ഡോക്ടർ തന്റെ ഔദ്യോഗിക ജീവിതം മാറ്റിവെച്ചതിന് തെളിവായി ധാരാളം രോഗികൾക്ക് അപസ്മാരം പോലുള്ള രോഗങ്ങൾക്ക് സൗജന്യ നിരക്കിൽ ചികിത്സ നൽകുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ കിംസ് കേരള ക്ലസ്റ്റർ സി.ഇ.ഒ.യും ഡയറക്ടറുമായ ഫർഹാൻ യാസിൻ അഭിപ്രായപ്പെട്ടു.
ഡോക്ടറുടെ ഊർജ്ജവും വാഗ്ദാനവും
തലച്ചോറിനേൽക്കുന്ന ക്ഷതം മനുഷ്യജീവിതത്തിലെ പ്രതീക്ഷയറ്റ ഘട്ടമാണെന്നിരിക്കെ, സമയബന്ധിതമായി ചികിത്സ നൽകാനായതുകൊണ്ട് ചുരുങ്ങിയ കാലയളവിൽ ഒരുപാട് ചിരിച്ച മുഖങ്ങൾ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് മാത്രമാണ് തന്റെ ഊർജ്ജമെന്ന് ഡോ. മഹേഷ് ഭട്ട് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഈ അംഗീകാരത്തിനപ്പുറത്ത് നിന്ന്, ജനങ്ങൾക്കൊപ്പം ഏത് ആപത്ഘട്ടത്തിലും മികച്ച ചികിത്സ നൽകിക്കൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് കുറഞ്ഞ ചിലവിൽ ചികിത്സ നൽകി സഹായിച്ചുകൊണ്ടും എന്നും താനുണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
കിംസ് ശ്രീചന്ദ് ആശുപത്രി വിഭാവനം ചെയ്യുന്ന ജീവനം ചികിത്സാ പദ്ധതിയുടെ സ്പോൺസർ പ്രമുഖ വ്യവസായി യു.എ. യൂസഫിനെ ചടങ്ങിൽ ആദരിച്ചു. നഗരസഭ മുൻ പ്രതിപക്ഷ നേതാവ് പി. രമേശ്, കിംസ് ശ്രീചന്ദ് എമർജൻസി ഡിപ്പാർട്ട്‌മെന്റ് വിഭാഗം മേധാവി അഭിറാം അർജുൻ, ഡോക്ടർ ഇസ്മാഈൽ ഫവാസ് എന്നിവരും പങ്കെടുത്തു. കിംസ് ശ്രീചന്ദ് ന്യൂറോ സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ഷിനാസ് സ്വാഗതവും യു.കെ. യൂസഫ് നന്ദിയും പറഞ്ഞു.
ഡോ. മഹേഷ് ഭട്ടിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യൂ. ഈ വാർത്ത ഷെയർ ചെയ്യാനും മറക്കരുത്!
Article Summary: Dr. Mahesh Bhatt honored for exceptional neurosurgery in Northern Kerala.
#DrMaheshBhatt #Neurosurgery #Kasargod #KeralaHealth #KIMSHealth #MedicalExcellence