ഡയാലൈഫ് ആശുപത്രി അത്യാധുനിക കാൻസർ ചികിത്സയും സ്ട്രോക്ക് മാനേജ്മെൻ്റും ആരംഭിക്കുന്നു
● കാസർകോട്ടെ ആദ്യത്തെ വെർട്ടിഗോ ലാബ് ആരംഭിക്കും
● 250 ലേസർ കിഡ്നി സ്റ്റോൺ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി
● പ്രൊഫ. ഡോ. രാഘവേന്ദ്ര ബി എസ്, ഡോ. നിഷിത ഷെട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം
● രോഗികൾക്ക് മറ്റ് നഗരങ്ങളെ ആശ്രയിക്കാതെ തന്നെ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭിക്കും
കാസർകോട്: (KasargodVartha) ജില്ലയിലെ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റങ്ങൾക്കും മാറ്റങ്ങൾക്കും തുടക്കംകുറിച്ച് കാസർകോട് പുലിക്കുന്ന് ടൗൺ ഹാളിന് സമീപമുള്ള ഡയാലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ 'ആർവിആർ ന്യൂറോ ഓങ്കോ സെൻ്റർ' പ്രവർത്തനമാരംഭിക്കുന്നു. ഇതിൻ്റെ ഔദ്യോഗിക ഉദ്ഘാടനം 2026 ജൂലൈ 27-ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നിർവഹിക്കും.
കാസർകോട് എംഎൽഎ കല്ലട്ര മാഹിൻ ഹാജി ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ജീവിതശൈലീ രോഗങ്ങൾ വർധിച്ചുവരുന്ന വർത്തമാനകാലത്ത്, അത്യാധുനിക സൗകര്യങ്ങളുള്ള ഇത്തരം സേവനങ്ങൾ ഒരുക്കുന്നത് ഉത്തരവാദിത്തമായാണ് കാണുന്നതെന്ന് ഡയാലൈഫ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. മൊയ്‌ദീൻ കുഞ്ഞി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അത്യാധുനിക ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 250-ാമത് കിഡ്നി സ്റ്റോൺ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിൻ്റെ സന്തോഷവും ഇതോടൊപ്പം അറിയിക്കുന്നു. മറ്റ് ജില്ലകളെയോ അയൽ സംസ്ഥാനങ്ങളെയോ ആശ്രയിക്കാതെ തന്നെ ഈ മേഖലയിൽ മികച്ച വൈദ്യസഹായം ലഭ്യമാക്കുക എന്നതാണ് ആശുപത്രി ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
കാൻസർ ചികിത്സയ്ക്ക് പ്രത്യേക ഓങ്കോളജി വിഭാഗം
അർബുദ രോഗികൾക്ക് സമഗ്രവും വിദഗ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിനായി ഡയാലൈഫിൽ അത്യാധുനിക ഓങ്കോളജി വിഭാഗം പ്രവർത്തനം ആരംഭിക്കുകയാണ്. മംഗ്ളൂരു ഫാദർ മുള്ളേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം പ്രൊഫസറായ ഡോ. നിഷിത ഷെട്ടിയുടെ നേതൃത്വത്തിലാണ് പുതിയ വിഭാഗം പ്രവർത്തിക്കുന്നത്.
കീമോതെറാപ്പി, കാൻസർ രോഗനിർണയം, ചികിത്സാ ആസൂത്രണം, തുടർപരിചരണം, പുനരധിവാസം എന്നിവ ഉൾപ്പെടുന്ന സമഗ്ര കാൻസർ പരിചരണ സേവനങ്ങളാണ് പുതിയ വിഭാഗത്തിൽ ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും ഓങ്കോളജി വിദഗ്ധരുടെ സേവനവും കാൻസർ ശസ്ത്രക്രിയകളും ഇവിടെ ലഭ്യമാകും. രോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിലൂടെ ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ കഴിയുമെന്നും, അതിനായി ആധുനിക പരിശോധനാ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പുതിയ ഓങ്കോളജി വിഭാഗം വരുന്നതോടെ സങ്കീർണമായ കാൻസർ ചികിത്സകൾക്കായി കാസർകോട് ജില്ലയിൽ നിന്നുള്ള രോഗികൾക്ക് മംഗ്ളൂരു, കോഴിക്കോട്, കൊച്ചി തുടങ്ങിയ മറ്റ് നഗരങ്ങളെയോ സംസ്ഥാനങ്ങളെയോ ആശ്രയിക്കേണ്ട സാഹചര്യം ഗണ്യമായി കുറയുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സ്ട്രോക്ക് മാനേജ്മെൻ്റും വെർട്ടിഗോ ലാബും
മംഗ്ളൂരു ഫാദർ മുള്ളേഴ്സ് മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവിയും ആർവിആർ സൂപ്പർ സ്പെഷ്യാലിറ്റി സെൻ്ററിൻ്റെ ഡയറക്ടറുമായ പ്രൊഫ. ഡോ. രാഘവേന്ദ്ര ബി എസ് നയിക്കുന്ന ന്യൂറോ ടീം ഡയാലൈഫ് ഹോസ്പിറ്റലിൽ സ്ഥിരമായി സേവനം നൽകും. തലച്ചോറിൻ്റെയും നാഡീവ്യൂഹത്തിൻ്റെയും വിവിധ രോഗങ്ങൾ, അപസ്മാരം, പാർക്കിൻസൺസ് രോഗം, തലകറക്കം എന്നിവയ്ക്കുള്ള വിദഗ്ധ പരിശോധനയും ചികിത്സയും രോഗികൾക്ക് ഇനി കാസർകോട് തന്നെ ലഭ്യമാകും.
സ്ട്രോക്ക് ഉണ്ടായ ഉടൻ തന്നെ ചികിത്സ ആരംഭിക്കാൻ കഴിയുന്ന സംവിധാനങ്ങൾ, ന്യൂറോ ഐസിയു പിന്തുണ, വിദഗ്ധരുടെ നിരന്തര മേൽനോട്ടം എന്നിവയോടെ അത്യാധുനിക സ്ട്രോക്ക് മാനേജ്മെൻ്റ് യൂണിറ്റും പ്രവർത്തിക്കും. സ്ട്രോക്ക് ബാധിച്ച രോഗികൾക്ക് ആദ്യത്തെ മണിക്കൂറുകളിൽ നൽകുന്ന ചികിത്സ ജീവൻ രക്ഷിക്കുന്നതിൽ അതിനിർണായകമാണ്.
അതോടൊപ്പം കാസർകോട് ജില്ലയിലെ ആദ്യത്തെ വെർട്ടിഗോ ലാബ് ആരംഭിക്കാനും പദ്ധതിയുണ്ട്. തലകറക്കം, ബാലൻസ് പ്രശ്നങ്ങൾ, ഉൾച്ചെവി സംബന്ധമായ രോഗങ്ങൾ എന്നിവ അത്യാധുനിക പരിശോധനയിലൂടെ കൃത്യമായി കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള പ്രത്യേക സംവിധാനമായിരിക്കും ഇത്.
തലകറക്കം പോലുള്ള ബുദ്ധിമുട്ടുകളുടെ യഥാർഥ കാരണം കൃത്യമായി നിർണയിക്കാൻ കഴിയാത്തത് പലപ്പോഴും ചികിത്സ വൈകാൻ കാരണമാകാറുണ്ട്. എന്നാൽ ഈ പുതിയ വെർട്ടിഗോ ലാബ് വരുന്നതോടെ അത്തരം പ്രശ്നങ്ങൾക്ക് അതിവേഗം ശാസ്ത്രീയമായ പരിഹാരം കാണാൻ സാധിക്കും.
250 കിഡ്നി ശസ്ത്രക്രിയകളുടെ വിജയം
2018 മുതൽ ഡയബറ്റിക് ആൻഡ് കിഡ്നി സെൻ്റർ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച ഡയാലൈഫ് ഹോസ്പിറ്റൽ പ്രമേഹ ചികിത്സ, വൃക്കരോഗ ചികിത്സ, ഡയാലിസിസ്, യൂറോളജി, ലേസർ കിഡ്നി സ്റ്റോൺ ശസ്ത്രക്രിയകൾ തുടങ്ങിയ മേഖലകളിൽ മികച്ച സേവനമാണ് നൽകുന്നത്. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുമാത്രമല്ല, കർണാടക ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി രോഗികൾ വർഷങ്ങളായി ചികിത്സയ്ക്കായി ഈ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്.
ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കുകയാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് ഡോ. മൊയ്‌ദീൻ കുഞ്ഞി കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ ഡോ. മൊയ്‌ദീൻ കുഞ്ഞിക്ക് പുറമെ പ്രൊഫ. ഡോ. രാഘവേന്ദ്ര ബി എസ്, ഡോ. മൊയ്തീൻ നഫ്സീർ, ഡോ. ഹാത്തിം ഹുസൈൻ, മാനേജർ മൻസൂർ ടി എ എന്നിവരും പങ്കെടുത്തു. വിശദവിവരങ്ങൾക്കും ബുക്കിങ്ങിനുമായി 8289881103 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Dialife Super Specialty Hospital in Kasaragod is set to launch the 'RVR Neuro Onco Centre', offering advanced cancer treatment and stroke management. The official inauguration will be held on July 27, 2026, by State Minister for Local Self-Government K.M. Shaji.
#DialifeHospital #KasaragodNews #HealthcareKerala #CancerTreatment #StrokeManagement #MedicalNews #KeralaHospitals #AparnaNews






