Health | കാൻസർ സാധ്യതകൾ നേരത്തെ തിരിച്ചറിയാം; കാസർകോട് ജനറൽ ആശുപത്രിയിൽ അടക്കം സ്ത്രീകൾക്ക് ഇപ്പോൾ പരിശോധിക്കാൻ അവസരം

● കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കും.
● 30 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും സ്ക്രീനിംഗ് നടത്താം.
● 1321 സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കാസർകോട്: (KasargodVartha) കാൻസർ പ്രതിരോധത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച 'ആരോഗ്യം ആനന്ദം - അകറ്റു അർബുദം' കാമ്പയിന് കാസർകോട്ടും മികച്ച തുടക്കം. കാൻസറിനെ നേരത്തെ കണ്ടെത്തി പ്രതിരോധം ശക്തമാക്കുകയാണ് ഈ കാമ്പയിൻ്റെ പ്രധാന ലക്ഷ്യം. സ്ത്രീകളിലെ ഗർഭാശയ ക്യാൻസർ, സ്താനാർബുദ പരിശോധന എന്നിവയ്ക്കുള്ള സൗകര്യങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിൽ ആരംഭിച്ചിട്ടുണ്ട്. 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും ഈ പരിശോധനയിൽ പങ്കെടുക്കാവുന്നതാണ്.
സംസ്ഥാനത്താകെ ഈ കാമ്പയിനിൽ പങ്കെടുത്തുകൊണ്ട് ഇതുവരെ ഒരു ലക്ഷത്തിലധികം (1,10,388) പേർ കാൻസർ സ്ക്രീനിംഗ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാമ്പയിൻ്റെ ആദ്യഘട്ടം സ്ത്രീകളുടെ ആരോഗ്യത്തിന് ഊന്നൽ നൽകുന്നു. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകളും സ്ക്രീനിംഗ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ 1321 സർക്കാർ ആശുപത്രികളിൽ ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
സ്ക്രീനിംഗിന്റെ പ്രാധാന്യവും തുടർ നടപടികളും
സ്ക്രീൻ ചെയ്തതിൽ 5185 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തിട്ടുണ്ട്. പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർച്ചയായ പരിചരണവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ, സ്വകാര്യ, സഹകരണ മേഖലകൾ, സന്നദ്ധ പ്രവർത്തകർ, സംഘടനകൾ, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ചാണ് ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
പല കാൻസറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കും. വ്യക്തികൾക്കും പ്രിയപ്പെട്ടവർക്കും ഉണ്ടാകുന്ന പ്രയാസങ്ങൾ കുറയ്ക്കുകയും ചെയ്യും. ഇത് മുന്നിൽ കണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ഈ ജനകീയ കാൻസർ കാമ്പയിൻ ആരംഭിച്ചത്.
സ്തനാർബുദ സ്ക്രീനിംഗിന്റെ ആവശ്യകത
സ്തനാർബുദം സ്വയം പരിശോധനയിലൂടെ പലപ്പോഴും കണ്ടെത്താൻ കഴിയാറില്ല. അതിനാൽ എല്ലാ സ്ത്രീകളും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്തി സ്ക്രീനിംഗ് നടത്തണം. ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികമായ മുഴകളോ മരവിപ്പോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ സ്ക്രീനിംഗിൽ പങ്കെടുക്കുമ്പോൾ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം.
രോഗം സംശയിക്കുന്നവർ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കും തയ്യാറാവണം. സർക്കാർ ആശുപത്രികൾക്ക് പുറമേ സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്ക്രീനിംഗ് ലഭ്യമാണ്. ബിപിഎൽ വിഭാഗക്കാർക്ക് പൂർണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎൽ വിഭാഗക്കാർക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. വരുമ്പോൾ ആധാർ കാർഡും റേഷൻ കാർഡും കൊണ്ടു വരേണ്ടതാണെന്ന് കാസർകോട് ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasaragod General Hospital now offers cancer screening for women, focusing on early detection of cancers such as cervical and breast cancer under the state's health campaign.
#CancerAwareness, #HealthScreening, #Kasaragod, #WomenHealth, #CancerPrevention, #EarlyDetection