city-gold-ad-for-blogger

തകര്‍ന്ന സ്വപ്നങ്ങളുടെ വേദനയും പേറി ലക്ഷ്മിദേവി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: (www.kasargodvarth.com 02/12/2016) രണ്ടുമാസക്കാലത്തെ വനിതാ അഭയകേന്ദ്രത്തിലെ ജീവിതം മതിയാക്കി നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ആന്ധ്രാസ്വദേശിനിയായ വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് ബയമഗരിപ്പള്ളി സ്വദേശിനിയായ ലക്ഷ്മിദേവി റെപ്പന്ന എട്ടു മാസങ്ങള്‍ക്കു മുമ്പാണ് ദമ്മാമിലെ ഒരു സൗദി കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. തന്റെ പാവപ്പെട്ട കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ ഇല്ലാതാക്കി സാമ്പത്തികഭദ്രത കൈവരിയ്ക്കാന്‍ ഈ ജോലി കൊണ്ട് കഴിയുമെന്ന് കരുതിയാണ് ലക്ഷ്മിദേവി പ്രവാസിയായി സൗദിയില്‍ എത്തിയത്.

എന്നാല്‍ പ്രതീക്ഷകള്‍ തകര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. രാപകലോളം വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ചതല്ലാതെ ശംമ്പളമായി ഒരു റിയാല്‍ പോലും സ്‌പോണ്‍സര്‍ നല്‍കിയില്ല. ആറുമാസക്കാലം ഇത് തുടര്‍ന്നു. ഒടുവില്‍ ശമ്പളം തരാതെ ഇനി ജോലി ചെയ്യില്ല എന്ന് ലക്ഷ്മിദേവി തറപ്പിച്ചു പറഞ്ഞപ്പോള്‍ ഭീക്ഷണിയും മാനസികപീഡനവുമായിരുന്നു വീട്ടുകാരില്‍ നിന്നും കിട്ടിയത്. ഒരു ദിവസം വീട്ടുകാര്‍ അടുത്തില്ലാത്ത സമയത്ത് ആ വീട്ടില്‍ നിന്നും പുറത്തുകടന്ന ലക്ഷ്മീദേവി ദമ്മാമിലെ ഇന്ത്യന്‍ എംബസ്സി സേവനകേന്ദ്രത്തില്‍ എത്തി എംബസ്സി ഹെല്‍പ് ഡെസ്‌കില്‍ പരാതി പറഞ്ഞു. വിവരമറിഞ്ഞ് അവിടെയെത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയലും, പദ്മനാഭന്‍ മണിക്കുട്ടനും കൂടി പോലീസിന്റെ സഹായത്തോടെ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടന്‍ ലക്ഷ്മീദേവിയുടെ കേസ് ഏറ്റെടുക്കുകയും വിവരം ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും ലക്ഷ്മീദേവിയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് സമവായചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ലക്ഷ്മീദേവി തിരികെ വന്ന് ജോലി തുടര്‍ന്നാല്‍ മാത്രമേ കുടിശ്ശിക ശമ്പളം തരികയുള്ളൂ എന്ന നിലപാടില്‍ സ്‌പോണ്‍സര്‍ ഉറച്ചു നിന്നു. ആ വീട്ടില്‍ ആവശ്യത്തിലധികം ദുരിതം അനുഭവിച്ചെന്നും അതിനാല്‍ ശമ്പളം കിട്ടിയില്ലെങ്കിലും വേണ്ട എങ്ങനെയും നാട്ടില്‍ എത്തിയാല്‍ മതിയെന്ന നിലപാടാണ് ലക്ഷ്മീദേവി എടുത്തത്.

തുടര്‍ന്ന് സ്‌പോണ്‍സറുമായി നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ പലപ്രാവശ്യം ചര്‍ച്ച നടത്തുകയും ഒടുവില്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാം എന്ന് സ്‌പോണ്‍സര്‍ സമ്മതിക്കുകയും ചെയ്തു. ലക്ഷ്മിദേവിക്കുള്ള വിമാനടിക്കറ്റ് നവയുഗം മദിനത്തുല്‍ അമാല്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ പിരിച്ചു നല്‍കി. നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദിയും പറഞ്ഞ് ലക്ഷ്മീദേവി നാട്ടിലേയ്ക്ക് മടങ്ങി.

തകര്‍ന്ന സ്വപ്നങ്ങളുടെ വേദനയും പേറി ലക്ഷ്മിദേവി നാട്ടിലേയ്ക്ക് മടങ്ങി

Keywords:  Gulf, Damam, Helping hands, Needs help, Andhra Pradhesh, Native, Family, Job, Navayugam, Salary, Laxmi Devi, Lakshmi Devi returns home

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia