city-gold-ad-for-blogger

ബാങ്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ വ്യാപാരിക്ക് നഷ്ടമായത് 4.67 ലക്ഷം രൂപ

കോഴിക്കോട്: (www.kasargodvartha.com 27.04.2017) ഓണ്‍ലൈന്‍ ആര്‍ ടി ജി എസ് സംവിധാനം വഴി അയച്ച 4.67 ലക്ഷം രൂപ ബാങ്ക് അധികൃതരുടെ അനാസ്ഥ കാരണം വ്യാപാരിക്ക് നഷ്ടമായതായി പരാതി. കോഴിക്കോട് തണ്ണീര്‍പന്തല്‍ എ പി എസ് എന്റര്‍പ്രൈസസ് ഉടമ കെ ആര്‍ പ്രദീപ് കുമാറിനാണ് പണം നഷ്ടപ്പെട്ടത്.

എസ് ബി ടിയുടെ കക്കോടി ബ്രാഞ്ചില്‍ നിന്ന് ജനുവരി ഏഴിനാണ് പ്രദീപ്കുമാര്‍ ആര്‍.ടി.ജി.എസ് വഴി 4,67,000 രൂപ കോര്‍പറേഷന്‍ ബാങ്കിന്റെ പാലക്കാട് കഞ്ചിക്കോട് ബ്രാഞ്ചിലെ പോപ്പുലര്‍ ട്രേഡേഴ്‌സിന്റെ അക്കൗണ്ടിലേക്ക് അയച്ചത്.

ആര്‍.ടി.ജി.എസ് ഫോറത്തില്‍ പോപ്പുലര്‍ ട്രേഡേഴ്‌സിന്റെ പേര് വിശദമായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അക്കൗണ്ട് നമ്പറില്‍ ഒരു അക്കം തെറ്റിപ്പോയി. 59 എന്നതിനു പകരം 69 എന്നാണ് രേഖപ്പെടുത്തിയത്. എ പി എസ് എന്റര്‍പ്രൈസസിന്റെ ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടില്‍ നിന്ന് ഇത്രയും തുക പിന്‍വലിച്ചെങ്കിലും പോപ്പുലര്‍ ട്രേഡേഴ്‌സില്‍ തുക കിട്ടിയില്ല എന്ന മറുപടിയാണ് പ്രദീപ് കുമാറിനു ലഭിച്ചത്. 

ബാങ്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ വ്യാപാരിക്ക് നഷ്ടമായത് 4.67 ലക്ഷം രൂപ

കോര്‍പറേഷന്‍ ബാങ്കിന്റെ കഞ്ചിക്കോട് ശാഖയില്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ തുക ഡാരിഷ് ഫിലിപ്പ് എന്നയാള്‍ പ്രൊപ്പൈറ്ററായുള്ള അഗ്‌നി സ്റ്റീല്‍ ആന്‍ഡ് ഹാര്‍ഡ്‌വെയേഴ്‌സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് വന്നിരിക്കുന്നതെന്നും ഡാരിഷ് ഫിലിപ്പ് പണം പിന്‍വലിച്ചുവെന്നും വ്യക്തമായി. 

ഇയാള്‍ ഗള്‍ഫിലേക്കു പോയതായാണ് ബാങ്ക് അധികൃതരില്‍ നിന്നു ലഭിച്ച വിവരമെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രദീപ് കുമാര്‍ ഇടപാട് നടത്തുന്ന ബാങ്കാണ് എസ്.ബി.ടിയുടെ കക്കോടി ശാഖ. ആര്‍.ടി.ജി.എസ് സംവിധാനം വഴി പണമയക്കാന്‍ എത്തിയപ്പോള്‍ 4,67,034 രൂപക്കുള്ള ചെക്കും അനുബന്ധ രേഖകളും കക്കോടി ശാഖയില്‍ സമര്‍പ്പിച്ചിരുന്നു. 

പണം നഷ്ടപ്പെട്ടപ്പോള്‍ എസ്.ബി.ടി കക്കോടി ശാഖാ മാനേജര്‍ക്കും കോര്‍പറേഷന്‍ ബാങ്കിന്റെ കഞ്ചിക്കോട് ശാഖാ മാനേജര്‍ക്കും പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നാലു മാസമായിട്ടും പണം തിരിച്ചുനല്‍കാന്‍ നടപടിയുണ്ടായിട്ടില്ല. ആര്‍.ടി.ജി.എസ് ഫോറത്തില്‍ പറഞ്ഞ പേരും അക്കൗണ്ട് നമ്പറും ഒത്തുനോക്കി തെറ്റില്ലെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ അക്കൗണ്ടിലേക്കു പണം മാറ്റാവൂ എന്ന് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ പറയുന്നു.

ഇവിടെ പണം നല്‍കേണ്ട സ്ഥാപനത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിട്ടും മറ്റൊരു സ്ഥാപനത്തിന് പണം നല്‍കിയത് ഗുരുതരമായ വീഴ്ചയാണെന്നാണ് വലിയിരുത്തല്‍. നഷ്ടപ്പെട്ട തുകയുടെ പലിശയടക്കം ബാങ്കില്‍ അടയ്‌ക്കേണ്ട ഗതികേടിലാണ് പ്രദീപ് കുമാര്‍.

പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ചോവയൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബാങ്കിനെതിരെ കേസെടുക്കാന്‍ വ്യവസ്ഥയില്ലെന്ന നിലപാടിലാണ് പോലീസ്. പരാതി നല്‍കി രണ്ടുമാസം പിന്നിട്ടിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ബാങ്കിങ് ഓംബുഡ്‌സ്മാന് പ്രദീപ്കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. പണം തിരിച്ചുകിട്ടുന്നതിനു രണ്ടു ബാങ്കുകളുടെയും മാനേജര്‍മാര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചതായാണ് വിവരം.

Also Read:
കൊച്ചിയില്‍ കഞ്ചാവും, മയക്കുമരുന്ന് ഗുളികകളുമായി യുവാക്കള്‍ പിടിയില്‍

Keywords:   Bank staff carelessness, trader lost money, Kozhikode, news, complaint, Gulf, case, Police, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia