വിവാദങ്ങൾ പബ്ലിസിറ്റിയായി: 'ഹാൽ' സിനിമയുടെ അണിയറ പ്രവർത്തകർ സന്തോഷത്തിൽ
● ജസ്റ്റിസ് വി ജി അരുൺ സിനിമ കണ്ടശേഷം തീരുമാനമെടുക്കും.
● റിലീസിങ് വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് ഹർജിക്കാർ.
● മുസ്ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
● സിനിമ 'ലൗ ജിഹാദി'നെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് കത്തോലിക്ക കോൺഗ്രസ് കക്ഷി ചേരാൻ ഹർജി നൽകി.
കൊച്ചി: (KasargodVartha) 'ബീഫ് ബിരിയാണിയും' മറ്റു ഒട്ടേറെ ദൃശ്യങ്ങളും സബ് ടൈറ്റിലുകളും നീക്കണമെന്നാവശ്യപ്പെട്ട് സെൻസർ ബോർഡ് റിലീസ് നിഷേധിച്ച ഷെയ്ൻ നിഗം നായകനാവുന്ന 'ഹാൽ' സിനിമ ഒടുവിൽ ഹൈകോടതി കാണും. സിനിമ കാണേണ്ട തീയതിയും സമയവും നിശ്ചയിക്കാൻ ചൊവ്വാഴ്ച, ഹൈകോടതി വീണ്ടും ഹർജി പരിഗണിക്കും.
സിനിമയിൽ 15 ഓളം കട്ടുകൾ വേണമെന്ന സെൻസർ ബോർഡ് നിർദ്ദേശം സിനിമയുടെ കഥാഗതി തന്നെ മാറ്റുമെന്നത് അടക്കം ചൂണ്ടിക്കാട്ടി നിർമ്മാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീഖ് എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് സിനിമ കാണാൻ ജസ്റ്റിസ് വി ജി അരുൺ തീരുമാനിച്ചത്. സിനിമ കണ്ടുതന്നെ തീരുമാനമെടുക്കണമെന്ന ആവശ്യം ഹർജിക്കാരും ഉന്നയിച്ചിരുന്നു.
വലിയ തുക മുടക്കി നിർമ്മിച്ച സിനിമയുടെ റിലീസിങ് വൈകുന്നത് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. അതിനാൽ കോടതിയും, എതിർക്കുന്ന അഭിഭാഷകരും സിനിമ കാണണമെന്ന ആവശ്യവും ഹർജിക്കാർ ഉന്നയിച്ചിരുന്നു. ഈ ആവശ്യത്തിന്മേലാണ് കോടതി നാളെ നിർമ്മാതാക്കളും സംവിധായകനും നൽകിയ ഹർജി പരിഗണിക്കുന്നത്.
അതിനിടെ, ചിത്രത്തിനെതിരെ ചില ക്രിസ്ത്യൻ വിഭാഗങ്ങളും രംഗത്ത് വന്നിട്ടുണ്ട്. മുസ്ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും ഇത് 'ലൗ ജിഹാദി'നെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും വാദമുയർത്തി കേസിൽ കക്ഷി ചേരാൻ കത്തോലിക്ക കോൺഗ്രസ് ഹർജി നൽകിയിട്ടുണ്ട്. എന്നാൽ, സിനിമയ്ക്ക് ഇത്തരം വിവാദങ്ങളിലൂടെ നല്ല പബ്ലിസിറ്റി നേടിയതിലുള്ള സന്തോഷത്തിലാണ് ഇപ്പോൾ നിർമ്മാതാക്കൾ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക.
Article Summary: High Court to view Shane Nigam's film 'Haal' amid censorship and Love Jihad controversy.
#HaalMovie #ShaneNigam #KeralaHighCourt #BeefBiryani #LoveJihad #FilmRelease






