city-gold-ad-for-blogger

എന്‍ എ നെല്ലിക്കുന്നിന്റെ ജയ പരാജയം തീരുമാനിക്കുന്നത് ഉപ്പുവെള്ള പ്രശ്‌നമായിരിക്കും, എംഎല്‍എ ആയാല്‍ കേന്ദ്ര പദ്ധതികള്‍ കൊണ്ടുവരും: രവീശ തന്ത്രി

കാസര്‍കോട്: (www.kasargodvartha.com 30.04.2016) കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്നിന്റെ ജയ പരാജയം തീരുമാനിക്കുന്നത് രൂക്ഷമായി കൊണ്ടിരിക്കുന്ന ഉപ്പുവെള്ള പ്രശ്‌നമായിരിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുണ്ടാര്‍ രവീശ തന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റ ഭാഗമായി കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ചുവര്‍ഷം മുമ്പ് കാസര്‍കോട്ട് മത്സരിച്ചപ്പോള്‍ നെല്ലിക്കുന്ന് പറഞ്ഞത് എം എല്‍ എ ആയി തന്നെ തെരഞ്ഞെടുത്താല്‍ കാസര്‍കോട്ടുകാരുടെ ഉപ്പുവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്നായിരുന്നു. ഇല്ലെങ്കില്‍ ഇനി തെരഞ്ഞെടുപ്പ് രംഗത്തുണ്ടാവില്ലെന്നും അന്ന് നെല്ലിക്കുന്ന് പറഞ്ഞിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല അതേ സ്ഥിതി വിശേഷം ഇപ്പോഴും നിലനില്‍ക്കുന്നു. എം എല്‍ എ എന്ന നിലയില്‍ നെല്ലിക്കുന്ന് ഇക്കാര്യത്തില്‍ പൂര്‍ണ പരാജയമാണ്.

മണ്ഡലത്തില്‍ മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രി പോലുമില്ല. ബദിയടുക്ക മെഡിക്കല്‍ കോളജ് തറക്കല്ലില്‍ ഒതുങ്ങിയിരിക്കുകയാണ്. താന്‍ എം എല്‍ എ ആയി തെരഞ്ഞടുക്കപ്പെട്ടാല്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി കേന്ദ്ര സഹായത്തോടെ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കും. കാസര്‍കോട് മുന്‍സിപ്പാലിറ്റി, മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള പഞ്ചായത്തുകള്‍, മധൂര്‍ പഞ്ചായത്തിന്റെ ഒരു ഭാഗം എന്നിവിടങ്ങളിലെ ജനങ്ങള്‍ ഉപ്പുവെള്ളം കൊണ്ടാണ് കുളിക്കുകയും കുടിക്കുകയും ചെയ്യുന്നത്. പ്രചരണ രംഗത്തിറങ്ങിയപ്പോള്‍ എല്ലാ ഭാഗത്തുനിന്നും ജനങ്ങള്‍ എം എല്‍ എയ്‌ക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗങ്ങള്‍ കുപ്പിയിലാക്കിയ ഉപ്പുവെള്ളം ചെയര്‍പേഴ്‌സണിന് നല്‍കിയപ്പോള്‍ ഇതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്നും വാട്ടര്‍ അതോറിറ്റിക്കും എം എല്‍ എയ്ക്കുമാണെന്നായിരുന്നു മറുപടി. കുറ്റിക്കോല്‍, ദേലംപാടി, കുമ്പടാജെ പ്രദേശങ്ങളില്‍ കാട്ടാന ശല്യം മൂലം കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നതിന് പരിഹാരം കാണാനും എം എല്‍ എയ്ക്ക് സാധിച്ചിട്ടില്ല. ഇതിനെകുറിച്ച് താന്‍ വിശദമായി പഠിക്കുകയും ചെയ്തിട്ടുണ്ട്. സോളാര്‍ വേലി ഉണ്ടാക്കി കാട്ടാനകള്‍ നാട്ടിലേക്കും കൃഷിയിടങ്ങളിലേക്കും പ്രവേശിക്കുന്നത് തടയാന്‍ കഴിയും. വനം വകുപ്പ് അധികൃതര്‍ മരങ്ങള്‍ വെട്ടിമാറ്റി റബ്ബറും അക്കേഷ്യയും മറ്റും വെച്ചുപിടിപ്പിക്കാന്‍ തുടങ്ങിയതോടെ ആനകള്‍ക്ക് കാട്ടില്‍ ഭക്ഷണം കിട്ടാത്ത അവസ്ഥയാണ്. ഇതോടെ ആനകള്‍ ഭക്ഷണം തേടി കാടിനുപുറത്തിറങ്ങുന്നു.

ഇതിന് പരിഹാരമായി ആനകള്‍ക്ക് ഭക്ഷണം കാട്ടില്‍ തന്നെ ഒരുക്കണം. നേരത്തെ വനംവകുപ്പ് ഇങ്ങനെ ചെയ്തിരുന്നു. ഇത് നിര്‍ത്തിയതോടെയാണ് കാട്ടാന ശല്യം വീണ്ടും രൂക്ഷമായത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസവും നടക്കുന്നില്ല. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും നടന്നില്ല. ആവശ്യത്തിന് ഡോക്ടര്‍മാരോ ഉള്ള ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നടത്താന്‍ അത്യാധുനിക സൗകര്യങ്ങളോ മണ്ഡലത്തിലെ ആശുപത്രികളിലില്ല. നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും കുറവ് ആശുപത്രിയിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.

മണ്ഡലത്തിലെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോചനിയാവസ്ഥയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവും റോഡുകളുടെ ശോചനിയാവസ്ഥയും മണ്ഡലത്തിലെ ജനങ്ങളുടെ പ്രധാന പ്രശ്‌നങ്ങളാണ്. ബിജെപിയില്‍ നിന്നും അകന്നു നിന്നിരുന്നവരെല്ലാം ഇപ്പോള്‍ പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ തവണ കാസര്‍കോട്ട് മത്സരിച്ച ജയലക്ഷ്മി ഭട്ടും ബിജെപി ജില്ലാ പ്രസിഡണ്ടായിരുന്ന അഡ്വ. നാരായണ ഭട്ടും ഇവരുടെ കൂടെയുള്ളവരും ഇപ്പോള്‍ സജീവമായി തങ്ങള്‍ക്കൊപ്പമുണ്ടെന്നും രവീശ തന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ നിന്ന് അകന്നുനില്‍ക്കുന്ന ബാലകൃഷ്ണ ഷെട്ടി ഉള്‍പ്പെടെയുള്ള ചില മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവമായിട്ടുണ്ട്. ഇവരാരും തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവരല്ല.

താന്‍ വിജയിച്ചാല്‍ പല കേന്ദ്ര - സംസ്ഥാന പദ്ധതികളും കാസര്‍കോട്ടെത്തിക്കും. മതവിദ്വേഷം നിലനില്‍ക്കുന്ന നാട് എന്ന പേര് മാറ്റിയെടുക്കും. ഇപ്പോള്‍ ആരും തന്നെ കാസര്‍കോട്ട് വ്യവസായ സംരംഭങ്ങളോ മറ്റോ തുടങ്ങാന്‍ തയ്യാറാകുന്നില്ല. മതസൗഹാര്‍ദ്ദം നിലനിര്‍ത്തിക്കൊണ്ട് ഇതിനൊരു മാറ്റം വരുത്താന്‍ കഴിയും. ദുര്‍ബലജനവിഭാഗങ്ങളും നിഷ്പക്ഷമതികളും ബിജെപിക്കൊപ്പമാണ് ഇപ്പോള്‍ ഉള്ളത്. ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ പൂര്‍ണമായും പോളിംഗ് ചെയ്യിപ്പിക്കാന്‍ കഴിയാത്തതും ഇരുമുന്നണികളും പരസ്പരം ബിജെപിയെ തോല്‍പ്പിക്കാന്‍ ധാരണയിലെത്തുന്നതുമാണ് ബിജെപിയുടെ വിജയം മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ തടയപ്പെടുന്നത്. താന്‍ ആര്‍ എസ് എസിന്റെ നോമിനിയല്ലെന്നും ബിജെപി ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണയും സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി നേതൃത്വം തന്നെ സമീപിച്ചിരുന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി. തന്റെ മഠം മതസൗഹാര്‍ദ്ദ കേന്ദ്രമാണെന്നും ഒരുപാട് അന്യമതസ്ഥര്‍ എല്ലാ സമയത്തും വിവിധ കാര്യങ്ങള്‍ക്കായി തന്റെ മഠ്ത്തിലെത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്‍മാനും സഹകാര്‍ ഭാരതി അഖിലേന്ത്യ സെക്രട്ടറിയുമായ അഡ്വ. കരുണാകരന്‍ നമ്പ്യാര്‍, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ രതീഷ് പി വി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
എന്‍ എ നെല്ലിക്കുന്നിന്റെ ജയ പരാജയം തീരുമാനിക്കുന്നത് ഉപ്പുവെള്ള പ്രശ്‌നമായിരിക്കും, എംഎല്‍എ ആയാല്‍ കേന്ദ്ര പദ്ധതികള്‍ കൊണ്ടുവരും: രവീശ തന്ത്രി

Keywords: Kasaragod, BJP, Election 2016, MLA, Drinking water, Development project, Forest, Education, Health-project, Candidate.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia