Education | റാഗിങിനെതിരെ കടുത്ത നടപടിയുമായി ഹൈകോടതി തന്നെ രംഗത്തിറങ്ങുന്നു; പ്രതീക്ഷകൾ ഏറെ

● റാഗിംഗ് വിരുദ്ധ നിയമങ്ങൾ കർശനമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) ഫയൽ ചെയ്ത പൊതു താൽപര്യ ഹർജിയിലാണ് നടപടി.
● കർമ്മസമിതി രൂപവൽക്കരണത്തിന് രണ്ടാഴ്ച സമയം അനുവദിച്ചിരുന്നുവെങ്കിലും സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു.
● അടുത്ത അധ്യായന വർഷം മുതൽ ഒരിടത്തും റാഗിംഗ് കേസുകൾ ഉണ്ടാവരുതെന്ന് കോടതി പറഞ്ഞു.
● റാഗിംഗിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളിൽ ലഹരി ഉപയോഗവുമുണ്ടെന്ന് ഈയടുത്ത കാലത്തുണ്ടായ സംഭവങ്ങൾ വെളിപ്പെടുത്തുന്നു.
കൊച്ചി: (KasargodVartha) കലാലയങ്ങളിൽ റാഗിംഗ് സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെ കടുത്ത നടപടികളിലേക്ക് കടന്ന് ഹൈകോടതിയും രംഗത്തെത്തുമ്പോൾ പ്രതീക്ഷകൾ ഏറെ. റാഗിംഗ് വിഷയത്തിൽ കർമ്മസമിതി രൂപവൽക്കരണം എങ്ങനെയാകണമെന്നതിൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഒരുമാസം സമയം അനുവദിക്കണമെന്ന സർക്കാർ ആവശ്യം നിരാകരിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും, ജസ്റ്റിസ് സി ചന്ദ്രനും അടങ്ങിയ പ്രത്യേക ബെഞ്ചിന്റെ നിർദേശം.
സംസ്ഥാനത്ത് റാഗിംഗ് വിരുദ്ധ നിയമങ്ങൾ കർശനമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) ഫയൽ ചെയ്ത പൊതു താൽപര്യ ഹർജിയിലാണ് പ്രത്യേക ബെഞ്ച് പരിഗണിക്കുന്നത്. റാഗിംഗ് തടയാനുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ച് ശുപാർശകൾ നൽകാൻ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന കർമസമിതി രൂപവൽക്കരിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് രണ്ടാഴ്ച സമയവും അനുവദിച്ചിരുന്നു.
എന്നാൽ ഇതിനായി സർക്കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികൾ ഉണ്ടായില്ല. ബുധനാഴ്ച ഹർജി പരിഗണിച്ചപ്പോൾ കൂടുതൽ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെടുകയായിരുന്നു. ഇത് കോടതി നിരാകരിക്കുകയും കർമസമിതി ഒരാഴ്ചക്കകം വേണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു.
റാഗിംഗ് വിരുദ്ധ നിയമങ്ങളും, ഉത്തരവുകളും ഉണ്ടെങ്കിലും നടപ്പാക്കാൻ നിയമപരമായ ചട്ടക്കൂട് ഇല്ലാത്തതാണ് നിലവിലെ പ്രശ്നം. അടുത്ത അധ്യായന വർഷം മുതൽ ഒരിടത്തും റാഗിംഗ് കേസുകൾ ഉണ്ടാവരുതെന്നതിനാലാണ് ചട്ടങ്ങൾ രൂപവൽക്കരിക്കുന്നതിൽ അടിയന്തര പ്രാധാന്യം നൽകുന്നതെന്ന് കോടതി പറഞ്ഞു. ഹർജി 26ന് വീണ്ടും പരിഗണിക്കും.
അതിനിടെ റാഗിങ്ങിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളിൽ ലഹരി ഉപയോഗവുമുണ്ടെന്ന് ഈയടുത്ത കാലത്തുണ്ടായ നിരവധി സംഭവങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഇതിനായി ക്യാമ്പസുകളിലേക്ക് പുറത്ത് നിന്ന് ലഹരി എത്തിക്കുന്ന സംഘങ്ങൾ വരെ പ്രവർത്തിച്ചു വരുന്നുണ്ട്. ഇതൊക്കെ പുറത്തുവന്നതോടുകൂടിയാണ് റാഗിങ്ങിനും, ലഹരിക്കുമെതിരെ കടുത്ത നിലപാടുമായി ജുഡീഷ്യറിയും, പൊലീസും, എക്സൈസും, നാട്ടുകാരും, പിടിഎയുമൊക്കെ കടുത്ത നടപടികളുമായി മുന്നോട്ടു വരുന്നതും.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
The High Court has taken strict action against ragging in colleges by ordering the formation of a task force to implement anti-ragging laws effectively within a week.
#AntiRagging, #HighCourt, #Education, #Kerala, #StudentSafety, #CampusLife