കേരള കേന്ദ്ര സര്‍വകലാശാല വികസനക്കുതിപ്പിലേക്ക്; 52.68 കോടി രൂപയുടെ ബ്ലോക്കിന് വ്യാഴാഴ്ച കേന്ദ്രമന്ത്രി തറക്കല്ലിടും
● പ്രധാന മന്ത്രി ജൻ വികാസ് കാര്യക്രം (പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
● മാനേജ്മെന്റ് സ്റ്റഡീസ്, ടൂറിസം സ്റ്റഡീസ് ഉൾപ്പെടെയുള്ള പഠന വിഭാഗങ്ങൾക്കാണ് പുതിയ കെട്ടിടം.
● പുതിയ ബ്ലോക്കിൽ 25 സ്മാര്ട്ട് ക്ലാസ് മുറികളും, 50 കിലോ വാട്ട് സോളാര് പവര് പ്ലാന്റും ഉണ്ടാകും.
● വിദ്യാഭ്യാസ മന്ത്രാലയമല്ലാതെ മറ്റൊരു മന്ത്രാലയത്തില്നിന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
● രാജ്മോഹൻ ഉണ്ണിത്താൻ എം പി, സി എച്ച് കുഞ്ഞമ്പു എം എല്‍ എ എന്നിവർ ചടങ്ങിൽ സംസാരിക്കും.
കാസര്‍കോട്: (KasargodVartha) കേരള കേന്ദ്ര സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി പുതിയ അക്കാദമിക് ബ്ലോക്കിന് ഒക്ടോബര്‍ 30 ന് വ്യാഴാഴ്ച കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ തറക്കല്ലിടുമെന്ന് രജിസ്ട്രാർ ഇൻ ചാർജ്ജ് ഡോ. ആര്‍. ജയപ്രകാശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം പ്രധാന മന്ത്രി ജൻ വികാസ് കാര്യക്രം (PMJVK) പദ്ധതിയിൽ ഉൾപ്പെടുത്തി 52.68 കോടി രൂപയാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മാണത്തിനായി അനുവദിച്ചത്. രാവിലെ 10 മണിക്ക് പെരിയ ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ വൈസ് ചാന്‍സിലര്‍ പ്രൊഫ. സിദ്ദു പി. അല്ഗുര്‍ അധ്യക്ഷത വഹിക്കും.
പുതിയ ബ്ലോക്കിന്റെ പ്രത്യേകതകൾ
ബിസിനസ് സ്റ്റഡീസ് സ്കൂളിന് കീഴിലുള്ള മാനേജ്മെന്റ് സ്റ്റഡീസ്, ടൂറിസം സ്റ്റഡീസ്, കൊമേഴ്സ് ആന്‍റ് ഇന്‍റര്‍നാഷണൽ ബിസിനസ് എന്നീ പഠന വിഭാഗങ്ങൾക്കായാണ് നാല് നിലകളിലുള്ള കെട്ടിടം ഒരുങ്ങുന്നത്. 7500 സ്ക്വയര്‍ മീറ്ററില്‍ കേരളീയ മാതൃകയിൽ നിർമ്മിക്കുന്ന ഈ കെട്ടിടത്തിൽ 25 സ്മാര്‍ട്ട് ക്ലാസ് മുറികളും, ഡിപ്പാർട്ട്മെന്‍റല്‍ ലൈബ്രറികളും, കമ്പ്യൂട്ടര്‍ ലാബുകളും, ഓഫീസ് മുറികളും ഉണ്ടാകും. കൂടാതെ, 50 കിലോ വാട്ട് സോളാര് പവര് പ്ലാന്‍റും, ഒരു ലക്ഷം ലിറ്ററിന്റെ മഴവെള്ള സംഭരണിയും, 500 പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ തുടങ്ങിയ പ്രത്യേകതയുമുണ്ട്.
പ്രമുഖർ പങ്കെടുക്കും
കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ, ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്പു, രജിസ്ട്രാർ ഇൻ ചാർജ്ജ് ഡോ. ആര്‍. ജയപ്രകാശ്, സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീൻ പ്രൊഫ. സജി ടി ജി എന്നിവർ ചടങ്ങിൽ സംസാരിക്കും. സര്‍വകലാശാലയുടെ കോർട്ട്, എക്സിക്യുട്ടീവ് കൗൺസിലിംഗ്, അക്കാദമിക് കൗണ്‍സില്‍, ഫിനാൻസ് കമ്മറ്റി അംഗങ്ങൾ, അധ്യാപകർ, ജീവനക്കാർ, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവർ സംബന്ധിക്കും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും അക്കാദമിക് വിദഗ്ധരും ചടങ്ങുകൾക്ക് സാക്ഷിയാകും.
അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നേറ്റം
വിദ്യാഭ്യാസ മന്ത്രാലയമല്ലാതെ മറ്റൊരു മന്ത്രാലയത്തിൽനിന്ന് കേരള കേന്ദ്ര സർവ്വകലാശാലക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇതിനു മുൻപ് 2019-2020 വര്‍ഷത്തിൽ ഹോസ്റ്റൽ നിര്‍മ്മാണത്തിനും കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം തുക അനുവദിച്ചിരുന്നു. പെൺകുട്ടികളുടെ ഹോസ്റ്റലിന് 19.13 കോടിയും ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് കേന്ദ്ര ന്യൂനപക്ഷ, സാമൂഹ്യ നീതി മന്ത്രലായങ്ങൾ ഒരുമിച്ച് 22.26 കോടി രൂപയുമാണ് നൽകിയത്. 2023 ജൂണിൽ അന്നത്തെ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോൺ ബർല ഈ ഹോസ്റ്റലുകൾ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിന് നന്ദി
സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പിന്തുണക്ക് സര്‍വകലാശാല നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു, സഹമന്ത്രി ജോർജ്ജ് കുര്യൻ എന്നിവർക്ക് നന്ദി അറിയിക്കുന്നതായി ഡോ. ആര്‍. ജയപ്രകാശ് പറഞ്ഞു. നിലവിൽ 26 പഠന വകുപ്പുകൾക്കായി 12 അക്കാദമിക് ബ്ലോക്കുകൾ പെരിയ ക്യാമ്പസ്സിലുണ്ട്. ആൺകുട്ടികള്‍ക്കും പെൺകുട്ടികള്‍ക്കുമായി 10 ഹോസ്റ്റലുകളും പ്രവർത്തിക്കുന്നുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഈ അധ്യയന വർഷം മുതൽ മൂന്ന് നാല് വര്‍ഷ പ്രോഗ്രാമുകൾ സര്‍വകലാശാല ആരംഭിച്ചു.
ഫിനാന്‍സ് ഓഫീസർ ഇൻ ചാർജ്ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പബ്ലിക് റിലേഷന്സ് ഓഫീസർ കെ. സുജിത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കേരള കേന്ദ്ര സർവ്വകലാശാലയുടെ ഈ കുതിപ്പിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുക. വാർത്ത സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക.
Article Summary: Kerala Central University gets Rs 52.68 crore for new academic block.
#CUKerala #GeorgeKurian #PMJVK #AcademicBlock #Kasargod #CentralUniversity







