Court Verdict | '14 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി, പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി'; യുവാവിന് വിവിധ വകുപ്പുകൾ പ്രകാരം 54 വർഷം തടവ്
![youth sentenced to 54 years in jail for assault](https://www.kasargodvartha.com/static/c1e/client/114096/uploaded/e2a7ffde70e889fbb3dcf05e68bb2f16.webp?width=823&height=463&resizemode=4)
കാസർകോട്: (KasaragodVartha) 14 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ യുവാവിന് വിവിധ വകുപ്പുകൾ പ്രകാരം 54 വർഷം തടവും 1.40 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആന്റോ ചാക്കോച്ചൻ എന്ന ആന്റപ്പനെ (28) ആണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് സി സുരേഷ് കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും നാല് മാസവും അധിക തടവും അനുഭവിക്കണം.
പെൺകുട്ടിയെ 2019 ഏപ്രിൽ മാസത്തിൽ പല ദിവസങ്ങളിൽ ലൈംഗിക ഉദ്ദേശത്തോടുകൂടി ഫോണിൽ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും, 2019 ജൂലൈ മാസത്തിൽ പല ദിവസങ്ങളിലായി പ്രതിയുടെ കാറിൽ വെച്ചും 2019 സെപ്റ്റംബർ എട്ട്, ഒമ്പത്, 10 തീയതികളിൽ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും ലൈംഗിക പീഡനത്തിനിരയാക്കുകയും ഇക്കാര്യം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് കേസ്.
ഐപിസി 376(3) പ്രകാരം 20 വർഷം കഠിന തടവും 50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവും, 354 (എ)(1)(i) പ്രകാരം ഒരു വർഷം കഠിന തടവും 5000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവും, 450 വകുപ്പ് പ്രകാരം അഞ്ച് വർഷം സാധാരണ തടവും 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവും, പോക്സോ ആക്ട് 6(1) ആർ/ഡബ്ള്യു 5(l) പ്രകാരം 20 വർഷം കഠിന തടവും 50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവും, 10 ആർ/ഡബ്ള്യു 9(l) പ്രകാരം അഞ്ച് വർഷം സാധാരണ തടവും 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവും,12 ആർ/ഡബ്ള്യു 11(iii) (iv)(v) പ്രകാരം ഒരു വർഷം വീതം സാധാരണ തടവും 5,000 രൂപ വീതം പിഴയും, പിഴ അടച്ചില്ലെങ്കിൽ ഒരു മാസം വീതം അധിക തടവുമാണ് യുവാവിന് വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.
ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്പെക്ടറായിരുന്ന കെ പി വിനോദ് കുമാറും അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപിച്ചത് അന്നത്തെ ചിറ്റാരിക്കാൽ ഇൻസ്‌പെക്ടറായിരുന്ന പി രാജേഷുമാണ്. പ്രോസീക്യൂഷന് വേണ്ടി ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക് പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂടർ എ ഗംഗാധരൻ ഹാജരായി.