Help | 'ബന്ധുവിന്റെ ക്രൂരത': നട്ടെല്ല് തകർന്ന് യുവാവ്; 2 മാസമായി ദുരിതക്കിടക്കയിൽ; ഒരു ദിവസം മുഴുവൻ കഴിഞ്ഞത് കോഴി മാലിന്യത്തിൽ; ആരും തിരിഞ്ഞുനോക്കാനില്ലാതെ നൊമ്പരക്കാഴ്ചയായി നാഗേഷ്

● 'ബന്ധു പണം തട്ടിയെടുക്കാൻ വേണ്ടി ഓട്ടോറിക്ഷ അപകടമുണ്ടാക്കി'
● 'കർണാടക പോലീസ് കേസ് എടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായില്ല'
● ആശുപത്രി ജീവനക്കാരാണ് ഇപ്പോൾ നാഗേഷിനെ പരിപാലിക്കുന്നത്
കാസർകോട്: (KasargodVartha) രണ്ട് മാസത്തോളമായി ഉറ്റവരോ ഉടയവരോ ഇല്ലാതെ കാസർകോട് ജനറൽ ആശുപത്രിയിൽ ജീവച്ഛവമായി കിടക്കുകയാണ് എൻമകജെ പഞ്ചായതിലെ പെർള ദേവലോകത്തെ നാഗേഷ് എന്ന 30 വയസുകാരൻ. പണം തട്ടാൻ മനഃപൂർവം ഉണ്ടാക്കിയ ഓടോറിക്ഷ അപകടത്തിലൂടെ ബന്ധുവാണ് തന്നെ ഈ അവസ്ഥയിലാക്കിയതെന്ന് ആശുപത്രി കിടക്കയിൽ വേദന സഹിച്ചുകൊണ്ട് കഴിയുന്ന നാഗേഷ് പറയുന്നു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. ടൈൽസ് ജോലിക്കാരനായ നാഗേഷ് ഇതേക്കുറിച്ച് കാസർകോട് വാർത്തയോട് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: 'കർണാടക ഭാഗത്ത് ഗുണാജെയിൽ ടൈൽസ് ജോലി ചെയ്തുവരികയായിരുന്നു ഞാൻ. മാതാപിതാക്കളുടെ മരണത്തിന് ശേഷം ദേവലോകത്ത് ഒരു വാടക മുറിയിലാണ് കഴിഞ്ഞുവന്നത്. പിതാവിന്റെ ആദ്യഭാര്യയിൽ ഒരു സഹോദരിയും ജ്യേഷ്ഠനുമുണ്ട്. രണ്ടാമത്തെ ഭാര്യയിലെ മകനാണ് താനും തന്റെ ഇളയവനായ സഹോദരനും.
ടൈൽസിന്റെ ജോലി ചെയ്ത വകയിൽ തനിക്ക് 35000 രൂപ കിട്ടാനുണ്ടായിരുന്നു. ജനുവരിയിൽ അത് വാങ്ങാനായി പോയതായിരുന്നു. പണം വാങ്ങി ദേവലോകത്തേക്ക് വരുന്നതിനായി ബസ് കാത്തുനിൽക്കുന്നതിനിടെ അമ്മയുടെ ജ്യേഷ്ഠന്റെ മകൻ സുന്ദര എന്നെ വിളിക്കുകയും തന്റെ ഓടോറിക്ഷയിൽ പോകാമെന്ന് പറയുകയുമായിരുന്നു. നമ്പർ ഇല്ലാത്ത പഴയ ഓടോറിക്ഷയിൽ തന്നെ നിർബന്ധിച്ച് കയറ്റി വഴി മാറി പോകുന്നത് കണ്ടപ്പോൾ ഇതുവഴിയാണ് അടുത്തെന്ന് പറഞ്ഞു.
കുറച്ചുദൂരം ചെന്ന് ഓടോറിക്ഷ മനഃപൂർവം മറിച്ചിട്ടു. ഓടോറിക്ഷയ്ക്ക് അടിയിൽ പെട്ട ഞാൻ പെട്ടെന്ന് നിരങ്ങി പുറത്തേക്ക് വന്ന് അപകടം വരുത്തിയതിനെ കുറിച്ച് ചോദിച്ചു. ഇതിനിടയിൽ ബന്ധു ഓടോറിക്ഷയിൽ നിന്ന് ലിവർ പോലുള്ള സാധനം എടുത്ത് തന്നെ പിറകിൽ നിന്ന് രണ്ട് മൂന്നുതവണ കുത്തിയ ശേഷം സമീപത്ത് കോഴിമാലിന്യം തള്ളുന്ന കുഴിയിലേക്ക് തള്ളിയിടുകയായിരുന്നു. ഒരുദിവസം മുഴുവൻ കോഴി മാലിന്യത്തിൽ കിടന്ന് ഉച്ചത്തിൽ നിലവിളിച്ചിട്ടും വിജനമായ പ്രദേശമായതിനാൽ ആരും കേട്ടില്ല.
പിറ്റേദിവസം രാവിലെ പ്രായമുള്ള ഒരാൾ വന്ന് കോഴി മാലിന്യം തന്റെ ദേഹത്തേക്ക് ഇട്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ച് തന്നെ രക്ഷിക്കാൻ പറഞ്ഞു. ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂവെന്ന് അയാൾ പ്രതികരിച്ചപ്പോൾ കുഴിയിൽ ഇറങ്ങി നോക്കാൻ പറഞ്ഞപ്പോഴാണ് തന്റെ നില കണ്ടത്. അൽപ സമയം കഴിഞ്ഞു അയാൾ പൊലീസിനെയും കൂട്ടിയെത്തിയാണ് തന്നെ മംഗ്ളുറു വെൻലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തന്റെ സുഹൃത്തിന്റെ ഭാര്യയായിരുന്നു അവിടെ സഹായത്തിനായി വന്നത്.
കൃത്യമായ ഭക്ഷണമോ പരിചരണമോ ലഭിക്കാത്തതിനെ തുടർന്ന് തന്നെ കാസർകോട്ടെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്നും കോഴിക്കോട് മെഡികൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി 20 ദിവസത്തോളം ചികിത്സ നടത്തിയെങ്കിലും ഭേദമാകാത്തതുകൊണ്ട് വീണ്ടും കാസർകോട് ജനറൽ ആശുപത്രിയിൽ തന്നെ കൊണ്ടുവന്ന് അഡ്മിറ്റ് ചെയ്യുകയായിരുന്നു.
പിന്നീട് കുറച്ച് ദിവസം മാത്രം സുഹൃത്തിന്റെ ഭാര്യ വന്ന് സഹായങ്ങൾ ചെയ്തിരുന്നു. പിന്നീട് അവർ വരാതായി. കാസർകോട് ജനറൽ ആശുപത്രിയിലെ ജീവനക്കാരാണ് ഇപ്പോൾ ഭക്ഷണവും മറ്റെല്ലാം ചെയ്തുതരുന്നത്. തന്നെ ഈ അവസ്ഥയിലേക്ക് ആക്കിയ ബന്ധുവിനെതിരെ കർണാടക പൊലീസ് കേസെടുത്ത് വെൻലോക് ആശുപത്രിയിൽ വന്ന് മൊഴിയെടുത്തിരുന്നു. പിന്നീട് കേസ് എന്തായി എന്നറിയില്ല'.
പൊലീസോ പട്ടിക വിഭാഗക്കാരുടെ ക്ഷേമം അന്വേഷിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥരോ തന്റെ ക്ഷേമം അന്വേഷിച്ച് എത്തിയില്ലെന്ന് യുവാവ് പ്രതികരിച്ചു. നട്ടെല്ല് മുറിഞ്ഞു വേർപെട്ട നിലയിലാണ് യുവാവെന്ന് ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ പറയുന്നു. ശസ്ത്രക്രിയ നടത്തിയാൽ നട്ടെല്ല് ശരിയാവാൻ സാധ്യത ഉണ്ടെന്നും ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള പ്രതീക്ഷ നിലനിൽക്കുന്നുണ്ടെന്നും ഡോക്ടർമാർ സൂചിപ്പിക്കുന്നു. പരസഹായത്തിന് ആരുമില്ലാത്തതുകൊണ്ട് മെഡികൽ കോളജിലോ മറ്റോ കൊണ്ടുപോയി ശസ്ത്രക്രിയ നടത്താനും നിർവാഹമില്ലെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് എന്ത് സഹായവും ചെയ്യാമെന്നും യുവാവിനെ ഏറ്റെടുക്കാൻ ആരെങ്കിലും മുന്നോട്ടുവരുമോ എന്നാണ് ആശുപത്രി ജീവനക്കാരും ചോദിക്കുന്നത്.
ചെറുപ്രായത്തിൽ തന്നെ യുവാവിന് സംഭവിച്ച ദുരന്തം ആശുപത്രിയിൽ എത്തുന്ന ആരെയും കണ്ണീരിലാഴ്ത്തും. ഇടതുകൈയും ശരീരവും പൂർണമായും തളർന്ന് കിടക്കുകയാണ്. വലത് കൈക്ക് മാത്രമാണ് അൽപം സ്വാധീനമുള്ളത്. യുവാവിനെ ഈ അവസ്ഥയിൽ വിദഗ്ധ ചികിത്സ നടത്താനോ വീട്ടിൽ കൊണ്ടുപോയി നന്നായി പരിചരിക്കാൻ സുമനസുകളോ സേവനസന്നദ്ധരോ മുന്നോട്ട് വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകർ ഉള്ളത്.
കാസർകോട് ജനറൽ ആശുപത്രിയിലെ ഒരു മൂലയിൽ നട്ടെല്ല് തകർന്ന് കിടക്കുന്ന യുവാവിനെ ആശുപത്രിയിലെ മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും അവർക്ക് കഴിയുന്ന സഹായം ചെയ്യുന്നുണ്ട്. മലമൂത്ര വിസർജനം അടക്കം പാഡിലാണ് നടത്തുന്നത്. ഇതെല്ലാം വൃത്തിയാക്കി കൊടുക്കുന്നതും എന്ത് ത്യാഗം സഹിച്ചും പരിചരിക്കുന്നതും ആശുപത്രി ജീവനക്കാരാണ്. കരുണ വറ്റാത്ത ആരെങ്കിലും യുവാവിന്റെ വിദഗ്ധ ചികിത്സയ്ക്ക് മുന്നോട്ട് വന്നാൽ അതായിരിക്കും വലിയ പുണ്യപ്രവർത്തനമെന്ന് യുവാവിന്റെ കിടക്കയ്ക്കരികിലുള്ള മറ്റു രോഗികൾ പറയുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A young man in Kasaragod has been suffering in a hospital for two months, after being deliberately harmed by a relative. Despite his severe injuries, no one has come forward to help him.
#KasaragodNews #FamilyAbuse #Cruelty #MedicalHelp #Injury #PoliceInvestigation