Scam Alert | 'നിങ്ങൾ വെര്‍ച്വല്‍ അറസ്റ്റിലാണ്'; കോൾ വന്നാൽ ഉടൻ പേടിച്ച് ചോദിക്കുന്ന പണം കൊടുക്കല്ലേ! കാസർകോട് പൊലീസിന്റ മുന്നറിയിപ്പ്; ജില്ലയിൽ നിന്ന് മാത്രം തട്ടിയത് കോടികൾ

● വെർച്വൽ അറസ്റ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകം
● വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പങ്കിടരുത്
● തട്ടിപ്പുകാർ പണം തട്ടിയെടുക്കാൻ മാനസിക സമ്മർദം ചെലുത്തുന്നു.
കാസർകോട്: (KasargodVartha) ഇന്ന് ഓൺലൈൻ ലോകം ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. എന്നാൽ ഈ വ്യാപകമായ ഉപയോഗം ചില തട്ടിപ്പുകാർക്ക് അവസരമാക്കി മാറ്റുകയാണ്. അത്തരത്തിലുള്ള ഒരു തട്ടിപ്പ് രീതിയാണ് വെർച്വൽ അറസ്റ്റ്. സിബിഐ, കസ്റ്റംസ്, കേന്ദ്ര ഇന്റലിജൻസ് എന്നീ പേരുകളിൽ 'വ്യാജ ഉദ്യോഗസ്ഥർ' ബിസിനസുകാരെയും പണക്കാരെയും മുതൽ സാധാരണക്കാരെ വരെ ലക്ഷ്യമാക്കി വലയിൽ വീഴ്ത്തുന്ന ഈ തട്ടിപ്പ്, വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു.
എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്?
തട്ടിപ്പുകാർ ആദ്യം വിശ്വാസ്യത നേടുകയാണ് ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ പേരിലോ കൊറിയർ കമ്പനികളുടെ പേരിലോ ബന്ധപ്പെടുന്ന ഇവർ, തുടർന്ന് വിശ്വാസ്യതയ്ക്ക് യൂണിഫോം ധരിച്ച് വീഡിയോ കോളിൽ പ്രത്യക്ഷപ്പെടും. ഒരു ഗുരുതരമായ കേസിൽ നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാൻ നിശ്ചിത തുക നൽകണമെന്നും ഇവർ ഭീഷണിപ്പെടുത്തും. വിശ്വാസ്യത നേടാൻ വ്യാജ ഐഡി കാർഡുകൾ, പരാതിയുമായി ബന്ധപ്പെട്ട വ്യാജ രേഖകൾ എന്നിവ അയച്ചുതരും.
തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടും. ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരിശോധന നടത്തണമെന്ന പേരിൽ നിങ്ങളുടെ സമ്പാദ്യം മുഴുവൻ അവരുടെ അക്കൗണ്ടിലേക്ക് മാറ്റാൻ നിർബന്ധിക്കും. നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായ പലരും, അവർ അയച്ചു നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ കൈമാറുന്നു. പണം നൽകിയാലും ഭീഷണി തുടരുകയാണ് ചെയ്യുക.
എന്തുകൊണ്ടാണ് ഈ തട്ടിപ്പ് വിജയിക്കുന്നത്?
തട്ടിപ്പുകാർ പണം തട്ടിയെടുക്കാൻ ഉപയോഗിക്കുന്ന ഒരു സാധാരണ തന്ത്രമാണ് മാനസിക സമ്മർദ്ദം ചെലുത്തുക എന്നത്. ഇവർ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലുള്ള രഹസ്യ വിവരങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കും. ഇതിനായി ഭീഷണിപ്പെടുത്തുകയോ, അടിയന്തിര സാഹചര്യങ്ങൾ സൃഷ്ടിക്കുകയോ ചെയ്യും.
ഭയന്നുപോകുന്ന മിക്കവരും, വ്യക്തിപരമായ അല്ലെങ്കിൽ സാമ്പത്തിക അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങൾ പങ്കിടുകയും വ്യാജ കേസ് തീർപ്പാക്കാനും അറസ്റ്റ് ഒഴിവാക്കാനും ശ്രമിക്കുകയും ചെയ്യും. വ്യാജ ഐഡികളും രേഖകളും കാണിക്കുന്നത് കൊണ്ട് ആളുകൾ ഇവരെ വിശ്വസിക്കുന്നു. ഉടൻ തന്നെ പണം നൽകണം എന്ന ഭീഷണി മൂലം ആളുകൾ ധൃതിയിൽ തീരുമാനങ്ങൾ എടുക്കുന്നു.
പൊലീസ് മുന്നറിയിപ്പ്
ഓൺലൈൻ വീഡിയോ കോൾ തട്ടിപ്പ്, വെർച്വൽ അറസ്റ്റ് തട്ടിപ്പ് എന്നിവയിൽ പെട്ടാൽ ഉടൻ പൊലീസിൽ വിവരം നൽകണമെന്ന് കാസർകോട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് അറിയിച്ചു. ഈ തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ, പൊതുജനങ്ങളെ ജാഗ്രത പാലിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
തട്ടിപ്പുകാർ സാധാരണയായി വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് പണം തട്ടിയെടുക്കുകയോ അല്ലെങ്കിൽ വെർച്വൽ അറസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയോ ചെയ്യും. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ 1930 നമ്പറിൽ വിളിച്ച് പരാതി നൽകണം.
പണം നഷ്ടപ്പെട്ടാൽ ഉടൻ പരാതി നൽകിയാൽ ബാങ്കിൽ നിന്ന് പണം തടഞ്ഞുവെക്കാൻ സാധിക്കും. കാസർകോട് ജില്ലയിൽ ഇത്തരത്തിൽ നിരവധി പേർ പണം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ പരാതി നൽകിയതിനാൽ 3.50 കോടി രൂപ വിവിധ ബാങ്കുകളിൽ തടഞ്ഞുവെച്ചിട്ടുണ്ട്. കാസർകോട് സൈബർ സെൽ ഇൻസ്‌പെക്ടർ അനൂബ് കുമാറിന്റെ നേതൃത്വത്തിൽ ഈ പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു.
വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാം?
വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്. അപരിചിതരായ ആളുകളോട് അല്ലെങ്കിൽ സംഘടനകളോട് ഒരിക്കലും ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്‌വേഡുകൾ അല്ലെങ്കിൽ മറ്റ് രഹസ്യ വിവരങ്ങൾ പങ്കിടരുത്.
ഫോൺ കോൾ, വീഡിയോ കോൾ, മെസേജുകൾ അല്ലെങ്കിൽ ഇമെയിലുകൾ വഴി ആരെങ്കിലും വ്യക്തിഗത വിവരങ്ങൾ ചോദിച്ചാൽ ജാഗ്രത പാലിക്കുക. അത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്ന സന്ദേശങ്ങൾ സാധാരണയായി തട്ടിപ്പുകളുടെ ലക്ഷണമാണ്. ഒരു അന്വേഷണ ഏജൻസിയും വെർച്വൽ അറസ്റ്റ് നടത്തില്ലെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി പണം കൈമാറാനും ആവശ്യപ്പെടില്ല. സംശയാസ്പദ ഇടപാടിൽ ഉടമയോട് ചോദിക്കാതെ അക്കൗണ്ടുകൾ മരവിപ്പിക്കുക മാത്രമേ ചെയ്യൂ.
അജ്ഞാത കോളുകൾ, ഇമെയിലുകൾ, നോട്ടിഫിക്കേഷനുകൾ: നിങ്ങൾക്ക് ആവശ്യമില്ലാത്ത കോളുകൾ, ഇമെയിലുകൾ അല്ലെങ്കിൽ ആപ്പ് നോട്ടിഫിക്കേഷനുകൾ ലഭിക്കുകയാണെങ്കിൽ ജാഗ്രത പാലിക്കുക. ഇത്തരം സന്ദേശങ്ങൾ സാധാരണയായി തട്ടിപ്പുകാർ നിങ്ങളെ വഞ്ചിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്.
പ്രത്യേകിച്ചും, എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ വഴി ലഭിക്കുന്ന ലിങ്കുകളോ രേഖകളോ തുറക്കുന്നതിന് മുമ്പ് അത് അയച്ചയാളെ കുറിച്ച് ഉറപ്പു വരുത്തുക. ഈ ലിങ്കുകൾ ഉപകരണത്തിൽ വൈറസ് പരത്തുകയോ വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കുകയോ ചെയ്തേക്കാം.
നിയമ നിർവഹണ ഉദ്യോഗസ്ഥരാണെന്ന വ്യാജേന വരുന്ന കോളുകൾ സൂക്ഷിക്കുക. അടുത്തുള്ള പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് സ്വന്തം പേരിൽ പരാതിയോ അറസ്റ്റ് വാറണ്ടോ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക. തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് നന്നായി ആലോചിക്കുന്നത് വളരെ പ്രധാനമാണ്. ധൃതികൂട്ടി എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പ്രത്യേകിച്ചും പണം ഉൾപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ, എല്ലാ വിവരങ്ങളും ശേഖരിച്ച് നന്നായി ചിന്തിച്ച ശേഷം മാത്രമേ തീരുമാനമെടുക്കാവൂ.
ബാങ്ക് അക്കൗണ്ട് സുരക്ഷ:
* അക്കൗണ്ട് മറ്റുള്ളവർക്ക് കൈമാറരുത്: ബാങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം അത് മറ്റാര്‍ക്കും കൈമാറരുത്.
* മറ്റുള്ളവരുടെ ഇടപാടുകൾ നടത്തരുത്: മറ്റൊരാള്‍ക്ക് വേണ്ടി സ്വന്തം അക്കൗണ്ടിലൂടെ വന്‍ തുകകളുടെ ഇടപാട് നടത്തരുത്.
* സജീവമല്ലാത്ത അക്കൗണ്ടുകൾ: സജീവമല്ലാത്ത ബാങ്ക് അക്കൗണ്ടുകൾ തേടി ഏജന്റുമാർ വരുന്നുണ്ട്. അവർ പ്രതിഫലം നൽകി ഈ അക്കൗണ്ട് വാങ്ങി ഇടപാടു നടത്തും. അതിൽ അക്കൗണ്ട് ഉടമ പ്രതിയാകും.
#Kasaragod #VirtualArrest #ScamAlert #CyberSecurity #FraudPrevention #StaySafe