Wildlife | സ്ത്രീകളെ മാത്രം കൊത്തിപ്പറിക്കുന്ന വില്ലൻ പരുന്തിനെ വീണ്ടും 'റാഞ്ചി' നാട്ടുകാർ, ആശങ്ക ഒഴിയാതെ നീലേശ്വരം

● പരുന്ത് കുട്ടിലായെങ്കിലും ഇപ്പോഴും നീലേശ്വരത്തുകാർക്ക് ആശങ്ക ഒഴിയുന്നില്ല.
● ഈ വില്ലൻ പരുന്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് ഗ്രാമത്തിലെ അപൂർവ്വമായ ആളുകൾ മാത്രമാണ്.
● കഴുത്തിലും കയ്യിലുമാണ് പലർക്കും പരുക്കേറ്റത്. സ്ത്രീകളെയാണ് കൂടുതലും കൊത്തിപ്പറിച്ചത്.
നീലേശ്വരം: (KasargodVartha) സ്ത്രീകളെ മാത്രം കൊത്തിപ്പറിക്കുന്ന വില്ലൻ പരുന്തിനെ വീണ്ടും നാട്ടുകാർ 'റാഞ്ചി'. ഒരു തവണ വനം വകുപ്പ് പിടികൂടി കാട്ടിൽ വിട്ടതിന് ശേഷം ആറാം നാൾ അതേ സ്ഥലത്ത് പറന്നെത്തി അക്രമം തുടർന്ന പരുന്തിനെയാണ് പ്രദേശവാസികൾ പിടികൂടി കൂട്ടിലടച്ചത്.
പരുന്ത് കുട്ടിലായെങ്കിലും ഇപ്പോഴും നീലേശ്വരത്തുകാർക്ക് ആശങ്ക ഒഴിയുന്നില്ല.
നീലേശ്വരം എസ് എസ് കലാമന്ദിർ ഗ്രാമത്തിൽ എത്തുന്നവർക്ക് ഇവിടെയുള്ള മിക്ക മനുഷ്യരുടെ ശരീരത്തിലും വിവിധ തരത്തിലുള്ള പാടുകളും മുറിവുകളും കാണാൻ കഴിയും.
ഈ വില്ലൻ പരുന്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് ഈ ഗ്രാമത്തിലെ അപൂർവ്വമായ ആളുകൾ മാത്രമാണ്. കണ്ണിൽ കണ്ടവരെയെല്ലാം കൊത്തിപ്പറിച്ച കൃഷ്ണപരുന്ത് നാട്ടിൽ ചില്ലറയൊന്നുമല്ല, ഭീതി പരത്തിയത്. കഴുത്തിലും കയ്യിലുമാണ് പലർക്കും പരുക്കേറ്റത്. സ്ത്രീകളെയാണ് കൂടുതലും കൊത്തിപ്പറിച്ചത്.
ഒരാഴ്ച മുമ്പ് വനം വകുപ്പ് പരുന്തിനെ പിടികൂടി, കർണാടക അതിർത്തിയിൽ പറത്തി വിട്ടപ്പോൾ, ആറാം നാൾ വീണ്ടും പരുന്ത് തിരിച്ചെത്തുകയായിരുന്നു.
കുട്ടിയോടൊപ്പം മറ്റൊരു പരുന്തുമായാണ് വില്ലൻ പരുന്ത് ഇപ്പോൾ എത്തിയത്. ഇതോടെ കുട്ടികൾ അടക്കമുള്ളവർക്ക് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ ഭയം തോന്നി. വനം വകുപ്പ് അധികൃതർ എത്തി പരുന്തിനെ കൂട്ടിൽ അടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെയും ഉപദ്രവം തുടർന്നു. തന്നെ രണ്ടുതവണയാണ് പരുന്ത് ആക്രമിച്ചതെന്ന് പ്രദേശവാസിയായ പദ്‌മിനി പറഞ്ഞു. പുറത്തു പോകാൻ ഭയമായെന്നും അവർ പറഞ്ഞു.
ഉപദ്രവം തുടർന്നതോടെ നാട്ടുകാർ തന്നെ പരുന്തിനെ പിടികൂടാൻ രംഗത്ത് ഇറങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒരു വീടിന്റെ മുറ്റത്ത് എത്തിയ പരുന്തിനെ നാട്ടുകാർ സമർത്ഥമായ നീക്കത്തിലൂടെ വലയിട്ട് പിടികൂടി കൂട്ടിൽ അടക്കുകയായിരുന്നു.
പരുന്തിനെ പിടികൂടിയ വിവരം വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു. പരുന്തിനെ പിടികൂടിയപ്പോൾ നാട്ടുകാർ മുഴുവൻ ചിരിച്ച മുഖവുമായി ഓടി എത്തി. കാരണം, പരുന്തിനെ കൊണ്ട് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥ ആയിരുന്നു ഇവർക്ക്. വനം വകുപ്പ് അധികൃതർക്ക് കൈമാറിയെങ്കിലും തുറന്നു വിട്ടാൽ വീണ്ടും തിരിച്ചു വരുമോ എന്ന ആശങ്കയും നാട്ടുകാർ പങ്കുവെക്കുന്നു.
കർണാടക അതിർത്തിയിലെ കോട്ടഞ്ചേരി വനത്തിലാണ് ഫോറസ്റ്റ് അധികൃതർ പരുന്തിനെ ആദ്യം തുറന്നുവിട്ടത്. ഇവിടെ നിന്നുമാണ് വീണ്ടും തിരിച്ചു നീലേശ്വരത്തേയ്ക്ക് വന്നത്, അതും മറ്റൊരു പരുന്തുമായി.
നടന്നുപോയവർക്കും, വണ്ടിയിൽ പോയവർക്കും, മീൻ വില്പനക്കാരനും അടക്കമുള്ള നിരവധി പേർ പരുന്തിന്റെ ആക്രമണത്തിന് ഇരയായി. രോഗം ബാധിച്ച് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തുന്നവരെയും ജീവനക്കാരെയും പരുന്ത് കൊത്തി ഓടിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഉച്ചക്ക് ശേഷം വാതിൽ തുറക്കാൻ സാധിക്കാത്ത അവസ്ഥ ആയിരുന്നു. പ്രശ്നം ഗുരുതരമായതോടെ നാട്ടുകാർ നഗരസഭാ കൗൺസിലറെ വിവരമറിയിക്കുകയും, തുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 26ന് പിടിച്ച് കാഞ്ഞങ്ങാട് റെയിഞ്ച് ഓഫീസിലെത്തിച്ച് കർണാടക വനാതിർത്തിയിൽ പറത്തിവിടുകയായിരുന്നു. ദിവസത്തിനുശേഷമാണ് പരുന്ത് നീലേശ്വരത്ത് തിരിച്ചെത്തിയത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
‘falcon,’ a villain attacking women, returns to Neeleswaram despite being relocated by forest officials. Locals capture it but are still fearful.
#falconAttack #Neeleswaram #Wildlife #WomenSafety #ForestDept