വെള്ളരിക്കുണ്ടിൽ പോലീസ് വാഹനം ഇടിച്ച് മരിച്ച രാജുവിൻ്റെ ഭാര്യ ഡിജിപിക്ക് പരാതി നൽകി; നിയുക്ത എംഎൽഎമാർ വീട് സന്ദർശിച്ചു
● അന്വേഷണം ഭർത്താവിനെ കുറ്റക്കാരനാക്കാൻ ശ്രമിക്കുന്ന തരത്തിലാണെന്ന് സരിത.
● എഫ്ഐആറിൽ പോലീസ് ഡ്രൈവറുടെ പേര് ഒഴിവാക്കിയത് ദുരൂഹമെന്ന് ആരോപണം.
● നരഹത്യയ്ക്ക് കേസെടുക്കണമെന്നും സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യം.
● നിയുക്ത എംഎൽഎമാരായ സന്ദീപ് വാര്യർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവർ വീട് സന്ദർശിച്ചു.
വെള്ളരിക്കുണ്ട്: (KasargodVartha) പോലീസ് വാഹനം ഇടിച്ച് മരിച്ച ഓട്ടോ റിക്ഷ ഡ്രൈവർ പുങ്ങംചാൽ കൊടിയങ്കുണ്ട് ഉന്നതിയിലെ സി രാജുവിൻ്റെ ഭാര്യ സരിത രാജു തനിക്കും മക്കൾക്കും പോലീസ് വകുപ്പും സർക്കാരും നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
2025 ഏപ്രിൽ 30-ന് രാത്രിയിലാണ് മങ്കയം ഗവ. ആശുപത്രിക്ക് മുന്നിൽ വെച്ച് വെള്ളരിക്കുണ്ട് പോലീസിൻ്റെ ജീപ്പ് ഇടിച്ചുണ്ടായ അപകടത്തിൽ പുങ്ങംചാൽ കൊടിയങ്കുണ്ട് ഉന്നതിയിലെ സി രാജു മരിച്ചത്.
രണ്ട് കൊച്ചുകുട്ടികൾ അടങ്ങിയ കുടുംബത്തിൻ്റെ എല്ലാമായിരുന്നു രാജു. രാജുവിൻ്റെ മരണത്തോടെ ഇവർ അനാഥരായി.
ഓട്ടോ ഓടിച്ചും തെങ്ങിൽ കയറി തേങ്ങ പറിച്ചും മറ്റ് കൂലിപ്പണികൾ എടുത്തുമാണ് മക്കളുടെ പഠനവും ജീവിതവും രാജു മുന്നോട്ട് കൊണ്ടുപോയിരുന്നത്. എന്നാൽ രാജുവിൻ്റെ മരണത്തോടെ എല്ലാം നിലച്ചു.
രാജു ഓടിച്ച ഓട്ടോ റിക്ഷയിൽ അമിത വേഗതയിൽ വന്ന പോലീസ് ജീപ്പ് ഇടിച്ചത് കൊണ്ടാണ് തനിക്ക് ഭർത്താവിനെ നഷ്ടമാകാൻ ഇടയായതെന്നും തുടർന്ന് ലഭിക്കേണ്ട നഷ്ടപരിഹാരങ്ങൾക്കും പോലീസിൻ്റെ അന്വേഷണം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും സരിത പരാതിയിൽ പറയുന്നു. അപകടത്തിന് ശേഷം രാജുവിനെ കുറ്റക്കാരനാക്കാനുള്ള നടപടികളാണ് വെള്ളരിക്കുണ്ട് പോലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഇവർ ആരോപിച്ചു.
നിലവിൽ പോലീസ് തയ്യാറാക്കിയ എഫ്ഐആറിൽ പോലീസ് ജീപ്പ് ഓടിച്ച ഡ്രൈവറുടെ പേര് ചേർത്ത് കാണാത്തത് ദുരൂഹത വർധിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും ആയതിനാൽ പോലീസ് അന്വേഷണം നീതി കിട്ടുന്ന തരത്തിലാക്കണമെന്നും പരാതിയിലുണ്ട്. അപകടം വരുത്തിയ പോലീസ് ജീപ്പ് ഡ്രൈവറുടെ പേരിൽ നരഹത്യക്ക് കേസെടുക്കണമെന്നും പോലീസ് വാഹനത്തിലെ ക്യാമറ, ഡിവിആർ സിസ്റ്റങ്ങൾ സംരക്ഷിക്കണമെന്നും തങ്ങൾക്ക് പോലീസ് വകുപ്പ് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും ഇക്കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സരിതയുടെ പരാതി.
നിയുക്‌ത എംഎൽഎമാരായ സന്ദീപ് വാര്യർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവർ രാജുവിൻ്റെ കുടുംബത്തെ സന്ദർശിച്ചു.
രാജുവിൻ്റെ കുടുംബത്തെ സഹായിക്കുന്നതിനായി സർവകക്ഷി സംഘം പ്രവർത്തിച്ചുവരുന്നു.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈ വാർത്ത ഷെയർ ചെയ്യുക. വെള്ളരിക്കുണ്ടിലെ ഈ സംഭവത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Saritha, the wife of auto-rickshaw driver C Raju who died after a police jeep collided with his vehicle in Vellarikundu, filed a complaint with the State Police Chief demanding justice and a fair probe.
#Vellarikundu #KasaragodNews #KeralaPolice #AutoRickshawDriver #RoadAccident #JusticeForRaju






