Uppala Murder | ഉപ്പളയില്‍ നിര്‍മാണ മേസ്ത്രി കുത്തേറ്റ് മരിച്ച കേസിലെ പ്രതി സവാദ് 24 മണിക്കൂറിനകം അറസ്റ്റിലായി

● മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സവാദാണ് അറസ്റ്റിലായത്.
● കൊല്ലം ഏഴുകോണ്‍ സ്വദേശി സുരേഷാണ് കൊല്ലപ്പെട്ടത്.
● കൊല്ലപ്പെട്ട സുരേഷ് 15 വര്‍ഷമായി പയ്യന്നൂരിലെ അന്നൂരില്‍ താമസക്കാരനാണ്.
● മദ്യപിക്കുന്നതിനിടെയുണ്ടായ വാക് തര്‍ക്കമാണ് കൃത്യത്തിന് കാരണം.
● പ്രതി മുൻപ് പല കേസുകളിലും ഉള്‍പ്പെട്ടിരുന്നതായി റിപ്പോർട്ട്.
ഉപ്പള: (KasargodVartha) മീന്‍ മാര്‍കറ്റിന് സമീപം നിര്‍മാണ മേസ്ത്രി കുത്തേറ്റ് മരിച്ച കേസിലെ പ്രതിയായ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സവാദ് (24) 24 മണിക്കൂറിനകം അറസ്റ്റിലായി. ബുധനാഴ്ച രാത്രിയോടെ സഹോദരിയുടെ വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് യുവാവ് പിടിയിലായതെന്ന് മഞ്ചേശ്വരം പൊലീസ് പറഞ്ഞു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇ അനൂപ് കുമാര്‍, എസ് ഐ രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച (11.02.2025) രാത്രി 10 മണിയോടെയാണ് നിര്‍മാണ മേസ്ത്രിയായ കൊല്ലം ഏഴുകോണ്‍ സ്വദേശിയും 15 വര്‍ഷമായി പയ്യന്നൂരിലെ അന്നൂരില്‍ വിവാഹം കഴിച്ച് താമസിക്കുകയും ചെയ്തുവന്നിരുന്ന സുരേഷ് (45) കുത്തേറ്റ് മരിച്ചത്.
മദ്യപിക്കുന്നതിനിടെ വാക് തര്‍ക്കം ഉണ്ടായതായും പിന്നീട് അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി. 'തനിക്ക് നാട്ടിലെ ഭക്ഷണമൊന്നും ശരിയാവുന്നില്ലെന്നും ജയിലിലെ ഭക്ഷണമാണ് ഇഷ്ടമെന്നും ഏത് സമയത്തും താന്‍ അങ്ങോട്ടേക്ക് പോകുമെന്നും' സവാദ് പലരോടും പറഞ്ഞതായുള്ള വിവരം പുറത്തുവരുന്നുണ്ട്. ഇയാള്‍ കൊലപാതകം നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നതായാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ആംബുലന്‍സ് മോഷണമടക്കം അഞ്ച് കേസുകളില്‍ പ്രതിയായ സവാദ് കുറേക്കാലം ജയിലില്‍ ആയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കാര്യമായ ജോലിയൊന്നും സവാദിന് ഉണ്ടായിരുന്നില്ല. കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങളുമായും സവാദിന് ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. കൊല നടന്ന ഉടനെ സ്ഥലത്തുനിന്നും മുങ്ങിയ പ്രതി കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പൊലീസ് തിരയുന്ന വിവരം അറിഞ്ഞ് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. സഹോദരിയുടെ വീട്ടിലെത്തി പണവും വസ്ത്രവും എടുത്ത് രക്ഷപ്പെടാനായിരുന്നു നീക്കം നടത്തിയത്. ഇതിനിടയാണ് പൊലീസിന് രാത്രി തന്നെ സവാദ് സഹോദരിയുടെ വീട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചത്. പൊലീസ് കുതിച്ചെത്തി പ്രതിയെ കയ്യോടെ പൊക്കുകയായിരുന്നു.
സുരേഷ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഉപ്പളയില്‍ നിര്‍മാണ മേസ്ത്രിയായി ജോലി ചെയ്ത് വരികയായിരുന്നു. മീന്‍ മാര്‍കറ്റിന് സമീപത്തെ നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ രാത്രി കാവല്‍ക്കാരാനായും സുരേഷ് പ്രവര്‍ത്തിച്ച് വന്നിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദേശപ്രകാരം കാസര്‍കോട് ഡിവൈഎസ്പി സികെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് പ്രത്യേകസംഘത്തെ നിയോഗിക്കുകയും രണ്ട് സംഘങ്ങള്‍ ഉള്ളാളിലും മംഗ്‌ളൂറിലുമായി സവാദിന് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. മറ്റൊരു സംഘം നാട്ടിലെ ഒളിയിടങ്ങള്‍ അന്വേഷിച്ച് വരികയായിരുന്നു. എസ്‌ഐമാരായ കെജി രമേശ്, കെആര്‍ ഉമേശ്, മനു കൃഷ്ണന്‍, എഎസ്‌ഐമാരായ അതുല്‍ റാം, മധു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രമോദ്, സജിത്ത്, സന്ദീപ്, വിജിന്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കൃത്യം നടന്ന് 24 മണിക്കൂറിനകം തന്നെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതില്‍ പൊലീസിനെ അഭിനന്ദിക്കുകയാണ് പ്രദേശവാസികള്‍. കൊലക്ക് ഉപയോഗിച്ച ആധുങ്ങളും മറ്റ് തെളിവുകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The accused, Sawad (24), in the Uppala murder case has been arrested within 24 hours. The victim, Suresh (45), a construction worker, was stabbed to death following an argument. The accused has a history of criminal cases and the murder appears to be pre-planned.
#uppalamurder #arrest #crime #kasargod #police #investigation