മഞ്ചേശ്വരം പൊലീസ് പരിധിയിൽ വീണ്ടും കുടിപ്പക തലപൊക്കുന്നുവോ? പ്രവാസി വീട്ടിൽ നടന്ന വെടിവെപ്പിൽ ദുരൂഹത
● എയർഗണ്ണിൽ നിന്നാണ് വെടിയുതിർത്തതെന്ന് എ എസ് പി ഡോ. നന്ദഗോപൻ പ്രതികരിച്ചു.
● വീടിന്റെ ജനൽ ഗ്ലാസുകൾക്കാണ് വെടിയേറ്റത്.
● ഫോറൻസിക്, ബാലസ്റ്റിക് വിദഗ്ധർ ഞായറാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തും.
മഞ്ചേശ്വരം: (KasargodVartha) ഉപ്പളയിൽ പ്രവാസിയുടെ വീടിന് നേരെ വെടിവെപ്പ് നടന്നു. ശനിയാഴ്ച രാത്രി 10 മണിയോടെ ഉപ്പള ഹിദായത്ത് നഗറിലെ പ്രവാസിയായ അബു എന്ന അബൂബക്കർ സിദ്ദീഖ് എന്നയാളുടെ വീടിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്.
അബു ഖത്തറിലാണുള്ളത്. ഭാര്യയും മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കാറിലാണ് അക്രമികൾ എത്തിയതെന്ന് പരാതിയിൽ പറയുന്നു.
കാസർകോട് എ എസ് പി ഡോ. നന്ദഗോപൻ്റെയും എസ് ഐ ഉമേഷിൻ്റെയും നേതൃത്വത്തിൽ വൻ പൊലീസ് സംഘം രാത്രി തന്നെ സംഭവസ്ഥലത്തെത്തി അക്രമികളെ കണ്ടെത്താൻ തിരച്ചിൽ നടത്തിവരികയാണ്. എയർഗണ്ണിൽ നിന്നാണ് വെടിയുതിർത്തതെന്ന് സംശയിക്കുന്നതായി എ എസ് പി രാത്രി തന്നെ കാസർകോട് വാർത്തയോട് പ്രതികരിച്ചിരുന്നു. ജനൽ ഗ്ലാസുകൾക്കാണ് വെടിയേറ്റത്. ഇതിൻ്റെ മെറ്റലും മറ്റും പൊലീസ് ശേഖരിച്ചു.

ഞായറാഴ്ച ഫോറൻസിക്ക് വിദഗ്ദ്ധരും ബാലസ്റ്റിക്ക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. മുമ്പ് ഗ്യാംഗ് വാറുകൾ നടന്ന സ്ഥലമാണ് ഉപ്പളയിലെ വിവിധ പ്രദേശങ്ങൾ. നിരവധി യുവാക്കളാണ് കുടിപ്പകയെ തുടർന്ന് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലും സമീപ പ്രദേശങ്ങളിലുമായി കൊല്ലപ്പെട്ടത്.
ക്രിമിനൽ സംഘത്തലവനായിരുന്ന കാലിയായ റഫീഖ് കർണാടകയിൽ വെച്ച് കൊല്ലപ്പെട്ടതോടെ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചത് കൊണ്ട് ഒതുങ്ങിയ ചില സംഘങ്ങൾ വീണ്ടും തലപൊക്കുകയാണെന്നാണ് പുതിയ വിവരങ്ങൾ.
സ്വർണ്ണ ഇടപാടിൻ്റെ പേരിൽ ഗൾഫിലുള്ള യുവാവിൻ്റെ സഹോദരങ്ങളെ ബന്ദിയാക്കി വിളിച്ചു വരുത്തി തട്ടികൊണ്ടു പോയി കെട്ടിത്തൂക്കി അടിച്ചു കൊന്ന പ്രമാദമായ സംഭവവും മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ അരങ്ങേറിയിരുന്നു.
ഏറ്റവും ഒടുവിൽ നിരവധി കേസുകളിൽ പ്രതിയായ മംഗളൂരിലെ സൗഫൽ (42) ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതിന് പിന്നാലെ ഉപ്പളയിൽ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും നടന്നിരുന്നു. സുഹൃത്തുക്കൾക്ക് ഒപ്പം എത്തി പിന്നീട് ട്രെയിൻ തട്ടി മരിച്ചുവെന്നാണ് പൊലീസ് നിഗമനത്തിൽ എത്തിയിരിക്കുന്നത്. സംഭവത്തിൽ ചിലരെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലുംപിന്നീട് വിട്ടയക്കുകയായിരുന്നു.
എന്നാൽ ഇത് മയക്കു മരുന്ന് കുത്തിവെച്ച് സ്ഥലകാല ബോധമില്ലാതെ നടന്നതിനാൽ ട്രെയിൻ തട്ടിയതാണെന്നാണ് എറ്റവും ഒടുവിൽ പൊലീസ് നൽകിയ വിവരം. എങ്കിലും കൊലപാതകമാണോ എന്നുള്ള സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. നിരവധി പേരാണ് യുവാവ് മരിച്ച വിവരം അറിഞ്ഞ് കാസർകോട് ജനറൽ ആശുപത്രി പരിസരത്തേക്ക് ഒഴുകിയെത്തിയത്. ഇത് പോലീസിനെ തന്നെ ഞെട്ടിച്ചിരുന്നു.
Updated on 10.11.2025
ഉപ്പളയിലെ വെടിവെപ്പ് സംഭവത്തെക്കുറിച്ചുള്ള ഈ വിശദമായ വാർത്തയെപ്പറ്റി നിങ്ങളുടെ അഭിപ്രായം അറിയിക്കുക. ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Article Summary: Expatriate's house in Uppala fired upon, police suspect gold transaction dispute, raising fears of gang activity resurfacing.
#UppalaFiring #KasaragodCrime #GoldSmuggling #KeralaPolice #GangWar #Manjeshwaram






