Investigation | ഗഫൂർ ഹാജിയുടെ മരണത്തിൽ 2 പ്രതികൾ കൂടി; അന്വേഷണത്തിൽ വഴിത്തിരിവ്

● രണ്ടു പ്രതികളും വിദേശത്താണ്
● നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
● 1.42 ലക്ഷത്തിലേറെ മൊബൈൽ സന്ദേശങ്ങൾ ശേഖരിച്ചു.
● നൂറു പവനിലധികം സ്വർണം കണ്ടെടുത്തു.
കാസർകോട്: (KasargodVartha) പ്രവാസി വ്യവസായിയും പള്ളിക്കര പൂച്ചക്കാട് ഫാറുഖിയ മസ്ജിദിന് സമീപം താമസക്കാരനുമായ എം സി അബ്ദുൽ ഗഫൂർ ഹാജി (58) യുടെ ദുരൂഹ മരണത്തിൽ പുതിയ വഴിത്തിരിവുമായി പൊലീസ് അന്വേഷണം. കേസിൽ രണ്ടുപേരെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഉവൈസ്, ശമ്മാസ് എന്നിവരാണ് പുതുതായി പ്രതിചേർക്കപ്പെട്ടിരിക്കുന്നത്.
ഡി വൈ എസ് പി കെ ജെ ജോൺസൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇതു സംബന്ധിച്ച റിപോർട് ശനിയാഴ്ച ഹൊസ്ദുർഗ് കോടതിയിൽ സമർപ്പിച്ചു. ഈ രണ്ടു പ്രതികളും കേസിൽ മുഖ്യപ്രതികളുടെ സഹായികളായിരുന്നു എന്ന് സംശയിക്കുന്നു. പുതുതായി കണ്ടെത്തിയ രണ്ടു പ്രതികളും നിലവിൽ വിദേശത്താണുള്ളത്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലുക്ക്ഔട്ട് നോടീസ് പുറപ്പെടുവിക്കുമെന്നാണ് സൂചന.
അതേസമയം, കേസിൽ നേരത്തെ അറസ്റ്റിലായ നാല് പ്രതികളെ ഹൊസ്ദുർഗ് കോടതി വീണ്ടും റിമാൻഡ് ചെയ്തു. ഇവരെ മൂന്ന് തവണയായി 13 ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. ഒന്നാം പ്രതി മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ടി എം ഉവൈസ് (32), രണ്ടാം പ്രതി ഇയാളുടെ ഭാര്യയും മന്ത്രവാദിനിയുമായ കെ എച് ശമീന (38), മൂന്നാം പ്രതി ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പി എം അസ്‌നീഫ (36), നാലാം പ്രതി വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ആഇശ (43) എന്നിവരാണ് റിമാൻഡിൽ കഴിയുന്നത്.
കഴിഞ്ഞ ഡിസംബർ മൂന്നിനാണ് ഈ നാല് പ്രതികളെ അറസ്റ്റ് ചെയ്തത്. 2023 ഏപ്രിൽ 14ന് പുലർച്ചെ അബ്ദുൽ ഗഫൂർ ഹാജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വാഭാവിക മരണമാണെന്ന് കരുതി ഖബറടക്കുകയും ചെയ്തു. പിന്നീട് മകൻ മരണത്തിൽ സംശയം ഉന്നയിക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയും ചെയ്തതിനെ തുടർന്നാണ് കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തിയത്. ആദ്യം ലോകൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് കാസർകോട് ഡിസിആർബി ഡിവൈഎസ്പിയായി ചുമതലയേറ്റതിന് പിന്നാലെയാണ് കേസ് കെ ജെ ജോൺസന് കൈമാറിയത്. ഗഫൂർ ഹാജിയുടെ കേസ് ഏറ്റെടുത്ത് 43 ദിവസത്തിനുള്ളിൽ നാലുപേരെ അറസ്റ്റ് ചെയ്ത കെ ജെ ജോൺസണും സംഘവും ഇതുവരെ 1.42 ലക്ഷത്തിലേറെ മൊബൈൽ സന്ദേശങ്ങളാണ് ശേഖരിച്ചത്. നഷ്ടപ്പെട്ട സ്വർണം കണ്ടെടുക്കുന്നതിലും പ്രതികളിലേക്ക് എത്തുന്നതിലും ഈ സന്ദേശങ്ങൾ സഹായകരമായി.
മന്ത്രവാദത്തിന്റെ മറവിൽ പ്രതികൾ ചേർന്ന് ഗഫൂർ ഹാജിയെ കൊലപ്പെടുത്തുകയും 596 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായുമാണ് പൊലീസ് കണ്ടെത്തിയത്. വിവിധ സ്വർണക്കടകളിൽ നിന്നായി നൂറു പവനിലധികം സ്വർണം കണ്ടെടുക്കുകയും ചെയ്തിരുന്നു. കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ കൂടുതൽ ചുരുളുകൾ അഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വാർത്ത ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
The investigation into the death of businessman Abdul Gafoor Haji has taken a new turn with two more suspects being added to the list of accused. These individuals are believed to be associates of the main suspects and are currently abroad.
#AbdulGafoorHaji #KeralaCrime #Investigation #MurderCase #CrimeNews #Kasargod