Theft | 'ക്ഷേത്രത്തിൽ നിന്നും കവർന്ന ഓട്ടുമണികൾ വില്‍ക്കാനെത്തിയ കള്ളനെ ആക്രിക്കടക്കാരൻ കുടുക്കി'

● ബേള രത്‌നഗിരിയിലെ ക്ഷേത്രങ്ങളിൽ നിന്നാണ് ഓട്ടുമണികൾ കവർന്നത്.
● കാസർകോട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
● പ്രതി മൂന്ന് മോഷണ കേസുകളിലെ പ്രതി.
ബദിയഡുക്ക: (KasargodVartha) ക്ഷേത്രത്തിൽ നിന്നും കവർന്ന ഓട്ടുമണികൾ വില്‍ക്കാനെത്തിയ കള്ളനെ ആക്രിക്കടക്കാരൻ കുടുക്കി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സതീശന്‍ എന്ന ദീപകിനെ (40) ആണ് ബദിയഡുക്ക പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബേള രത്‌നഗിരിയിലെ ക്ഷേത്രങ്ങളില്‍ നിന്നാണ് ഓട്ടുമണികൾ മോഷണം പോയത്.
ഇത് വിൽക്കാനായി ദീപക് കഴിഞ്ഞ ദിവസം വൈകീട്ട് ബദിയഡുക്കയിലെ ആക്രി കടയില്‍ എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദീപകിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആക്രിക്കടയുടമ തന്ത്രപൂർവം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി യുവാവിനെ കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തതപ്പോഴാണ് രത്‌നഗിരിയിലെ ക്ഷേത്രങ്ങളിൽ നിന്ന് കവർന്ന സാധനങ്ങൾ ആണെന്ന് വ്യക്തമായത്.
ശനിയാഴ്ച 10 മണിയോടെയാണ് കുതിരക്കാളി ക്ഷേത്രം, ഈ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്തെ വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ നിന്നായി എട്ട് ഓട്ടുമണികള്‍ കവർച്ച ചെയ്തത്. ക്ഷേത്ര ഭരണസമിതി ജോ. സെക്രടറി ഉദയകൃഷ്ണ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
16,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. അറസ്റ്റിലായ ദീപക് മൂന്ന് മോഷണ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
#templetheft #kerala #arrest #crime #police #badiyadukka