വീട് പൂട്ടിപോയപ്പോൾ താക്കോൽ തയ്യൽ മെഷീനിൽ; സ്വർണം കവർന്നത് ബന്ധു; ഒടുവിൽ പിടിയിൽ

● മൂന്നര പവൻ സ്വർണം നഷ്ടപ്പെട്ടു
● നീലേശ്വരത്തെ ജ്വല്ലറിയിൽ നിന്ന് സ്വർണം കണ്ടെടുത്തു
● 62,000 രൂപ പ്രതി കൈക്കലാക്കി
● പുതുതായി വാങ്ങിയ സ്വർണവും പണവും കണ്ടെടുത്തു
● സിസിടിവി ദൃശ്യങ്ങൾ നിർണായകമായി
ചെറുവത്തൂർ: (KasargodVartha) പയ്യങ്കി മലയരുവിലെ കെ. ബിന്ദുവിൻ്റെ അടച്ചിട്ട വീട്ടിൽ നിന്ന് മൂന്നര പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ നിർണായക വഴിത്തിരിവ്. പരാതിക്കാരിയുടെ അടുത്ത ബന്ധുവായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാടങ്കോട് അസിനാർമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന കെ. ബിന്ദു (44) ആണ് അറസ്റ്റിലായത്. ചന്തേര എസ്.ഐ കെ. പി. സതീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പ്രതിയായ ബിന്ദു പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരിയാണ്.
കഴിഞ്ഞ ഏപ്രിൽ 27 നാണ് കേസിനാസ്പദമായ കവർച്ച നടന്നത്. ബിന്ദുവും കുടുംബവും ഒരു ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ രാവിലെ കാഞ്ഞങ്ങാട്ടേക്ക് പോയിരുന്നു. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവാതിൽ തുറന്നുകിടക്കുന്നതാണ് കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണമാല, ഒരു കൈച്ചെയിൻ, ഒരു മോതിരം എന്നിവ നഷ്ടപ്പെട്ടതായി മനസ്സിലായത്. കാഞ്ഞങ്ങാട്ടേക്ക് പോകുമ്പോൾ വീട് പൂട്ടി താക്കോൽ വീടിന് പുറത്തുണ്ടായിരുന്ന തയ്യൽ മെഷീനിലെ പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്ന് താക്കോലെടുത്താണ് പ്രതി വീട് തുറന്ന് കവർച്ച നടത്തിയത്.
സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തിയിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചതിലൂടെയാണ് അന്വേഷണം ബിന്ദുവിലേക്ക് എത്തിയത്. കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ പോലീസ് നീലേശ്വരത്തെ ഒരു ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. ഈ ജ്വല്ലറിയിൽ നിന്ന് ബിന്ദു ഒരു മാലയും രണ്ട് മോതിരവും വാങ്ങിയിരുന്നു. ബാക്കിയുള്ള സ്വർണം വിറ്റ് 62,000 രൂപ കൈക്കലാക്കി. പുതുതായി വാങ്ങിയ സ്വർണാഭരണങ്ങളും 52,000 രൂപയും പ്രതി താമസിക്കുന്ന വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. 10,000 രൂപ പ്രതി ചെലവഴിച്ചതായും പോലീസിനോട് പറഞ്ഞു.
ഹൊസ്‌ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ ലക്ഷ്മണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, രഞ്ജിത്ത്, അജിത് പള്ളിക്കര, സുധീഷ് ഓരി, വനിതാ സിവിൽ പോലീസ് ഓഫീസർ ലിസ, ഡ്രൈവർ ജിതിൻ മുരളി എന്നിവരും പങ്കെടുത്തു.
ബന്ധു തന്നെ സ്വര്‍ണം കവര്‍ന്ന സംഭവം ഞെട്ടലുണ്ടാക്കിയോ? നിങ്ങളുടെ അഭിപ്രയാങ്ങള്‍ പങ്കുവെക്കൂ.
Close relative was arrested in Payyanki for stealing gold from a locked house. The key was hidden in a sewing machine. The stolen gold was recovered by the police.
Hashtags: #GoldTheft, #RelativeArrested, #KeralaCrime, #KasargodNews, #PoliceInvestigation, #JewelleryRecovery