Death | 15 കാരിയുടെയും യുവാവിൻ്റെയും മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർടം റിപോർട്; അന്വേഷണ വീഴ്ചക്കെതിരെ പൊലീസിന് രൂക്ഷ വിമർശനവുമായി ഹൈകോടതി

● കേസ് ഡയറി ഹാജരാക്കാൻ നിർദേശം
● മൃതദേഹങ്ങൾ മൂന്നാഴ്ച പഴക്കമുള്ളതാണെന്ന് പോസ്റ്റ് മോർടം റിപ്പോർട്ട്.
● ഡിഎൻഎ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങൾ ലാബിലേക്ക് അയച്ചു.
കാസർകോട്: (KasargodVartha) കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ കാണാതായ പതിനഞ്ചുകാരിയെയും യുവാവിനെയും ആഴ്ചകൾക്കുശേഷം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ് മോർടം റിപോർട്. മൃതദേഹങ്ങൾക്ക് മൂന്ന് ആഴ്ചയിലേറെ പഴക്കം ഉണ്ടെന്നും പോസ്റ്റ് മോർടം പ്രാഥമിക റിപോർടിൽ പറയുന്നു. അതിനിടെ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ നൽകിയ പരാതിയിൽ പൊലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയെ കുറിച്ച് ഹൈകോടതി രൂക്ഷ വിമർശനം നടത്തി. അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു.
പെൺകുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കാണാതായി ആഴ്ചകൾ കഴിഞ്ഞിട്ടും പൊലീസ് എന്താണ് അന്വേഷിച്ചതെന്ന് കോടതി ചോദിച്ചു. ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെയാകുമോ പ്രവർത്തിക്കുകയെന്നും കോടതി ചോദിച്ചു. നിയമത്തിനുമുന്നിൽ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്നും കോടതി ഓർമിപ്പിച്ചു. കേസ് ഡയറിയുമായി ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈകോടതി നിർദേശിക്കുകയും ചെയ്തു.
പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പരാതി നൽകിയിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം വൈകിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ പൊലീസ് സര്‍ജന്‍ ഡോ. രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ് മോർടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. കടുത്ത ചൂടേറ്റ് ഉണങ്ങിയ നിലയില്‍ ആണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടികളും ആരംഭിച്ചു.
ഞായറാഴ്ചയാണ് 15 വയസുകാരിയും കുടുംബ സുഹൃത്തും ഓടോറിക്ഷ ഡ്രൈവറുമായ പ്രദീപിനേയും അക്വേഷ്യ മരത്തിൽ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 12 ന് കാണാതായ ഇരുവരേയും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ വ്യാപക തിരച്ചിന് ഒടുവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
The High Court criticized the police for their lapse in the investigation of the death of a 15-year-old girl and a young man in Kasaragod. The postmortem report confirmed the death as death, and the bodies were three weeks old.
#KeralaNews, #HighCourt, #Police, #Suicide, #Investigation, #Kasargod