വേദനസംഹാരി ഗുളികകൾക്കായി വിദ്യാർത്ഥികൾ മംഗളൂരിലേക്ക്: ലഹരിവേട്ട ശക്തമായതോടെ പുതിയ വഴികൾ തേടി യുവാക്കൾ
● ഗുളികകൾ ഓൺലൈൻ വഴിയും കൊറിയറായും ലഭിക്കുന്നതായി റിപ്പോർട്ടുണ്ട്.
● ലഹരിക്കടിമകളായവർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയുന്നില്ല.
● കഞ്ചാവ് മിഠായിയുമായി ഒരു വിദ്യാർത്ഥി അടുത്തിടെ പിടിയിലായിരുന്നു.
● ലഹരിവസ്തുക്കൾ കിട്ടാത്തതാണ് ഈ പുതിയ പ്രവണതക്ക് കാരണം.
കാസർകോട്: (KasargodVartha) കഞ്ചാവ്, എം ഡി എം എ തുടങ്ങിയ ലഹരിവസ്തുക്കളുടെ വിൽപനയിലും ഉപയോഗത്തിലും പോലീസും എക്സൈസും പിടിമുറുക്കി ലഹരിവേട്ട ശക്തമാക്കിയപ്പോൾ പുതിയ ലഹരി ഉറവിടങ്ങൾ തേടി യുവാക്കളും വിദ്യാർത്ഥികളും മംഗളൂരിലേക്ക് യാത്ര ചെയ്യുന്നു.
വേദനസംഹാരി ഗുളികകളിലും മാനസിക രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഗുളികകളിലുമാണ് ഇപ്പോൾ ഇവർ ലഹരി കണ്ടെത്തുന്നത്. മംഗളൂരിലെ ദേർളക്കട്ടയിലെ ചില മെഡിക്കൽ ഷോപ്പുകളിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെയും ബില്ല് നൽകാതെയും ഈ ഗുളികകൾ യഥേഷ്ടം നൽകുന്നതായി വിവരമുണ്ട്
300, 500 ഡോസുകളിലായി ലഭിക്കുന്ന ഒരു ഗുളികയ്ക്ക് മെഡിക്കൽ സ്റ്റോറുകളിൽ 40 രൂപ മുതൽ 50 രൂപ വരെയാണ് വില ഈടാക്കുന്നത്. ഈ ഗുളികകളിലൂടെ ലഹരി ലഭിക്കാൻ നാലോ ആറോ ഗുളികകൾ ഒരുമിച്ച് കഴിക്കണം. ഇത് കഴിച്ചാൽ ഏകദേശം അഞ്ചുമണിക്കൂറെങ്കിലും ലഹരി ലഭിക്കുമെന്ന് യുവാക്കളും വിദ്യാർത്ഥികളും വെളിപ്പെടുത്തുന്നു. ഗുളികകൾ കഴിച്ച ശേഷമാണ് ഇവർ മംഗളൂരിലെ മാളുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും തിയേറ്ററുകളിലും സമയം ചെലവഴിക്കുന്നത്. ഇവർക്കൊപ്പം പെൺകുട്ടികളുമുണ്ടാകാറുണ്ടെന്ന് പറയപ്പെടുന്നു. ഈ ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ലഹരിക്കടിമകളായ വിദ്യാർത്ഥികളും യുവാക്കളും തിരിച്ചറിയുന്നില്ല.
വേദനസംഹാരി ഗുളികകൾ ഓൺലൈൻ വഴി കൊറിയറായും പാർസലായും വരുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞമാസം ഇത്തരത്തിലൊരു പാർസൽ സംശയം തോന്നി പോലീസ് പിടികൂടി പരിശോധിച്ചപ്പോൾ സന്ധിവേദനയ്ക്ക് നൽകുന്ന ഗുളികകളാണ് കണ്ടെത്തിയത്. ഇതും സംസ്ഥാനത്തിന് പുറത്തുനിന്ന് ബുക്ക് ചെയ്ത് വരുത്തിയതായിരുന്നു. കഴിഞ്ഞമാസം കാഞ്ഞങ്ങാട് വെച്ച് കൊറിയർ വഴി ലഭിച്ച കഞ്ചാവ് മിഠായിയുമായി ഒരു കോളേജ് വിദ്യാർത്ഥി ഹോസ്ദുർഗ് എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. ഈ പാർസൽ ഉത്തർപ്രദേശിൽ നിന്നാണ് വന്നത്.
കഞ്ചാവും എം ഡി എം എയുമായി ഈ വർഷം വിവിധ സ്ഥലങ്ങളിലായി നൂറുകണക്കിന് യുവാക്കളും വിദ്യാർത്ഥികളുമാണ് പോലീസിന്റെയും എക്സൈസിന്റെയും പിടിയിലായത്. ഈ ലഹരിവസ്തുക്കൾ കിട്ടാതെ വരുമ്പോഴാണ് വിദ്യാർത്ഥികളും യുവാക്കളും പുതിയ ലഹരിയുടെ ഉറവിടം തേടി മംഗളൂരിലേക്ക് പോകുന്നത്.
ഈ വിഷയത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Students in Kerala seek drugs from Mangaluru as law enforcement tightens.
#DrugAbuse #KeralaNews #Mangalore #YouthDrugs #Painkillers #DrugTrafficking






