Found | പരീക്ഷാ പേടിയിൽ വീടുവിട്ട പി യു വിദ്യാർഥിയെ കണ്ടെത്തി; പിന്നിൽ മയക്കുമരുന്ന് മാഫിയയാണെന്ന ആരോപണം തള്ളി പൊലീസ്

● വിദ്യാർത്ഥിയെ ഉഡുപ്പിയിൽ നിന്നാണ് കണ്ടെത്തിയത്
● വേണ്ടത്ര തയ്യാറെടുക്കാൻ കഴിയാത്തതിനാൽ പിയു പരീക്ഷയെ ഭയപ്പെട്ടിരുന്നു.
● കണ്ടെത്തുന്നതിന് 150 പേരടങ്ങുന്ന ഏഴ് സംഘങ്ങളെ നിയോഗിച്ചിരുന്നു.
മംഗ്ളുറു: (KasargodVartha) പരീക്ഷാ പേടിയിൽ വീടുവിട്ടിറങ്ങിയ പി യു വിദ്യാർഥിയെ പൊലീസ് കണ്ടെത്തി. ദക്ഷിണ കന്നട ജില്ലയിലെ ഫറംഗിപേട്ട സ്വദേശിയും മംഗ്ളുറു പി.യു കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയുമായ ദിഗന്തിനെയാണ് (18) പൊലീസ് ഉഡുപ്പിയിൽ വെച്ച് കണ്ടെത്തിയത്. വിദ്യാർഥിയുടെ തിരോധാനത്തിന് പിന്നിൽ പരീക്ഷാ പേടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ശനിയാഴ്ച ഉഡുപ്പിയിൽ നിന്നാണ് ദിഗന്തിനെ പിടികൂടിയതെന്നും ചോദ്യം ചെയ്തതിൽ പരീക്ഷാ പേടിയാണ് കാരണമെന്ന് വ്യക്തമായതായും ജില്ലാ പൊലീസ് സൂപ്രണ്ട് എൻ യതീഷ് ഞായറാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ മാസം 25നാണ് ദിഗന്തിനെ കാണാതായത്. തുടർന്ന് ബിജെപി ബന്ദ് ഉൾപ്പെടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും സ്പീക്കർ യു.ടി.ഖാദർ നിയമസഭയിൽ ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു.
പൊലീസ് ആദ്യം കരുതിയതുപോലെ പരീക്ഷാ ഭീതി കാരണമാണ് വിദ്യാർത്ഥി വീടുവിട്ടതെന്ന നിഗമനം ശരിവെക്കുന്ന മൊഴിയാണ് ദിഗന്ത് നൽകിയതെന്ന് എസ്.പി പറഞ്ഞു. പരാതി ലഭിച്ച ഉടൻ ബണ്ട്വാൾ ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പരീക്ഷക്ക് വേണ്ടത്ര തയ്യാറെടുക്കാൻ കഴിയാത്തതിനാൽ പിയു പരീക്ഷയെ ദിഗന്ത് ഭയപ്പെട്ടിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ 80 ശതമാനം മാർക്ക് ദിഗന്ത് നേടിയിരുന്നു എന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു.
വീട്ടിൽ നിന്ന് ഇറങ്ങിയ ദിഗന്ത് റെയിൽവേ ട്രാക്കിലൂടെ അർകുള മെയിൻ റോഡിലേക്ക് നടന്നു. അവിടെ നിന്ന് ഒരു ബൈക്ക് യാത്രികന്റെ ലിഫ്റ്റ് വാങ്ങി മംഗ്ളൂരുവിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തി. അവിടെ നിന്ന് ബസിൽ ശിവമോഗയിലേക്കും പിന്നീട് ട്രെയിനിൽ മൈസൂരുവിലേക്കും ടിക്കറ്റില്ലാതെ കെങ്കേരിയിലേക്കും യാത്ര ചെയ്തു.
തുടർന്ന് നന്തി ഹിൽസിൽ എത്തി ഒരു റിസോർട്ടിൽ ജോലി ചെയ്ത് പണം സമ്പാദിച്ചു. പിന്നീട് മൈസൂരുവിൽ നിന്ന് മുരുഡേശ്വര എക്സ്പ്രസ് ട്രെയിനിൽ ഉഡുപ്പിയിൽ ഇറങ്ങിയെന്നും ദിഗന്ത് പൊലീസിനോട് പറഞ്ഞു. ഉഡുപ്പിയിലെ ഒരു ഷോപ്പിംഗ് സെന്ററിൽ പണമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ ആണ് ദിഗന്തിനെ പൊലീസ് കണ്ടെത്തിയത്.
വീടുവിട്ടിറങ്ങിയ ആദ്യ ദിവസം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച ചെരിപ്പുകളിൽ രക്തക്കറ കണ്ടിരുന്നു. ഇത് കാലിൽ സ്വയം ഉണ്ടാക്കിയ മുറിവിൽ നിന്നുള്ളതാണെന്നും ദിഗന്ത് മൊഴി നൽകി. മൊബൈൽ ഫോണും അവിടെ ഉപേക്ഷിച്ചിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണത്തിൽ അനാസ്ഥയുണ്ടായെന്ന ആരോപണങ്ങൾ എസ്.പി തള്ളി. പൊലീസ് സജീവമായ തിരച്ചിൽ നടത്തിയിരുന്നു എന്നും 150 പേരടങ്ങുന്ന ഏഴ് സംഘങ്ങളെ ഇതിനായി നിയോഗിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ദിഗന്ത് മയക്കുമരുന്ന് മാഫിയയുടെ ഇരയാണെന്ന പ്രചാരണം ബിജെപി നടത്തിയിരുന്നു. പൊലീസ് അനാസ്ഥ ആരോപിച്ചു ബിജെപി പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു. ഈ മാസം ഒന്നിന് ബിജെപി, വി.എച്ച്.പി, ബജ്റംഗ്ദൾ സംഘടനകൾ സംയുക്തമായി ഫറംഗിപേട്ടയിൽ ബന്ദ് നടത്തിയിരുന്നു. മംഗളൂരുവിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും മയക്കുമരുന്ന് വിപത്തിനെതിരെ എല്ലാ രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് ബിജെപി എംപി ബ്രിജേഷ് ചൗട്ട ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് യു.ടി.ഖാദർ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചത്. എന്നാൽ മയക്കുമരുന്ന് ആരോപണം പൊലീസ് തള്ളിയിരിക്കുകയാണ് പൊലീസ്.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.
A PU student who left home due to exam fear has been found by the police in Udupi. The police have denied allegations of drug involvement, confirming that the student left due to exam anxiety.
#StudentFound #ExamFear #PoliceInvestigation #KarnatakaNews #Udupi #Mangalore