'ബാധ ഒഴിപ്പിക്കാൻ വന്ന് കോളജ് വിദ്യാർഥിനിയുമായി മുങ്ങിയ മന്ത്രവാദിയെ വിദ്യാനഗർ പൊലീസിന് കൈമാറി; സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ച പെൺകുട്ടിയെ കാസർകോട് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കും
● ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കോളജ് വിദ്യാർത്ഥിനിയെയും വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ റഷീദിനെയും കർണ്ണാടകയിലെ വീരാജ്‌പേട്ടയിൽ നിന്നാണ് പിടികൂടിയത്.
● സെപ്റ്റംബർ 22-നാണ് കോളേജിലേക്ക് പോയ വിദ്യാർത്ഥിനിയെ കാണാതായത്.
● ഒരാഴ്ചയിലധികം ആന്ധ്രപ്രദേശ്, കർണ്ണാടക, തമിഴ്‌നാട്, വയനാട് എന്നിവിടങ്ങളിലായി പൊലീസ് തിരച്ചിൽ നടത്തി.
● അബ്ദുൾ റഷീദിൻ്റെ മാരുതി ഇഗ്‌നീസ് കാറിലെ സിസിടിവി ദൃശ്യം അന്വേഷണത്തിൽ നിർണായകമായി.
കാഞ്ഞങ്ങാട്: (KasargodVartha) മാതാവിൻ്റെ 'ബാധ' ഒഴിപ്പിക്കാനെന്ന പേരിൽ വീട്ടിലെത്തിയ മന്ത്രവാദി കോളേജ് വിദ്യാർത്ഥിനിയുമായി മുങ്ങിയ കേസിൽ ഇരുവരെയും വീരാജ്‌പേട്ടയിൽ നിന്നും പിടികൂടി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ റഷീദി (41) നെയും ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 19 വയസുള്ള കോളജ് വിദ്യാർത്ഥിനിയെയും ചൊവ്വാഴ്ച (30.09.2025)യാണ് പിടികൂടി കാഞ്ഞങ്ങാട്ടെത്തിച്ചത്. തുടർന്ന് പ്രതിയെ വിദ്യാനഗർ പൊലീസിന് കൈമാറി.
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒരാഴ്ചയിലധികമായി ഇവർക്കായി ആന്ധ്രപ്രദേശ്, കർണ്ണാടക, തമിഴ്‌നാട്, വയനാട് എന്നിവിടങ്ങളിലായി തിരച്ചിൽ നടത്തിവരികയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ നിർണായകമായി
സെപ്റ്റംബർ 22-നാണ് കോളേജിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാർത്ഥിനിയെ കാണാതായത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ആദ്യം വയനാട്, കർണാടക മേഖലകളിലേക്ക് ആയിരുന്നു അന്വേഷണം വ്യാപിപ്പിച്ചത്. എന്നാൽ, പ്രതിയായ അബ്ദുൽ റഷീദിൻ്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പിന്നീട് ആന്ധ്രാപ്രദേശിലും അതിനുശേഷം തമിഴ്നാട്ടിലുമായി മാറിയത് പൊലീസിനെ വലച്ചിരുന്നു. ഇവർ മൊബൈൽ ഫോൺ ഇടയ്ക്കിടെ മാത്രമാണ് ഓൺ ചെയ്ത് വന്നത്.
എന്നാൽ, അബ്ദുൾ റഷീദിൻ്റെ കെ എൽ 14 ഡബ്ല്യൂ 5193 നമ്പറിലുള്ള മാരുതി ഇഗ്‌നീസ് കാറിൽ ഇരുവരും കർണാടക മസിനഗുഡിയിലൂടെ യാത്ര ചെയ്യുന്നതിൻ്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചത് അന്വേഷണത്തിൽ നിർണ്ണായകമായി. ഇത് വഴി ഇവർ സഞ്ചരിക്കുന്ന ദിശയെക്കുറിച്ച് പൊലീസിന് കൂടുതൽ വ്യക്തത ലഭിച്ചു.
ചോദ്യം ചെയ്യലിന് ശേഷം ഹാജരാക്കും
പെൺകുട്ടിയുടെ മാതാവിൻ്റെ 'ബാധ' ചികിത്സിക്കാനെന്ന പേരിലാണ് അബ്ദുൾ റഷീദ് ഇടയ്ക്കിടെ വീട്ടിൽ വന്നിരുന്നത്. 'മകളെ വശത്താക്കി തട്ടികൊണ്ടു പോയെന്നാണ്' പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിനോട് മൊഴി നൽകിയിരുന്നത്. അബ്ദുൾ റഷീദിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
അബ്ദുൾ റഷീദിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ വിദ്യാനഗർ പൊലീസും മാൻ മിസിംഗിന് കേസെടുത്തിരുന്നു. അതു കൊണ്ട് തന്നെയാണ് പിടികൂടിയ ഇയാളെ വിദ്യാനഗർ പൊലീസിന് കൈമാറിയത്. വിദ്യാനഗർ പൊലീസ് പ്രതിയെ ചോദ്യം ചെയ്ത ശേഷം കാസർകോട് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കും. പെൺകുട്ടിയെ ‘സ്‌നേഹിത’ സംരക്ഷണ കേന്ദ്രത്തിലാക്കി. കാഞ്ഞങ്ങാട്ട് മജിസ്‌ട്രേട്ട് അവധിയായതിനാൽ ബുധനാഴ്ച (02.10.02025) ഉച്ചയോടെ കാസർകോട് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കുമെന്ന് ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Sorcerer and college student who eloped after ritual arrested from Virajpet.
#KeralaNews #Kasargod #CrimeNews #SorcererArrested #MissingCase #Virajpet






