Investigation | ശൈമയുടെ മരണം: അന്വേഷണത്തിന്റെ മേൽനോട്ടം ബേക്കൽ ഡിവൈഎസ്‌പിക്ക്; സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു; ഒളിവിൽ പോയ ഭർത്താവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതം

● സൈബർ പോലീസിന്റെ സഹായത്തോടെ ഭർത്താവിനെ കണ്ടെത്താൻ ശ്രമം
● ബന്ധുക്കൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
● അന്വേഷിക്കാമെന്ന് ബന്ധുക്കൾക്ക് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്
കുഞ്ഞിക്കണ്ണൻ മുട്ടത്ത്
കാസർകോട്: (KasargodVartha) പൊവ്വൽ ബെഞ്ച് കോടതിക്ക് സമീപത്തെ ജഅഫറിന്റെ ഭാര്യ ഹലീമ എന്ന ശൈമയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ ബേക്കൽ ഡിവൈഎസ്‌പി വിവി മനോജിന് കൈമാറി. ആദൂർ സിഐ കെ സുനു മോന്‍ ആണ് കേസ് അന്വേഷിക്കുന്നത്.
യുവതിയുടെ മരണ ദിവസം തന്നെ ഒളിവിൽ പോയ ഭർത്താവ് ജഅഫറിനെ കണ്ടെത്താൻ സൈബർ പൊലീസിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയതായി ബേക്കൽ ഡിവൈഎസ്‌പി പറഞ്ഞു. യുവതി മരിക്കുന്നതിന് 14 ദിവസം മുമ്പാണ് ജഅഫർ വീട്ടിലും കിടപ്പുമുറിയിലും അടക്കം ഒരു ടിബി സ്റ്റോറേജുള്ള സിസിടിവി കാമറ സ്ഥാപിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ ഹാർഡ് ഡിസ്‌ക് തിരുവനന്തപുരത്തക്ക് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
മരിച്ച യുവതിയുടെ സഹോദരനും അമ്മാവനും അടക്കമുള്ള ബന്ധുക്കൾ തിങ്കളാഴ്ച ജില്ല പൊലീസ് മേധാവിയെ കണ്ട് അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. മരിച്ച ശൈമയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം സാമൂഹ്യ മാധ്യമങ്ങൾ വഴി ഭർത്താവിന്റെ ബന്ധുക്കളും മറ്റ് ചിലരും നടത്തുന്നുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണം ഊർജിതപ്പെടുത്തുന്നതോടൊപ്പം ഇതും അന്വേഷിക്കാമെന്ന് ബന്ധുക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
പെൺകുട്ടികളെ മാത്രം പ്രസവിക്കുന്നതിൽ കുറ്റപ്പെടുത്തിയും സ്ത്രീധനത്തിന്റെ പേരിലും നിരന്തരം യുവതിയെ പീഡിപ്പിച്ചുവന്ന ഭർത്താവ് ജഅഫർ, സംശയം കാരണം യുവതിയുടെ ഫോൺ കൈക്കലാക്കി ചിലരുമായി ചാറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് ക്രൂരമായ പീഡനവും മർദനവും നടത്തിവന്നതെന്ന് യുവതിയുടെ സഹോദരനും അമ്മാവനും മറ്റ് ബന്ധുക്കളും പറയുന്നു.
ജഅഫറിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയതോടെയാണ് ശൈമ തനിക്കും എന്തുകൊണ്ട് മറ്റുള്ളവരെ സൗഹൃദം സ്ഥാപിച്ചുകൂടായെന്ന് ഭർത്താവിനെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് പരിചയത്തിലുള്ളവരുമായി ചാറ്റ് ചെയ്തിട്ടുണ്ടാവുകയെന്ന് ബന്ധുക്കൾ സൂചിപ്പിച്ചു. ചാറ്റുണ്ടെന്ന് പറഞ്ഞതല്ലാതെ അത് കാട്ടികൊടുക്കാനോ സംസാരിക്കാൻ പോലുമോ ജഅഫർ തയ്യാറായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
സ്ത്രീധനമായി നൽകിയ സ്വർണം ഉപയോഗിച്ചാണ് വീട് നിർമിച്ചത്. ബാക്കി സ്വർണം ജഅഫർ വിറ്റുതുലച്ചു. പിന്നെയെങ്ങനെയാണ് യുവതി മറ്റൊരാൾക്ക് സ്വർണം നൽകിയിട്ടുണ്ടെന്ന് പറയുന്നതെന്നും ബന്ധുക്കൾ ചോദിച്ചു. ജഅഫറിന്റെ അനുജൻ തന്നെയാണ് യുവാവ് മറ്റൊരു സ്ത്രീയുടെ വീട്ടിൽ പോകുന്നുണ്ടെന്നും പിടികൂടണമെന്നും തങ്ങളെ വിളിച്ച് അറിയിച്ചതെന്നും എന്നാൽ നിയമത്തിന് നിരക്കാത്ത ഒന്നും ചെയ്യില്ലെന്ന് തങ്ങൾ അറിയിക്കുകയായിരുന്നുവെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.
മരിച്ച ശൈമയോട് തന്നെ ഭർത്താവിന്റെ പീഡനങ്ങൾക്കെതിരെ പരാതി നൽകാൻ വീട്ടുകാർ നിർബന്ധിച്ചിരുന്നു. എന്നാൽ മക്കളെ ഓർത്താണ് ശൈമ അതിന് തയ്യാറാകാതെ വന്നത്. കുറ്റമൊന്നും ചെയ്തില്ലെങ്കിൽ മരണം നടന്ന ദിവസം തന്നെ ഭർത്താവ് മുങ്ങിയത് പിന്നെ എന്തുകൊണ്ടാണെന്ന് യുവാവിന്റെ വീട്ടുകാർ വിശദീകരിക്കണം. ശൈമയുടെ സഹോദരൻ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ പെട്ടപ്പോൾ ലക്ഷങ്ങൾ നൽകി സഹായിച്ചുവെന്നാണ് ജഅഫറിന്റെ വീട്ടുകാർ ഇപ്പോൾ പറയുന്നത്. എന്നാൽ ഒരു രൂപ പോലും ജഅഫർ നൽകിയിട്ടില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.
ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട കടം തീർക്കാനായി ശൈമയുടെ മാതാവും സഹോദരനും താമസിച്ച വീട് വിൽപന നടത്തിയ ശേഷം ചെറിയ വീട്ടിലേക്ക് താമസം മാറുകയും, ബാക്കി തുക ശൈമയുടെ സഹോദരിയുടെ സ്വർണം പണയപ്പെടുത്തിയാണ് കണ്ടെത്തിയതെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. ശൈമയുടെ വീട്ടുകാർ നൽകിയ പണം ജഅഫറും മറ്റും ചേർന്നാണ് കൊടുത്തത് എന്നല്ലാതെ വേറൊരു സഹായവും ജഅഫർ ചെയ്‌തിട്ടില്ല. ശൈമയുടെ പിതാവ് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ എല്ലാ ചിലവും വഹിച്ചത് ജഅഫർ ആണെന്ന പ്രചാരണവും ശരിയല്ലെന്ന് ശൈമയുടെ സഹോദരൻ പറഞ്ഞു.
വെറും 5000 രൂപ ആശുപത്രിയിൽ കൊടുത്തുവെന്നത് സത്യമാണ്. അല്ലാതെ മറ്റ് സഹായമൊന്നും ഉണ്ടായിട്ടില്ല. ശൈമയുടെ മൃതദേഹം പൊവ്വലിൽ തന്നെ ഖബറടക്കണമെന്ന് നിർബന്ധിച്ചത് തങ്ങളാണെന്നും മരണത്തിന് ഉത്തരവാദികളായ ഭർത്താവ് ജഅഫറും വീട്ടുകാരും തന്നെയാണ് ഇതിന്റെ ചിലവ് വഹിക്കേണ്ടതെന്നത് കൊണ്ടാണ് പൊവ്വലിൽ തന്നെ ഖബറടക്കം നടത്താൻ ആശുപത്രിയിൽ വെച്ച് തന്നെ ആവശ്യപ്പെട്ടതെന്നും അമ്മാവനും സഹോദരനും മറ്റു ബന്ധുക്കളും കൂട്ടിച്ചേർത്തു.
#ShymaDeath #Investigation #WomenRights #JusticeForWomen #CrimeNews #FamilyConcerns