Attempted Murder | കൂടെ താമസിക്കുകയായിരുന്ന യുവതിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ പൊലീസുകാരനെ റിമാന്‍ഡ് ചെയ്തു; പിന്നാലെ സസ്‌പെന്‍ഡ് ചെയ്തു

● ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 40 കാരിയാണ് പരാതിക്കാരി.
● പ്രതി വിദ്യാനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ്.
● യുവതിയും പ്രതിയും കുറേക്കാലമായി ഒരുമിച്ചായിരുന്നു താമസം.
● യുവതിയുടെ പരാതിയിൽ വധശ്രമത്തിന് കേസെടുത്തു.
● ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയാണ് സസ്പെന്‍ഡ് ചെയ്തത്.
വിദ്യാനഗള്‍: (KasargodVartha) കൂടെ താമസിക്കുകയായിരുന്ന യുവതിയെ കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റ് ചെയ്ത പൊലീസുകാരനെ റിമാന്‍ഡ് ചെയ്തു. പിന്നാലെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയും വിദ്യാനഗര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമായ ബൈജു(40)വിനെയാണ് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ സസ്പെന്‍ഡ് ചെയ്തത്.
ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 40 കാരിയുടെ പരാതി പ്രകാരമാണ് വധശ്രമത്തിന് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 25നാണ് ആദ്യം യുവതിക്ക് നേരെ പ്രതി കത്തി വീശുകയും പുറത്തുവെച്ചിരുന്ന പ്രതിയുടെ കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തത്. അന്നുതന്നെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി വേണ്ടെന്ന് യുവതി അറിയിക്കുകയായിരുന്നു. പിന്നീട് 27 ന് രാത്രി എട്ട് മണിക്ക് പൊലീസുകാരന്‍ യുവതിയെ തടഞ്ഞുനിര്‍ത്തി പുറത്തും കൈക്കും തോളിനും അടിക്കുകയും അശ്ലീലഭാഷയില്‍ ചീത്ത വിളിക്കുകയും യുവതിയെയും പ്രായപൂര്‍ത്തിയായ മകളെയും 'കാച്ചി കളയുമെന്ന്' ഭീഷണിപ്പെടുത്തുകയും അടുക്കളയില്‍ ഉണ്ടായിരുന്ന കത്തികൊണ്ട് കഴുത്ത് വെട്ടാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. യുവതി ഒഴിഞ്ഞുമാറി അടുക്കളവാതിലിലൂടെ പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പട്ടികജാതി വിഭാഗക്കാരിയായ യുവതി നേരത്തെ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ ഉച്ചയ്ക്ക് കഞ്ഞിവെച്ച് കൊടുക്കുന്ന ജോലി ചെയ്തു വന്നിരുന്നു. ഈസമയത്ത് ഇവിടെ പൊലീസ് ഡ്രൈവറായിരുന്ന ബൈജു യുവതിയുമായി അടുപ്പത്തിലാവുകയും 2017 നവംബര്‍ മുതല്‍ ഇരുവരും യുവതിയുടെ വീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ഒന്നിച്ച് താമസിച്ച് വരികയുമായിരുന്നു. പിന്നീട് ബീഡിപണി ജോലി ചെയ്താണ് വരുമാനമാര്‍ഗം കണ്ടെത്തിയിരുന്നതെന്ന് യുവതി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഇവരുടെ ആദ്യഭര്‍ത്താവ്, യുവതിയേയും രണ്ട് മക്കളെയും ഉപേക്ഷിച്ച് പോയതായിരുന്നു. പൊലീസുകാരന്‍ മദ്യപിച്ച് സ്ഥിരം ഉപദ്രവിച്ച് വന്നിരുന്നുവെന്നും കാര്യങ്ങള്‍ കൈവിട്ട് പോവുകയും ജീവന് ഭീഷണി കൂടി ഉയര്‍ന്ന അവസ്ഥയിലുമാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസുകാരന്‍ റിമാന്‍ഡിലായതോടെയാണ് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 40 കാരനായ പൊലീസുകാരന്‍ അവിവാഹിതനാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുക.
A police officer has been remanded in custody for allegedly attempting to murder a woman with whom he was in a relationship. The incident occurred in Badiyadukka police station limits. The officer, identified as Baiju, has also been suspended from service.
#Crime #KeralaPolice #AttemptedMurder #Badiyadukka #Kasargod #PoliceSuspension