Party Denial | പെരിയ ഇരട്ടക്കൊല: 'കെ വി കുഞ്ഞിരാമനടക്കമുള്ള നേതാക്കള്‍ക്ക് ഉടന്‍ ജാമ്യം ലഭിച്ചു', സിബിഐയുടെയും വലതുപക്ഷ ശക്തികളുടെയും ആരോപണം വിധിയോടെ പാളിപ്പോയെന്ന് എം വി ബാലകൃഷ്ണൻ
● സത്യത്തിന് നിരക്കാത്ത ആരോപണങ്ങളുടെ ശക്തമായ പെരുംമഴയാണ് അന്ന് സൃഷ്ടിച്ചെടുത്തത്.
● കോൺഗ്രസുകാരും മറ്റും പറയുന്ന കാര്യങ്ങള്‍ സിബിഐ കോടതി മുഖവിലക്കെടുത്തില്ല എന്നതാണ് വിധിയിലൂടെ പ്രാഥമികമായി വ്യക്തമാകുന്നത്.
● സംഭവത്തിന്റെ തുടക്കം മുതലേ, പാര്‍ടിക്ക് ഇതില്‍ പങ്കില്ല എന്ന നിലപാട് ശരിവെക്കുകയാണ് കോടതിവിധിയിൽ.
കാസർകോട്: (KasargodVartha) പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐയുടെയും വലതുപക്ഷ ശക്തികളുടെയും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചു. പെരിയയിൽ കൊലപാതകം നടന്നപ്പോഴും, പിന്നീട് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തപ്പോഴും സിപിഎമ്മിനെതിരെ വലിയ തോതിലുള്ള പ്രചാരണമാണ് കോൺഗ്രസും മറ്റ് വലതുപക്ഷ ശക്തികളുമെല്ലാം നടത്തിയത്.
സത്യത്തിന് നിരക്കാത്ത ആരോപണങ്ങളുടെ ശക്തമായ പെരുംമഴയാണ് അന്ന് സൃഷ്ടിച്ചെടുത്തത്. ഈ സംഭവത്തില്‍ പാര്‍ടിക്ക് യാതൊരു പങ്കുമില്ലെന്ന് അന്നുതന്നെ വ്യക്തമാക്കിയതാണ്. എന്നാൽ കേസ് സിബിഐ ഏറ്റെടുത്ത ശേഷം രാഷ്ട്രീയ പ്രേരിതമായി കെ വി കുഞ്ഞിരാമനടക്കമുള്ള നേതാക്കളെ പ്രതി ചേര്‍ത്തപ്പോഴാണ്, ഈ കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്ന നിലപാടിൽ, പാർടി ഈ കേസിൽ നിയമവഴി തേടിയത്.
സംഭവത്തിന്റെ തുടക്കം മുതലേ, പാര്‍ടിക്ക് ഇതില്‍ പങ്കില്ല എന്ന നിലപാട് ശരിവെക്കുകയാണ് കോടതിവിധിയിൽ. എന്നിട്ടും ഈ കേസ്, പാർടിയുടെ തലയില്‍ കെട്ടിവക്കാനുള്ള കുത്സിത ശ്രമമാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെ കോൺഗ്രസുകാർ ഇപ്പോഴും നടത്തുന്നത്. അതിന്റെ പേരിൽ നേതൃത്വത്തെയാകെ കളങ്കിതപ്പെടുത്തി താറടിച്ച് കാട്ടാൻ ശ്രമിക്കുന്നത് അംഗീകരിക്കില്ല. ശിക്ഷാവിധി വിശദമായി പഠിച്ചശേഷം, തുടർ നിയമനടപടികൾ പാർടി സ്വീകരിക്കുമെന്നും എം വി ബാലകൃഷ്‌ണൻ കൂട്ടിച്ചേർത്തു.
#PeriyaCase, #MVBalakrishnan, #CPMResponse, #PoliticalAllegations, #KeralaPolitics, #CourtVerdict