വളർത്താനെന്ന വ്യാജേന കൈമാറി; 26 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ചൈൽഡ് ലൈനും പോലീസും ചേർന്ന് വീണ്ടെടുത്തു
● ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടികൾ നൽകിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചു.
● ചന്തേര പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുക്കുകയും ചൈൽഡ് ലൈനിനെ അറിയിക്കുകയും ചെയ്തു.
● പയ്യന്നൂർ പിലാത്തറയിൽ നിന്നാണ് കുഞ്ഞിനെ എത്തിച്ചതെന്ന് പ്രാഥമിക മൊഴി.
● കുഞ്ഞിന്റെ മാതാപിതാക്കളുടെ സമ്മതത്തോടെ ദമ്പതികൾക്ക് വളർത്താൻ കൊണ്ടുവന്നതെന്നാണ് സ്ത്രീയുടെ വാദം.
ചന്തേര: (KasargodVartha) അതീവ രഹസ്യമായി വളർത്താൻ ഏല്പിച്ച 26 ദിവസം പ്രായമായ പെൺകുഞ്ഞിനെ ചൈൽഡ് ലൈനും പോലീസും ചേർന്ന് വീണ്ടെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ചു. കാസർകോട് നിന്നെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ വിശദമായ മൊഴിയെടുക്കുന്നതിനിടയിൽ ചന്തേര പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ അരങ്ങേറി.
പെൺകുഞ്ഞിനെ വളർത്തിക്കോളാമെന്ന ഉറപ്പിന്മേൽ സ്ത്രീക്ക് കൈമാറിയ മാതാപിതാക്കൾക്കെതിരെ കേസ് എടുത്തിട്ടില്ല. നടപടിയെടുക്കുമെന്ന് ഉറപ്പായപ്പോഴാണ് കുഞ്ഞിനെ തങ്ങൾ തന്നെ കൊണ്ടുപോയി വളർത്താമെന്ന ഉറപ്പ് മാതാപിതാക്കൾ നൽകിയത്.
പോലീസ് സ്റ്റേഷനിൽ എത്തിയ കുഞ്ഞിന്റെ പിതാവെന്ന് പറയുന്ന യുവാവ് ചൈൽഡ് ലൈനിന് നൽകിയത് വ്യത്യസ്ത പേരുകളാണ്. പരസ്പര വിരുദ്ധമായ ഇയാളുടെ മൊഴിയിൽ സംശയമുണ്ടെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പറഞ്ഞു.
സംഭവത്തിൽ തീരുമാനം എടുക്കേണ്ടത് ചൈൽഡ് ലൈൻ ആണെന്നും പോലീസിന് അതിൽ നേരിട്ട് റോളൊന്നും ഇല്ലെന്നും നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി ഇടപെട്ടതെന്നും ചന്തേര ഇൻസ്‌പെക്ടർ കെ പ്രശാന്ത് പറഞ്ഞു.

ഒരു മാസം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ടുവന്ന് വിൽക്കാൻ ശ്രമം നടക്കുന്നതായി സംശയം തോന്നിയ നാട്ടുകാരാണ് പടന്ന വടക്കേപുറത്തെ സ്ത്രീയെ തടഞ്ഞുവെച്ച് ചന്തേര പോലീസിൽ വിവരം അറിയിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വടക്കേപ്പുറത്ത് താമസക്കാരിയായ 40 കാരി ഒരു മാസം പ്രായമായ കുഞ്ഞുമായി എത്തുകയായിരുന്നു. സംശയം തോന്നിയ പ്രദേശവാസികൾ ഇവരെ തടഞ്ഞ് ചോദ്യം ചെയ്തു. കുഞ്ഞിനെ വളർത്താനുള്ള സാഹചര്യം സ്ത്രീയുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. പരസ്പര വിരുദ്ധമായി സംസാരിച്ചതിനാൽ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും പിലാത്തറയിൽ നിന്ന് കുഞ്ഞിന്റെ മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. പടന്നയിലെ ഒരു വീട്ടിലെ ദമ്പതികൾക്ക് കൈമാറാനാണ് നീക്കം നടന്നത്.
കുഞ്ഞിനെ പ്രസവിച്ച വീട്ടിൽ ജോലിക്കാരിയായിരുന്ന ബന്ധത്തിന്റെ പേരിലാണ് സ്ത്രീക്ക് കുഞ്ഞിനെ കൈമാറിയത്. ഇതിന് പിന്നിൽ വൻ സാമ്പത്തിക ഇടപാട് നടന്നതായി സംശയിക്കുന്നുണ്ട്.
മകളുടെ വിവാഹം നടത്താൻ കുഞ്ഞിനെ ഒളിപ്പിച്ചതെന്ന് സൂചന
ഒരു മാസം പ്രായമായ കുഞ്ഞിനെ പ്രസവിച്ച യുവതിക്ക് വിവാഹ പ്രായമായ മറ്റൊരു മകളുണ്ടെന്ന് പറയുന്നു. അവളുടെ വിവാഹം നടത്താൻ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്. മകളുടെ വിവാഹം നടക്കുന്നത് വരെ പിഞ്ചുകുഞ്ഞുള്ളത് ആരും അറിയാതിരിക്കാനാണ് 26 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വീട്ടു ജോലിക്കാരിക്ക് കൈമാറിയതെന്ന് സൂചനയുണ്ട്.
ചൈൽഡ് ലൈനിന്റെ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ പിതാവാണെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് കൃത്യമായ വിവരങ്ങൾ നൽകാത്തതും ദുരൂഹത വർദ്ധിപ്പിച്ചു. മാതാപിതാക്കൾ, കുഞ്ഞിനെ കൊണ്ടുവന്ന സ്ത്രീ എന്നിവരിൽ നിന്നെല്ലാം ചൈൽഡ് ലൈൻ മൊഴിയെടുത്തിട്ടുണ്ട്.
പോലീസ് സ്റ്റേഷനിൽ ആത്മഹത്യാ ഭീഷണി
പോലീസ് സ്റ്റേഷനിൽ കുഞ്ഞിനെയുമായി എത്തിയ പടന്നയിലെ സ്ത്രീ ആത്മഹത്യാഭീഷണി മുഴക്കി റോഡിലേക്ക് ഓടി നാടകീയത സൃഷ്ടിച്ചത് പരിഭ്രാന്തി പരത്തി.
ചൈൽഡ് ലൈൻ പ്രവർത്തകർ മൊഴിയെടുക്കുന്നതിനിടെ 'എന്റെ ഫോട്ടോ പത്രങ്ങളിലും ചാനലുകളിലും വന്നാൽ ഞാൻ ജീവനൊടുക്കും' എന്ന് പറഞ്ഞ് പൊട്ടിക്കരയുകയും ഭീഷണി മുഴക്കുകയും ചെയ്തു. 'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കുഞ്ഞിനെ ഒന്നും ആക്കിയിട്ടില്ലെന്നും' സ്ത്രീ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ വാർത്ത പരമാവധി പേരിലേക്ക് എത്തിക്കുക.
Article Summary: One-month-old baby trafficking attempt in Kasaragod foiled by locals; police investigation begins.
#Kasaragod #BabyTrafficking #KeralaCrime #Chanthera #ChildLine #PoliceInvestigation






