Arrested | 'സിപിഎം നേതാക്കള്‍ക്ക് നേരെ സ്‌ഫോടക വസ്‌തുവേറ്': 2 യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസ്; ഒരാള്‍ അറസ്റ്റില്‍
![one arrested in attack on cpm leaders](https://www.kasargodvartha.com/static/c1e/client/114096/uploaded/335c09f4e05c67ff3c9bfeb02b7de077.webp?width=823&height=463&resizemode=4)
* സ്ഥലം സ്‌ഫോടക വസ്തു വിദഗ്ധരടക്കം സന്ദര്‍ശിച്ച് തെളിവ് ശേഖരിച്ചു
അമ്പലത്തറ: (KasaragodVartha) പാറപ്പളളി മുട്ടിച്ചരലില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് നേരെ സ്‌ഫോടക വസ്തുക്കളെറിഞ്ഞെന്ന കേസിൽ രണ്ട് പേര്‍ക്കെതിരെ വധശ്രമത്തിന് അമ്പലത്തറ പൊലീസ് കേസെടുത്തു. ഒരാള്‍ അറസ്റ്റിലായി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിപിഎം പ്രവര്‍ത്തകനായ സമീര്‍ (34) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതിയും കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയുമായ രതീഷിനെ (33) പൊലീസ് തിരയുകയാണ്.
തിങ്കളാഴ്ച രാത്രി ഗൃഹസന്ദര്‍ശനത്തിന് എത്തിയ സിപിഎം ലോകല്‍ സെക്രടറിമാരായ അനൂപ് ഏഴംമൈല്‍, ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖല സെക്രടറി അരുണ്‍, ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് നേരെ സ്‌ഫോടക വസ്തു എറിഞ്ഞുവെന്നാണ് പരാതി. പ്രതികള്‍ക്കെതിരെ ഐപിസി 286, 308 (നരഹത്യാശ്രമം) 34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പുല്ലൂര്‍ മുട്ടിച്ചരലിലെ ആമിനയുടെ (42) പരാതിയിലാണ് അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുള്ളത്.
മുഖ്യപ്രതി രതീഷിനൊപ്പമുണ്ടായിരുന്ന സമീറിനെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌ഫോടനം ഉണ്ടായ സ്ഥലം സ്‌ഫോടക വസ്തു വിദഗ്ധരടക്കം സന്ദര്‍ശിച്ച് തെളിവ് ശേഖരിച്ചു. പന്നിപ്പടക്കം പോലുള്ള സ്‌ഫോടക വസ്തുക്കള്‍ ആണ് സിപിഎം നേതാക്കള്‍ക്കെതിരെ എറിഞ്ഞതെന്നാണ് പൊലീസ് നിഗമനം. ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്ന് അമ്പലത്തറ പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.