Death | കാസർകോട് സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിൻ്റെ മാനസിക പീഡനമാണ് മരണകാരണമെന്ന് ബന്ധുക്കൾ

● പടന്ന കടപ്പുറത്തെ നിഖിതയാണ് മരിച്ചത്
● തളിപ്പറമ്പിലെ ലൂർദ് നഴ്സിംഗ് കോളജിൽ വിദ്യാർത്ഥിനിയായിരുന്നു.
● പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
തൃക്കരിപ്പൂർ: (KasargodVartha) കാസർകോട് വലിയപറമ്പ് പടന്ന കടപ്പുറത്തെ നഴ്സിംഗ് വിദ്യാർത്ഥിനിയെ തളിപ്പറമ്പിലെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പടന്ന കടപ്പുറത്തെ കളത്തിൽ പുരയിൽ വീട്ടിൽ സുനിൽ - ഗീത ദമ്പതികളുടെ മകൾ നിഖിത (20) യാണ് മരിച്ചത്. ഗൾഫിൽ ഓടോമൊബൈൽ എൻജിനീയറിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന വൈശാഖിന്റെ ഭാര്യയാണ് നിഖിത.
2024 ഏപ്രിൽ ഒന്നിനാണ് നിഖിതയും വൈശാഖും തമ്മിൽ വിവാഹിതരായത്. തളിപ്പറമ്പ് ലൂർദ് നഴ്സിംഗ് കോളജിൽ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിന് പഠിച്ചുവരികയായിരുന്നു നിഖിത. തിങ്കളാഴ്ച വൈകീട്ട് 5.30 മണിയോടെ തളിപ്പറമ്പ് റാണിച്ചേരിയിലുള്ള ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഷോൾ അറുത്തുമാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് നിഖിതയുടെ അമ്മയുടെ സഹോദരൻ കെ പി രവി തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം,മരണത്തിന് കാരണം ഭർത്താവിൻ്റെ മാനസിക പീഡനമാണെന്ന് നിഖിതയുടെ ബന്ധുക്കൾ ആരോപിച്ചു. തിങ്കളാഴ്ച പടന്ന കടപ്പുറത്തെ വീട്ടിൽ എത്തിയിരുന്ന നിഖിത തിരിച്ചു പോയത് സന്തോഷത്തോടെയായിരുന്നുവെന്നും കോളജിൽ നിന്ന് മൂന്ന് ദിവസം കഴിഞ്ഞുള്ള വിനോദ യാത്രയ്ക്ക് പോകാനുള്ള എല്ലാവിധ തയ്യാറെടുപ്പോടെയാണ് പോയതെന്നും ബന്ധുക്കൾ പറയുന്നു. ഭർത്താവ് ഗൾഫിലാണെങ്കിലും വലിയ രീതിയിലുള്ള മാനസിക പീഡനങ്ങൾ ഉണ്ടായിരുന്നതായും അവർ ആരോപിച്ചു.
കോളജിൽ ഡാൻസ് പരിപാടിയിൽ പങ്കെടുത്ത് വൈകീട്ട് സന്തോഷത്തോടെയാണ് പോയതെന്ന് സഹപാഠികളായ പെൺകുട്ടികളും പറയുന്നു. മരിക്കുന്നതിന് മുമ്പ് വൈകീട്ട് അഞ്ചു മണിയോടെ ഇളയമ്മയുടെ മകനെ വിളിച്ച് തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് നിവിത പറഞ്ഞിരുന്നു. ഡ്രൈവിങ്ങിലായിരുന്നതിനാൽ വീട്ടിലെത്തി വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വെച്ചിരുന്നു. വീട്ടിൽ എത്തിയപ്പോൾ ഫോൺ സ്വിച് ഓഫ് ആയതിനാൽ ഫോൺ ചാർജിന് വെച്ച് 6.30 മണിയോടെ തിരിച്ചുവിളിച്ചപ്പോൾ നിഖിതയെ കിട്ടിയില്ല. പിന്നാലെയാണ് പടന്ന കടപ്പുറത്തെ വീട്ടിലേക്ക് മരണവിവരം തളിപ്പറമ്പിൽ നിന്നും അറിയിച്ചത്.
നിഖിതയ്ക്ക് മുമ്പ് നാട്ടിലെ ഒരു യുവാവുമായി പ്രണയം ഉണ്ടായിരുന്നുവെന്നും പിന്നീട് യുവതി തന്നെ ഇതിൽ നിന്നും പിൻമാറുകയും ചെയ്തിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഭർതൃവീട്ടുകാർക്ക് ഇക്കാര്യമല്ലാം അറിയാവുന്ന കാര്യമാണെന്നും വിവാഹം കഴിഞ്ഞ് ആദ്യ മാസങ്ങളിലൊന്നും യാതൊരു വിധ പ്രശ്നവും ദാമ്പത്യത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് മുമ്പുണ്ടായിരുന്ന പ്രണയബന്ധത്തിൻ്റെ പേരിൽ ഭർത്താവ് മാനസീകമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. ഇതാണ് മരണത്തിന് കരണമാകാൻ സാധ്യതയെന്നും ബന്ധുകൾ പറയുന്നു. ഭർത്താവിൽ നിന്നും നേരിടേണ്ടി വന്ന കുത്തുവാക്കും മാനസീക പീഡനവും നിഖിത കൂട്ടുകാരികളോടും തുറന്ന് പറഞ്ഞിരുന്നതായി വിവരമുണ്ട്.
നിഖിതയുടെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർടത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ടോടെ പടന്ന കടപ്പുറത്തെ വീട്ടിൽ കൊണ്ടുവന്ന് പൊതുദർശനത്തിന് വെച്ച ശേഷം വൈകീട്ടോടെ ബീച്ചാരക്കടവിലെ പൊതുശ്‌മശാനത്തിൽ സംസ്കരിച്ചു. സൂരജ് യുവതിയുടെ ഏക സഹോദരനാണ്.
A nursing student from Kasaragod was found dead at her husband's home in Thaliparamba. Relatives allege that mental harassment by her husband led to her death. Police have registered a case of unnatural death and started investigation.
#Kasaragod #NursingStudentDeath #MentalHarassment #DomesticViolence #KeralaTragedy #PoliceInvestigation