Crime | 'സ്വന്തം വീട് ബാങ്ക് വായ്പ അടക്കാതെ ലേലത്തിൽ, കാമുകിയായ നടിക്കായി വാരിയെറിഞ്ഞത് കോടികൾ; ആഡംബര വീടും നിർമിച്ചു നൽകി'; വമ്പൻ മോഷ്ടാവ് പിടിയിൽ

● വിവാഹിതനും കുട്ടിയുടെ പിതാവുമാണ് ഇയാൾ.
● മുൻപ് പല കേസുകളിലും പ്രതിയാണ് ഇയാൾ.
● മോഷ്ടിച്ച സ്വർണം ഉരുക്കി ബിസ്കറ്റുകളാക്കി വിൽക്കും.
ബെംഗ്ളുറു: (KasargodVartha) പ്രശസ്ത സിനിമാ നടിക്കായി മൂന്ന് കോടി രൂപയുടെ ആഢംബര വീട് നിർമ്മിച്ചു നൽകിയ മോഷ്ടാവിനെ ബെംഗ്ളുറു പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയായ പഞ്ചാക്ഷരി സ്വാമി (37) ആണ് പിടിയിലായത്. ഇയാൾക്ക് നടിയുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.
'പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. എന്നാൽ സ്ത്രീകളുമായുള്ള ബന്ധം വളരെ മോശമായിരുന്നു. 2003-ൽ പ്രായപൂർത്തിയാകാത്തപ്പോൾ തന്നെ ഇയാൾ മോഷണം ആരംഭിച്ചു. 2009-ഓടെ ഒരു പ്രൊഫഷണൽ കള്ളനായി മാറി. കുറ്റകൃത്യങ്ങളിലൂടെ കോടികൾ സമ്പാദിച്ചു. 2014-15 ൽ ഒരു പ്രമുഖ നടിയുമായി പ്രണയത്തിലായി. നടിക്കു വേണ്ടി കോടികൾ ചെലവഴിച്ചതായി പ്രതി സമ്മതിച്ചു. കൊൽക്കത്തയിൽ മൂന്ന് കോടി രൂപയുടെ വീട് പണിയുകയും 22 ലക്ഷം രൂപയുടെ അക്വേറിയം സമ്മാനമായി നൽകുകയും ചെയ്തു.
2016-ൽ ഗുജറാത്ത് പൊലീസ് സ്വാമിയെ അറസ്റ്റ് ചെയ്ത് ആറ് വർഷം തടവിന് ശിക്ഷിച്ചു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ ശേഷം വീണ്ടും മോഷണത്തിലേക്ക് മടങ്ങി. പിന്നീട് സമാനമായ കുറ്റകൃത്യങ്ങൾക്ക് മഹാരാഷ്ട്ര പൊലീസും ഇയാളെ അറസ്റ്റ് ചെയ്തു. 2024-ൽ മോചിതനായ ശേഷം തന്റെ താവളം ബംഗളൂരുവിലേക്ക് മാറ്റി, അവിടെ വീണ്ടും വീടുകളിൽ മോഷണം നടത്തി. കഴിഞ്ഞ മാസം ഒമ്പതിന് ബംഗളൂരു മഡിവാല പ്രദേശത്തെ ഒരു വീട്ടിൽ മോഷണം നടത്തി. രഹസ്യ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് മഡിവാല മാർക്കറ്റ് ഏരിയക്ക് സമീപം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ കൂട്ടാളിയുമായി ചേർന്ന് കുറ്റകൃത്യങ്ങൾ ചെയ്തതായി ഇയാൾ സമ്മതിച്ചു.
മോഷ്ടിച്ച സ്വർണം ഉരുക്കി സ്വർണ്ണ ബിസ്കറ്റുകളാക്കി മാറ്റാൻ ഇയാൾ ഉപയോഗിച്ച ഇരുമ്പ് വടിയും ഫയർ ഗണ്ണും പോലീസ് പിടിച്ചെടുത്തു. മോഷ്ടിച്ച ആഭരണങ്ങളിൽ നിന്ന് നിർമ്മിച്ച എല്ലാ സ്വർണ്ണ, വെള്ളി ബിസ്കറ്റുകളും മഹാരാഷ്ട്രയിലെ സോലാപൂരിലുള്ള തന്റെ വസതിയിൽ സൂക്ഷിച്ചിരുന്നതായി സ്വാമി വെളിപ്പെടുത്തി. 181 ഗ്രാം സ്വർണ്ണ ബിസ്‌ക്കറ്റുകൾ, 333 ഗ്രാം വെള്ളി ആഭരണങ്ങൾ, ആഭരണങ്ങൾ ഉരുക്കാൻ ഉപയോഗിച്ച ഫയർ ഗൺ എന്നിവ അധികൃതർ പിടിച്ചെടുത്തു. കുറ്റകൃത്യങ്ങൾ ചെയ്തതിനുശേഷം, സംശയം തോന്നാതിരിക്കാൻ സ്വാമി റോഡിൽ വെച്ച് വസ്ത്രം മാറ്റാറുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിരുന്ന സ്വാമി, പിതാവിന്റെ മരണശേഷം മാതാവിന് റെയിൽവേ വകുപ്പിൽ നഷ്ടപരിഹാര ജോലി ലഭിച്ചു. സ്വാമിയുടെ പേരിലും ഒരു വീടുണ്ട്. എന്നാൽ, തിരിച്ചടക്കാത്ത വായ്പകൾ കാരണം ഒരു ബാങ്ക് ലേല നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് ഇപ്പോൾ'. ബെംഗ്ളുറു നോർത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സാറ ഫാത്തിമ വിശദീകരിച്ചു.
സാറ ഫാത്തിമ, മഡിവാല എസിപി കെ സി ലക്ഷ്മിനാരായണ, മഡിവാല പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എം.എ. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
A notorious thief, Panchakshari Swami, has been arrested in Bengaluru for lavishing crores on a famous actress. He built her a lavish house worth three crores and gifted her expensive presents. He is married with a child and has a history of criminal activities.
#CrimeNews #Bengaluru #Actress #Thief #Arrest #LuxuryLife