Produced | കാഞ്ഞങ്ങാട് നഗരസഭ ചെയർമാനെ ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ച കേസിൽ മാവോയിസ്റ്റ് കമാൻഡർ സോമനെ കാസര്‍കോട്ടെ കോടതിയില്‍ ഹാജരാക്കി; എത്തിച്ചത് തണ്ടർബോൾടിൻ്റെ കാവലിൽ

● ഹൊസ്ദുർഗ് പൊലീസ് നേരത്തെ സോമനെതിരെ കേസെടുത്തിരുന്നു
● അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല
● കോടതി കേസിൽ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു.
കാസര്‍കോട്: (KasargodVartha) കാഞ്ഞങ്ങാട് നഗരസഭ ചെയർമാനായിരുന്ന മുസ്ലീം ലീഗ് നേതാവ് എൻ എ ഖാലിദിനെ ചെരിപ്പുമാല അണിയിക്കാൻ ശ്രമിച്ച കേസിൽ മാവോയിസ്റ്റ് കമാൻഡർ സോമനെ (50) കാസര്‍കോട് കോടതിയില്‍ തണ്ടർബോൾടിൻ്റെ കാവലിൽ ഹാജരാക്കി. ഷൊര്‍ണൂരില്‍ വെച്ച് ഏതാനും മാസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ വയനാട് സ്വദേശിയായ സോമൻ മാത്രമാണ് ഈ കേസിൽ വിചാരണ നേരിടാനുണ്ടായിരുന്നത്.
2007 ൽ നടന്ന ഈ കേസിൽ കൂട്ടുപ്രതികളെല്ലാം വിചാരണ നേരിടുകയും തെളിവുകളുടെ അഭാവത്തിൽ ഇവരെയെല്ലാം വെറുതെ വിടുകയും ചെയ്തിരുന്നു. എൽപിസി കേസിൽ വാറണ്ട് പ്രതിയായിരുന്ന സോമനെ കഴിഞ്ഞ മാസവും കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയിരുന്നു. 2007 ൽ പട്ടാപ്പകലാണ് നഗരസഭയ്ക്ക് സമീപം വെച്ച് അഴിമതി ആരോപിച്ച് നഗരസഭാ ചെയർമാനെ ചെരുപ്പ് മാല അണിയിക്കാൻ ശ്രമിച്ചത്.
ഹൊസ്ദുര്‍ഗ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിൻ്റെ വിചാരണയാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) യിൽ നടക്കേണ്ടത്. യുഎപിഎ ഉൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയാണ് സോമൻ. വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ് സോമനെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമിറ്റി അംഗവും നാടുകാണി, കബനി ദളങ്ങളുടെ കമാൻഡറുമായിരുന്ന ഇയാൾ തോക്ക് ഉപയോഗിക്കുന്നതിൽ പ്രാവീണ്യം നേടിയിരുന്നു.
വയനാട്ടിൽ നിരവധി മാവോയിസ്റ്റ് ആക്രമണങ്ങൾ സോമന്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു. തലപ്പുഴ മക്കിമലയിൽ തണ്ടർബോൾട്ട് സേനാംഗങ്ങളെ അപായപ്പെടുത്താൻ കുഴിബോംബ് സ്ഥാപിച്ചതും, കമ്പമലയിൽ കേരള ഫോറസ്റ്റ് ഡെവലപ്‌മെൻറ് കോർപറേഷന്റെ ഓഫീസ് ആക്രമിച്ചതും സോമന്റെ സംഘത്തിന്റെ പ്രവർത്തനങ്ങളായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കമ്പമല എസ്റ്റേറ്റിൽ എത്തി പാർലമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തതും സോമനും സംഘവുമായിരുന്നു. തൊഴിലാളികളുമായുള്ള വാക്കേറ്റത്തെ തുടർന്ന് ഇവർ കാട്ടിലേക്ക് മടങ്ങിയിരുന്നു. ഒളിവിലായിരുന്ന സോമൻ കേരള പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും നിരന്തര നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ജൂലൈ മാസം കർണാടകയിലേക്ക് പോകുന്നതിനിടയിൽ ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ വച്ച് തീവ്രവാദ വിരുദ്ധ സേനയാണ് സോമനെ പിടികൂടിയത്.
സോമനൊപ്പം ഉണ്ടായിരുന്ന മറ്റ് മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. സോമൻ തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹൊസ്ദുർഗിലെ കേസിൽ അടുത്ത മാസം ഏഴിന് വിചാരണയുടെ ഭാഗമായി സോമനെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും.
#Maoist #Kerala #Arrest #Soman #Wayanad #India