മഞ്ചേശ്വരത്ത് ഓട്ടോ റിക്ഷ ഡ്രൈവറെ കൊന്ന് കിണറ്റിലെറിഞ്ഞ കേസില്‍ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു; കത്തി കണ്ടെടുത്തു

● ബസിന് സൈഡ് കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.
● മൃതദേഹം കണ്ടെത്തിയത് മണിമുണ്ടയിലെ ആളൊഴിഞ്ഞ കിണറ്റിൽ നിന്ന്.
● കൊലപാതകത്തിന് ഉപയോഗിച്ച കത്തി തെളിവെടുപ്പിൽ കണ്ടെത്തി.
● കർണാടക രജിസ്ട്രേഷനിലുള്ള ഓട്ടോ കിണറ്റിൻ്റെ സമീപത്തുനിന്ന് കണ്ടെത്തി.
● 'മംഗ്ളൂറിൽ നിന്ന് ട്രിപ്പ് വിളിച്ചാണ് കൊലപാതകം നടത്തിയത്.'
മഞ്ചേശ്വരം: (KasargodVartha) കുഞ്ചത്തൂര്‍ അടുക്കപ്പള്ള, മണിമുണ്ടയില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി ആളൊഴിഞ്ഞ കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയെ പൊലീസ് തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. മംഗ്‌ളൂരു സുറത്ക്കല്ല് കല്ലാപ്പുവിലെ അഭിക്ഷക് ഷെട്ടി (25) യെയാണ് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ശേഷം തെളിവെടുപ്പിനായി കൊണ്ടുവന്നത്.
മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്നു അഭിഷേക് ഷെട്ടി. തന്റെ ബസിന് സൈഡ് കൊടുക്കാത്തതിലുള്ള വൈരാഗ്യവും, തുടര്‍ന്ന് സ്‌കൂള്‍ ബസിലെ ജോലി നഷ്ടപ്പെട്ടതിലുള്ള വിരോധവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
കര്‍ണാടക മുല്‍ക്കി കൊളനാട്ട് സ്വദേശിയും മംഗ്ളൂറിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫി(52)നെയാണ് ഈ മാസം 10ന് സന്ധ്യയോടെ മണിമുണ്ടയിലെ ആളില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറിന് സമീപത്തുനിന്ന് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഓട്ടോറിക്ഷയും കണ്ടെടുത്തിരുന്നു.
അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറ്റിന്റെ അരികില്‍ ചോര പുരണ്ട തുണികളും ചെരുപ്പും പഴ്സും കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പേഴ്സ് പരിശോധിച്ചപ്പോഴാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും കണ്ടെടുത്തിരുന്നു.
പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായതും പ്രതിയെ അറസ്റ്റ് ചെയ്തതും. മുഹമ്മദ് ഷെരീഫിനെ കാണാതായതുമായി ബന്ധപ്പെട്ട് മുല്‍ക്കി പൊലീസ് മിസ്സിംഗ് കേസ് എടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. മംഗ്ളൂറില്‍ നിന്നും ഓട്ടോ ട്രിപ്പ് വിളിച്ചു കൊണ്ടുവന്നാണ് മഞ്ചേശ്വരത്ത് വെച്ച് കൊല നടത്തി പൊട്ടക്കിണറ്റില്‍ തള്ളിയത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഷെയർ ചെയ്യുക.
In the Manjeshwar auto driver murder case, the arrested school bus driver was taken for evidence collection, and the weapon used for the crime was recovered. The accused cited personal animosity as the motive. The victim's body was found in a well, and the accused was traced following an investigation into a missing person report.
#ManjeshwarMurder, #AutoDriverCase, #EvidenceCollection, #CrimeNews, #KeralaPolice, #Arrest