തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സംഘർഷം; ആറ് പേർക്ക് പരിക്ക്
● പച്ചിലംപാറയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ അഷ്‌റഫ് പച്ചിലംപാറയുടെ വീട് ആക്രമിച്ചു തകർക്കുകയും കല്ലേറിൽ പരിക്കേൽപ്പിക്കുകയും ചെയ്തു.
● പരിക്കേറ്റ അഷ്‌റഫിനെയും ഭാര്യ ഹവ്വാബിയെയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● എതിർ സ്ഥാനാർത്ഥിയുടെ വീടിനടുത്ത് പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.
● ഷിറിയ വാർഡിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി സിദ്ദിഖിന്റെ പ്രകടനത്തിന് നേരെയും ആക്രമണമുണ്ടായി.
● ഷിറിയയിലെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റതായാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ ആരോപണം.
ഉപ്പള: (KasargodVartha) മംഗൽപ്പാടി പഞ്ചായത്തിലെ പച്ചിലംപാറയിലും ഷിറിയയിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കിടെ സംഘർഷം. ഇരുസംഭവങ്ങളിലുമായി ആറ് പേർക്ക് പരിക്കേറ്റു.
മംഗൽപ്പാടി പഞ്ചായത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ അഷ്‌റഫ് പച്ചിലംപാറയുടെ വീട് ആക്രമിച്ചു തകർത്തതായും കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചതായുമാണ് പരാതി. കല്ലേറിൽ കാലിന് പരിക്കേറ്റ അഷ്‌റഫിനെയും ഭാര്യ ഔവ്വാബിയെയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, എതിർ സ്ഥാനാർത്ഥിയുടെ വീടിന്റെ നൂറ് മീറ്റർ ദൂരത്തായി ആഹ്ളാദ പ്രകടനം കടന്നു പോകുന്നതിനിടെ പടക്കം പൊട്ടിച്ചുവെന്നാരോപിച്ച് അഷ്‌റഫിന്റെ രണ്ട് പെൺമക്കൾ കല്ലെടുത്ത് പ്രകടനക്കാർക്ക് നേരെ എറിഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ ആരോപണം.
ഇതിനെത്തുടർന്ന് പ്രകടനത്തിലെ ചിലർ തിരിച്ചും കല്ലെറിഞ്ഞു എന്നും അവർ പറയുന്നു. പ്രദേശത്ത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ, മംഗൽപ്പാടി പഞ്ചായത്തിലെ തന്നെ ഷിറിയ വാർഡിൽ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി സിദ്ദിഖിന്റെ ആഹ്ളാദ പ്രകടനത്തിന് നേരെ പരാജയപ്പെട്ട എതിർ സ്ഥാനാർത്ഥിയായ ഇഖ്ബാലിന്റെ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിട്ടതായും സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റതായും യുഡിഎഫ് കേന്ദ്രങ്ങൾ ആരോപിക്കുന്നു. ഇതേക്കുറിച്ച് കുമ്പള പോലീസും അന്വേഷണം ആരംഭിച്ചു.
കാസർകോട് രാഷ്ട്രീയ സംഘർഷത്തിന്റെ ഈ വാർത്ത ഷെയർ ചെയ്യുക.
Article Summary: Six injured in clashes during election victory celebrations in Mangalpady Panchayat, Kasaragod.
#MangalpadyClash #KasaragodNews #ElectionViolence #KeralaPolitics #LocalBodyPolls






