Salon Attack | മംഗ്ളൂറിലെ യൂണിസെക്സ് സലൂൺ ആക്രമണം: അറസ്റ്റിലായ കാസർകോട് സ്വദേശി അടക്കം 14 പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

● സലൂണിൽ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് അക്രമം നടന്നതെന്ന് പൊലീസ് പറയുന്നു.
● സംഘം സലൂണിലെ എല്ലാം തകർക്കുകയും സ്ത്രീ ജീവനക്കാരെയും മറ്റുള്ളവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഉടമ നൽകിയ പരാതിയിൽ പറയുന്നു.
മംഗ്ളുറു: (KasargodVartha) നഗരത്തിൽ യൂണിസെക്സ് സലൂണിന് നേരെ നടന്ന ആക്രമണത്തിൽ കാസർകോട് സ്വദേശി അടക്കം 14 പേരെ ഫെബ്രുവരി ഏഴ് വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വ്യാഴാഴ്ച നടന്ന ഈ ആക്രമണത്തിന് പിന്നിൽ ശ്രീരാം സേന പ്രവർത്തകരാണെന്നാണ് ആരോപണം. സലൂണിൽ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് അക്രമം നടന്നതെന്ന് പൊലീസ് പറയുന്നു.
സലൂൺ ഉടമ സുധീർ ഷെട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പുരന്ദര റൈ, കർണാടക സ്വദേശികളായ ഹർഷിത് എന്ന ഹർഷരാജ്, രവി പൂജാരി എന്ന മോഹൻദാസ്, സച്ചിൻ, രവീഷ്, സുകേത്, അങ്കിത്, കാളി മുത്തു, അഭിലാഷ്, ദീപക്, വിനേഷ് സരിപള്ള, ശരൺ രാജ്, പ്രദീപ് പൂജാരി, പ്രസാദ് അത്താവർ എന്നിവരെയാണ് ബാർക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രാദേശിക നേതാവ് പ്രസാദ് അത്താവറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബെജായിയിലെ യൂണിസെക്സ് സലൂണിൽ അതിക്രമിച്ചുകയറി സാമഗ്രികളും ഗ്ലാസുകളും തകർത്തതെന്നാണ് പരാതി. സംഘം സലൂണിലെ എല്ലാം തകർക്കുകയും സ്ത്രീ ജീവനക്കാരെയും മറ്റുള്ളവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഉടമ നൽകിയ പരാതിയിൽ പറയുന്നു.
കർണാടക മന്ത്രി ജി പരമേശ്വരൻ സംഭവത്തെ അപലപിക്കുകയും ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് നിർദേശം നൽകുകയും ചെയ്‌തിരുന്നു. ആക്രമണം നടത്തിയത് ശ്രീരാംസേന പ്രവർത്തകരാണെന്നും 18 വയസും 19 വയസും വരെ പ്രായമുള്ള യുവതികൾക്ക് മയക്കുമരുന്ന് നൽകി അവരെ വേശ്യവൃത്തിക്കായി ഉപയോഗിക്കുകയാണെന്നും സൂചനയെ തുടർന്ന് തങ്ങൾ സലൂൺ ആക്രമിച്ചതെന്നും ശ്രീരാംസേന നേതാവ് പ്രസാദ് അത്താവർ പ്രതികരിച്ചിരുന്നു.
എന്നാൽ, അക്രമികൾ ചില വസ്തുക്കൾ കൊണ്ടുവന്ന് സലൂണിൽ വെക്കുകയായിരുന്നുവെന്നും യൂണിസെക്സ് സലൂൺ രണ്ട് വർഷമായി ശരിയായ രേഖകളും ലൈസൻസും ഉപയോഗിച്ച് പ്രവർത്തിക്കുകയാണെന്നും യൂണിസെക്സ് സലൂണിന്റെ ഉടമയായ സുധീറും പ്രതികരിച്ചു. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഈ വാർത്ത പങ്കുവെക്കൂ! നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടാൻ മറക്കരുത്.
14 individuals, including a native of Kasaragod, were remanded in judicial custody after the attack on a unisex salon in Mangalore. The incident is alleged to involve members of Sri Ram Sena.
#MangaloreNews #UnisexSalonAttack #SriRamSena #JudicialCustody #Kasaragod