Sentence | കഞ്ചാവ് കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും 20,000 രൂപ പിഴയും

● 2012-ൽ കാഞ്ഞങ്ങാട് വച്ച് മൂന്ന് കിലോ കഞ്ചാവ് പിടിയിലായി.
● കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
● പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.
കാസർകോട്: (KasargodVartha) കഞ്ചാവ് കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 20,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചന്തേര പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസക്കാരനായ നൂർ മുഹമ്മദ് എന്ന നൂറു (44) എന്നയാളെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.
2012 ഡിസംബർ 13ന് കാഞ്ഞങ്ങാട് നോർത് കോട്ടച്ചേരി മലബാർ ഗോൾഡ് ജ്വലറിയുടെ അടുത്തായി കെ എൽ 60 സി 992 നമ്പർ ഓടോറിക്ഷയിൽ മൂന്ന് കിലോ കഞ്ചാവ് അനധികൃതമായി വില്പനക്കായി കൈവശം വെച്ചതായി കണ്ടെത്തിയെന്ന കേസിലാണ് ഈ ശിക്ഷ.
ഹൊസ്ദുർഗ് പൊലീസ് സ്‌റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന ഇ വി സുധാകരനാണ് കഞ്ചാവ് പിടികൂടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. തുടർന്നുള്ള അന്വേഷണം നടത്തിയത് ഇൻസ്‌പെക്ടറായിരുന്ന കെ വി വേണുഗോപാലും, കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഹൊസ്ദുർഗ് ഇൻസ്‌പെക്ടറായ ടി പി സുമേഷുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
#Kasaragod #drugcase #Kerala #justice #crime #court #cannabis