Murder | ഭാര്യയെ പോലെ കൂടെ താമസിപ്പിച്ച സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം; 2 ലക്ഷം രൂപ പിഴയും വിധിച്ചു

● കാസർകോട് അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് ശിക്ഷ വിധിച്ചത്.
● 2013 ഓഗസ്റ്റ് രണ്ടിന് ഉപ്പളയിലെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
● കർണാടക സ്വദേശിയായ സന്തോഷ് ദോഡ്ഡമനയാണ് കുറ്റക്കാരൻ.
കാസർകോട്: (KasargodVartha) ഭാര്യയെ പോലെ കൂടെ താമസിപ്പിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർച്ച ചെയ്തുവെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കർണാടക ബിജാപൂർ സ്വദേശി സന്തോഷ് ദോഡ്ഡമന (40) യെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്ന് ജഡ്ജ് എ മനോജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധികം കഠിന തടവും വിധിച്ചു.
കർണാടക ഉഡുപ്പി സ്വദേശിനിയായ ഹുളുഗമ്മ എന്ന സ്ത്രീയെ ഉപ്പള ഹിദായത്ത് നഗറിലെ വാടക ക്വാർടേഴ്സിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് കോടതി വിധി. ഭാര്യാ ഭർത്താക്കന്മാരെപ്പോലെ താമസിച്ച് കൂലിപ്പണിയെടുത്ത് ജീവിച്ചു വരുകയായിരുന്നു ഇരുവരും. 2013 ഓഗസ്റ്റ് രണ്ടിന്, മുറിയിൽ നിന്നും ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയും ക്വാർടേഴ്സ് ഉടമയും നടത്തിയ പരിശോധനയിലാണ് ഹുളുഗമ്മയെ റൂമിൽ അർധ നഗ്നാവസ്ഥയിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2013 ജൂലൈ 31ന് രാവിലെ എട്ട് മണിയോടു കൂടി ഹുളുഗമ്മയെ കൊലപ്പെടുത്തി, കവർച്ച നടത്തി പ്രതി സന്തോഷ് ഒളിവിൽ പോയതായി പൊലീസ് കണ്ടെത്തി. സംഭവ ദിവസം രാവിലെ പ്രതിയെയും ഹുളുഗമ്മയെയും ഒന്നിച്ച് മുറിയിൽ കണ്ട സാക്ഷികളുടെ മൊഴി കേസിൽ നിർണായകമായി. വൈകാതെ പ്രതിയും അറസ്റ്റിലായി.
ഉടുത്തിരുന്ന സാരിയുടെ അറ്റം ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തി സ്ത്രീയുടെ ആഭരണങ്ങളും പണവും മൊബൈൽ ഫോണും കവർച്ച ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഹുളുഗമ്മയുടെ കവർച്ച ചെയ്യപ്പെട്ട സ്വർണം പ്രതിയിൽ നിന്നും കണ്ടെടുത്തിരുന്നു. മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് കുമ്പള സർകിൾ ഇൻസ്പെക്ടറായിരുന്ന സിബി തോമസ് ആണ്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂടർ ഇ ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി. അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്നിൽ ഒക്ടോബർ മാസത്തിൽ ഐപിസി 302 കൊലപാതക കേസിലെ നാലാമത്തെ ശിക്ഷാവിധിയാണ് ഇത്. ഗവ.പ്ലീഡർ ലോഹിതാക്ഷൻ ചുമതല ഏറ്റെടുത്തതിന് ശേഷം പ്രതികൾക്ക് ശിക്ഷ വാങ്ങിച്ചു കൊടുത്ത പതിനൊന്നാമത്തെ കൊലക്കേസാണ് ഇത്.
#KasaragodMurder #KeralaCrime #JusticeForVictim #LifeImprisonment #IndianCourt