Life Sentence | ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ 9 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
● റിജിത്തിനൊപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരായ നികേഷ്, വികാസ്, വിമൽ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു.
● ഈ കേസിൽ 10 പ്രതികളാണ് ഉണ്ടായിരുന്നത്.
● വിചാരണയ്ക്കിടെ മൂന്നാം പ്രതി അജേഷ് വാഹനാപകടത്തിൽ മരിച്ചു.
കണ്ണൂർ: (KasargodVartha) ഡിവൈഎഫ്ഐ പ്രവർത്തകൻ കണ്ണപുരം റിജിത്ത് വധക്കേസിൽ 19 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിർണായക വിധി. തലശേരി അഡീഷണൽ സെഷൻസ് കോടതി കേസിൽ പ്രതികളായ ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വി വി സുധാകരൻ, കൊത്തില താഴെ വീട്ടിൽ ജയേഷ്, സി പി രഞ്ജിത്ത്, പി പി അജീന്ദ്രൻ, ഐ വി അനിൽകുമാർ, രാജേഷ് പി പി, വി വി ശ്രീകാന്ത്, വി വി ശ്രീജിത്ത്, ടി വി ഭാസ്കരൻ എന്നിവരെയാണ് ശിക്ഷിച്ചത്.
2005 ഒക്ടോബർ മൂന്നിന് രാത്രി 7.45 മണിയോടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന റിജിത്തിനെ ചുണ്ട തച്ചൻകണ്ടിയാൽ ക്ഷേത്രത്തിന് സമീപം വെച്ച് ഒരു കൂട്ടം അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. റിജിത്തിനൊപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരായ നികേഷ്, വികാസ്, വിമൽ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു.
ക്ഷേത്രമുറ്റത്ത് ശാഖ നടത്തിയതിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ കേസിൽ 10 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണയ്ക്കിടെ മൂന്നാം പ്രതി അജേഷ് വാഹനാപകടത്തിൽ മരിച്ചു. ശേഷിച്ച ഒമ്പത് പ്രതികളെയും ഈ മാസം നാലിന് കുറ്റക്കാരാണെന്ന് തലശേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച ശിക്ഷ വിധിക്കുകയായിരുന്നു.
#RijithMurderCase #LifeSentence #KeralaCourtVerdict #PoliticalViolence #RSSConviction #DYFIActivist