Court Verdict | കുമ്പളയിലെ 15 കാരിയുടെ മരണം; പൊലീസിന്റെ അന്വേഷണം തൃപ്തകരമെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിലയിരുത്തല്‍

● പെൺകുട്ടിയുടെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്ന് കോടതി.
● പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും കൂടുതൽ പരിശോധന ആവശ്യം.
● പെൺകുട്ടിയുടെ അമ്മയുടെ അഭിഭാഷകന് കേസ് ഡയറിയുടെ പകർപ്പ് നൽകാൻ കോടതി വിസമ്മതിച്ചു.
കൊച്ചി: (KasargodVartha) കുമ്പളയിലെ 15 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണം തൃപ്തകരമാണെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും കേസ് ഡയറി പരിശോധിച്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. 15 കാരിയും അയല്‍വാസിയായ 44 കാരനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ കാണാതായതിനെ കുറിച്ച് മാതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെ 'പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം പൊലീസ് അന്വേഷണത്തില്‍ പാടില്ലെന്ന' വിലയിരുത്തല്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം വി സ്‌നേഹലത എന്നിവര്‍ ഉള്‍പെട്ട ഡിവിഷന്‍ ബെഞ്ച് നടത്തിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കുമ്പള ഇന്‍സ്‌പെക്ടര്‍ കെപി വിനോദ് കുമാറിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ തന്നെ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. ഉച്ചക്ക് ശേഷം കേസ് ഡയറി പരിശോധിച്ച ഡിവിഷന്‍ ബെഞ്ച് ഈ കേസില്‍ ഒരു തരത്തിലുള്ള വീഴ്ചയും പൊലീസിന് സംഭവിച്ചിട്ടില്ലെന്നും ശരിയായ രീതിയില്‍ തന്നെയാണ് പൊലീസ് അന്വേഷണം നടത്തിയിട്ടുള്ളതെന്നും വിലയിരുത്തുകയും ചെയ്തു.
പൊലീസിന്റെ കേസ് ഡയറിയുടെ പകര്‍പ്പ് പെണ്‍കുട്ടിയുടെ മാതാവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും അത് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. പെണ്‍കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് സംശയം ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം കൃത്യമായി നടത്തി കോടതിയെ അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് പൊലീസിന് നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസം പരിയാരം മെഡികല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ടത്തിന്റെ പ്രാഥമിക റിപോര്‍ടില്‍ ജീവനൊടുക്കിയതാണെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ആന്തരികാവയവങ്ങളുടെ പരിശോധനയടക്കം നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉറപ്പാക്കാന്‍ കഴിയുകയൂള്ളൂവെന്നാണ് അറിയിച്ചിട്ടുള്ളത്. കൂടുതല്‍ പരിശോധന ആവശ്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
കൗമാരക്കാരിയെ കണ്ടെത്തുന്ന കാര്യത്തില്‍ പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചത് ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അന്തരം പാടില്ലെന്ന് മാത്രമാണ് കോടതി ഉദ്ദേശിച്ചത്. പൊലീസ് നടപടിയുടെ നിലവാരം പരിശോധിക്കണ്ടത് ഈ കോടതി അല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയെ എല്ലാ കാര്യവും ബോധ്യപ്പെടുത്തിയെന്നും സിഡി ഫയല്‍ പരിശോധിച്ചതില്‍ തെറ്റായതൊന്നും കണ്ടെത്താന്‍ ആയിട്ടില്ലെന്നും കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യാഗസ്ഥനായ കെപി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.
ഈ സംഭവത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The High Court Division Bench found the police investigation in the Kumbala girl's death case satisfactory, stating no lapses were found after reviewing the case diary. Further investigation into the possibility of homicide was ordered.
#KumbalaDeath #CourtVerdict #PoliceInvestigation #KeralaHighCourt #DeathCase #Justice