കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസ്: യുവാവിന് നാല് വർഷം തടവും പിഴയും
● ഇബ്രാഹിം ബാദുഷ എന്നയാൾക്കാണ് നാല് വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
● പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതി മൂന്നു മാസം അധിക തടവ് അനുഭവിക്കണം.
● 2019 ഡിസംബർ 17-ന് വൈകുന്നേരം 3:40 ഓടെയാണ് സംഭവം നടന്നത്.
● ചെർക്കള അഞ്ചാം മൈലിൽ വെച്ചാണ് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായത്.
കാസർകോട്: (KasargodVartha) കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ് ഗ്ലാസ് തകർക്കുകയും ഡ്രൈവർക്ക് പരിക്കേൽക്കാൻ ഇടയാക്കുകയും ചെയ്ത കേസിൽ പ്രതിക്ക് കോടതി നാല് വർഷം തടവും 40,000 രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം.
2019 ഡിസംബർ 17-ന് വൈകുന്നേരം 3:40 ഓടെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന കെഎൽ 15 എ 1703 നമ്പർ കെഎസ്ആർടിസി ബസ് ചെർക്കള അഞ്ചാം മൈലിൽ എത്തിയപ്പോഴാണ് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇബ്രാഹിം ബാദുഷ (27) ബസിന് കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ മുൻവശത്തെ ഗ്ലാസ് തകരുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ബസിന് നാശനഷ്ടമുണ്ടാകുകയും ചെയ്തു.
വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത് അന്ന് വിദ്യാനഗർ സബ് ഇൻസ്പെക്ടറായിരുന്ന വിപിൻ യു പിയായിരുന്നു.
കേസിൽ വിചാരണ പൂർത്തിയാക്കിയ ശേഷം കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ കെയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ജി ചന്ദ്രമോഹനും അഡ്വ ചിത്രീകലയും കോടതിയിൽ ഹാജരായി
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
Article Summary: Kasargod court sentences man to 4 years imprisonment and Rs 40,000 fine for pelting stones at KSRTC bus.
#KSRTC #Kasargod #CourtVerdict #StonePelting #BusDamage #Imprisonment






